എഴുത്തുകാരനും എഡിറ്ററും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു കെ. ബാലകൃഷ്ണന്‍ എന്ന കേശവന്‍ ബാലകൃഷ്ണന്‍ (1924 ആഗസ്റ്റ് 12 -1984 ജൂലൈ 16). തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെയും ശ്രീമതി വാസന്തിയുടെയും മകനാണ്. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളാണ്. കേരളാ സോഷ്യലിസ്‌റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമാക്കി അഖില തിരുവിതാംകൂര്‍ നാവികത്തൊഴിലാളി സംഘടനയുണ്ടായിരുന്നു. കേരളാ സോഷ്യലിസ്‌റ് പാര്‍ട്ടി (കെ.എസ്.പി)യുടെ നേതാവായിരുന്ന മത്തായി മാഞ്ഞൂരാനായിരുന്നു ഈ സംഘടനയുടെ ആദ്യകാല പ്രസിഡന്റ്. യൂണിയനില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും ശ്രീകണ്ഠന്‍നായര്‍, ടി.കെ.ദിവാകരന്‍, കെ. ബാലകൃഷ്ണന്‍, ബേബിജോണ്‍ തുടങ്ങിയവര്‍ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുറത്തുപോവുകയുമുണ്ടായി. ഇവര്‍ കൊല്ലത്ത് ആര്‍.എസ്.പി. രൂപീകരിച്ചു.
1954ല്‍ കെ.ബാലകൃഷ്ണന്‍ തിരു-കൊച്ചി നിയമസഭയില്‍ അംഗമായി. തിരുവനന്തപുരമായിരുന്നു നിയോജകമണ്ഡലം. 1971ല്‍ അമ്പലപ്പുഴ ലോകസഭാമണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റംഗമായി. ഇന്ത്യന്‍ ഗവണ്മെന്റില്‍ നിന്ന് താമ്രപത്രം ലഭിച്ചിട്ടുണ്ട്. കൗമുദി വാരികയുടെ പ്രാമാണികനായ പത്രാധിപരായിരുന്നു.

ഗ്രന്ഥങ്ങള്‍

    നിറമില്ലാത്ത മാരിവില്ല്
    കാലയളവ് ഒരു വര്‍ഷം
    സഹ്യാദ്രി സാനുക്കളില്‍ (യാത്രാവിവരണം)
    നനഞ്ഞുപോയി എങ്കിലും ജ്വാല (ആത്മകഥ)
    മധുവിധു പ്രേമം
    മഞ്ഞ ജലം