ദളിത്ബന്ധു എന്‍.കെ. ജോസ്
    ചരിത്ര, സാമൂഹ്യചരിത്ര രചയിതാവും ദളിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും, കേരളഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു എന്‍.കെ.ജോസ്. ദളിത് പഠനങ്ങള്‍ക്കും, ദളിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദളിത് സംഘടനകള്‍ അദ്ദേഹത്തിന് ദളിത്ബന്ധു എന്ന ബഹുമതിനാമം നല്‍കി. 1929ല്‍ വൈക്കം താലൂക്കിലെ വെച്ചൂരില്‍ നമ:ശിവായം എന്ന പേരുള്ള കത്തോലിക്കാകുടുംബത്തില്‍ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായി ജോസ് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ താല്പര്യം ജനിച്ചു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പര്‍ക്കം കാര്യമായ സ്വാധീനം ചെലുത്തി. ഇരുപത്തിമൂന്നാം വയസ്സില്‍ 'മുതലാളിത്തം ഭാരതത്തില്‍' എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെട്ടു. പില്‍ക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശിതമായി വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാര്‍. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മാറി.
    1960കളില്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ്സില്‍ സംസ്ഥാന പദവികള്‍ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. 1983ല്‍ കത്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങിയ അദ്ദേഹം മുഴുവന്‍സമയ ദളിത് ചരിത്രഗവേഷകനായി മാറി. പരമ്പരാഗത ചരിത്രവും, തലമുറകളായി പുലര്‍ത്തിപ്പോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികള്‍. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം കൃതികളെ തിരിച്ചിട്ടുള്ളത്-നസ്രാണി സീരീസ്, ദളിത് സിരീസ്.
    കേരള ക്രൈസ്തവര്‍ ബ്രാഹ്മണരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കല്‍പ്പസൃഷ്ടിയാണ് എന്ന് ജോസ് പറഞ്ഞിരുന്നു. കേരളത്തില്‍ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹ്മണ്യത്തിനുള്ളു എന്ന കണ്ടെത്തലും പഴയ കൊച്ചിരാജ്യത്തെ പുരാവസ്തു ഗവേഷണവുമെല്ലാം ജോസിന്റെ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നു. ബ്രാഹ്മണരില്‍ നിന്നല്ല, പുരാതന കേരളത്തിലെ ജൂതന്മാരില്‍ നിന്നാണ് നസ്രാണികളുടെ ഉല്‍ഭവം എന്ന പുത്തന്‍ ആശയം ഉയര്‍ന്നുവന്നത് അങ്ങനെയാണ്. കേരളത്തിലെ ആദിമ ക്രൈസ്തവര്‍ ഇന്നാട്ടുകാര്‍ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു ആ പരിവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്നും ജോസ് വാദിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം. അപ്പോള്‍ മാത്രമാണ് ജാതിവിഷയം ഉല്‍ഭവിച്ചത്. പില്‍ക്കാലത്ത് ജാതിവ്യവസ്ഥിതിയില്‍ നിന്നും മോചനം ലഭിക്കാന്‍ ദളിത്, അവശ വിഭാഗങ്ങള്‍ സംഘടിതമായി ക്രൈസ്തവമതം സ്വീകരിച്ചതായി ജോസ് പറഞ്ഞിട്ടുണ്ട്. ഇവിടത്തെ ബൗദ്ധ,ജൈന,ദളിത് പാരമ്പര്യവും സംസ്‌ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്‌ക്കരിക്കപ്പെടുകയായിരുന്നു.
    ആധുനിക കേരളചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടര്‍ച്ചയുമാണ് എന്നു ജോസ് സിദ്ധാന്തിക്കുന്നു. പുലയ ലഹള, ചാന്നാര്‍ ലഹള, മാപ്പിള ലഹള, വയലാര്‍ ലഹള, വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകള്‍.

കൃതികള്‍

ദളിത് സിരീസിലെ ചില പുസ്തകങ്ങള്‍

    ചാന്നാര്‍ ലഹള
    പുലയലഹള
    ക്ഷേത്ര പ്രവേശന വിളംബരം
    വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
    ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
    വേലുത്തമ്പി ദളവ
    ദിവാന്‍ മണ്‍റൊ
    അംബേദക്കര്‍
    മഹാനായ അയ്യങ്കാളി
    വൈകുണ്ഠ സ്വാമികള്‍
    ജ്യോതി റാവു ഫൂലെ
    കേരള പരശുരാമന്‍ പുലയ ശത്രു
    ക്രൈസ്തവ ദളിതര്‍
    അംബേദ്ക്കറും മനുസ്മൃതിയും
    ഗാന്ധി ഗാന്ധിസം ദളിതര്‍
    ഗാന്ധിവധം ഒരു പുനര്‍വായന
    വാല്മീകി ഒരു ബൗദ്ധനോ?
    കറുത്ത അമേരിക്ക
    കറുത്ത കേരളം

നസ്രാണി സിരീസ്

    ആദിമ കേരള ക്രൈസ്തവരുടെ ആരാധന ഭാഷ
    അര്‍ണോസ് പാതിരി
    ക്‌നായിത്തൊമ്മന്‍ ഒരു സത്യമോ?
    കേരളത്തിലെ കത്തോലിക്ക അല്‍മായര്‍
    ഭാരതത്തിലെ ക്രിസ്തു മതം
    കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം
    മാര്‍ തോമാ റോക്കാസ്
    ജാതിക്കു കര്‍ത്തവ്യന്‍ ഗീവര്‍ഗ്ഗീസ്
    സീറോ മലബാര്‍ കുര്‍ബാനയുടെ ചരിത്രം
    കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം
    കല്‍ദായ പൈതൃകം
    കുടവച്ചൂര്‍ പള്ളി
    ക്‌നാനായ?
    നസ്രാണി
    ആദിമ കേരള സഭ
    നിലയ്ക്കല്‍