കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും പുരോഹിതനേതൃത്വത്തിന്റെ കടുത്തവിമര്‍ശകനുമാണ് ജോസഫ് പുലിക്കുന്നേല്‍. 1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തു ജനിച്ചു. അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.'ഓശാന' എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. സഭാനേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മുഖ്യമാധ്യമമാണ് ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലനനിഗമനങ്ങളിലും, 'സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവും' ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് 'ഓശാന' മാസികയുടെ ആദ്യലക്കത്തില്‍ ചേര്‍ത്ത മുഖപ്രസംഗത്തില്‍ പുലിക്കുന്നേല്‍ പറഞ്ഞു. 1983ല്‍ മലയാളഭാഷയില്‍ ഒരു സമ്പൂര്‍ണ്ണ 'എക്യൂമെനിക്കല്‍' ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുന്‍കയ്യെടുത്തു. ആ സംരംഭത്തിന്റെ ഓര്‍ഗനൈസിങ്ങ് എഡിറ്ററായിരുന്നു.