പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം. മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയില്‍ 'തരംഗങ്ങളില്‍' എന്ന പേരിലും ഭാഷാപോഷിണി മാസികയില്‍ 'സ്‌നേഹപൂര്‍വം' എന്ന പേരിലും കോളങ്ങള്‍ എഴുതുന്നു. ആക്ഷേപഹാസ്യത്താല്‍ ശ്രദ്ധേയമാണ് ഈ പംക്തികള്‍. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1951 ഓഗസ്റ്റ് 24ന് കോട്ടയം ജില്ലയിലെ വാഴൂരില്‍ ജനിച്ചു. കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ഫ്രഞ്ച് ഭാഷയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി ജോലി ചെയ്തു. 1975ല്‍ മലയാള മനോരമ പത്രാധിപസമിതിയില്‍ ചേര്‍ന്നു. 1979 മുതല്‍ എല്ലാ ആഴ്ചയും മനോരമയില്‍ 'പനച്ചി' എന്ന തൂലികാ നാമത്തില്‍ 'സ്‌നേഹപൂര്‍വം' എന്നൊരു പംക്തിയും എഴുതാറുണ്ട്. ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കള്‍ ആശ, അശോക്.

കൃതികള്‍

    ധാരാവി (കഥാസമാഹാരം)
    സ്‌നേഹപൂര്‍വ്വം പനച്ചി
    തരംഗങ്ങളില്‍
    അലിഖിതം
    തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ എവിടെയോ
    കണ്ണാടിയിലെ മഴ
    ആഷാഢം (കഥാസമാഹാരം)
    എഴുതപ്പെട്ടിരിക്കുന്നതുപോലെ (കഥാസമാഹാരം),
    കഥയില്‍ ഇല്ലാത്ത ഒരാള്‍ (നോവലെറ്റുകള്‍),
    സ്വന്തം (നോവല്‍)
    ആര്‍ദ്രം (നോവല്‍)
    കാറ്റാടിയുടെ ഗീതം (നോവല്‍)
    അലിഖിതം (നോവല്‍)
    മാന്‍പേടക്കുന്നിലെ സീത (നോവല്‍).
    വിഷുക്കണി (സി.വി. വാസുദേവഭട്ടതിരിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കുവേണ്ടിയുള്ള കഥാസമാഹാരം)
    സ്വപ്‌നം കണ്ടുറങ്ങാന്‍ (സി.വി. വാസുദേവഭട്ടതിരിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കുവേണ്ടിയുള്ള കഥാസമാഹാരം)

പുരസ്‌കാരങ്ങള്‍

    മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്  1980
    മികച്ച ചെറുകഥയ്ക്ക് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ അവാര്‍ഡ് – 1971
    2005ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം- കണ്ണാടിയിലെ മഴ എന്ന നോവലിന്