അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും അയല്‍ക്കൂട്ടത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ് (ജനുവരി 14, 1923 -സെപ്റ്റംബര്‍ 16, 2004). പത്താമത്തെ വയസ്സില്‍ തന്നെ മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തല്‍പരനാവുകയും ചെയ്തു. സ്‌കൂള്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഇക്കാലത്തുതന്നെ കര്‍ഷകനായി ജോലി. അയല്‍ക്കൂട്ടം എന്ന സങ്കല്പത്തിന്റെ നാമ്പുകളിട്ടത് 1973ലാണ്. പിന്നീട് തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി 'ദര്‍ശനം' എന്ന മാസിക പ്രസിദ്ധീകരിച്ചു. 1976ലാണ് അയല്‍കൂട്ടം എന്ന കൂട്ടായ്മ തുടങ്ങുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത് ഇതിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 'ഉണ്ടല്ലോ, കൊണ്ടുപോകാം' എന്നതായിരുന്നു അയല്‍ക്കൂട്ടം എന്ന കൂട്ടായ്മയുടെ മുദ്രാവാക്യം. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവയ്ക്കല്‍ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. തന്റെ വീടിന്റെ പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയല്‍ക്കൂട്ടം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങള്‍ ചേര്‍ന്ന് ഗ്രാമക്കൂട്ടവും ആയി.

കൃതികള്‍

    പുതിയ ലോകം, പുതിയ വഴി
    ഭാവിയിലേക്ക്