പ്രമുഖനായ സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു തെങ്ങമം ബാലകൃഷ്ണന്‍ (01 ഏപ്രില്‍ 1927 -03 ജൂലൈ 2013. നാലാം കേരള നിയമ സഭാംഗമായിരുന്നു. സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടൂരിനടുത്ത് തെങ്ങമത്ത് ചാക്കൂര്‍ തെക്കതില്‍ മാധവന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്നു. ഇടയ്ക്കാട് സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങി. ജനയുഗത്തില്‍ സബ് എഡിറ്ററായി തുടങ്ങി ദീര്‍ഘകാലം പത്രാധിപരുമായിരുന്നു. മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയ്ക്കും ഉപമുഖ്യമന്ത്രിയായ ആര്‍.ശങ്കറിനും എതിരെ അഴിമതി ആരോപണം ഉന്നയിച്ച് തെങ്ങമം എഴുതിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയങ്ങളായിരുന്നു.1970 ല്‍ അടൂര്‍ നിന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് ഭാരാഹിയായിരുന്നു. ഗ്രന്ഥാലോകത്തിന്റെ ഓണററി എഡിറ്ററായിരുന്നു.

കൃതികള്‍

    നിറക്കൂട്ടില്ലാതെ (ആത്മകഥ)

പുരസ്‌കാരങ്ങള്‍

    ടി.എ.മജീദ് സ്മാരക പുരസ്‌കാരം