ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. ആര്‍ വാര്യര്‍ എന്ന രാഘവ വാര്യര്‍ (ജനനം-13 ഓഗസ്റ്റ് 1921 മരണം: 26 മാര്‍ച്ച് 2011)1940കളൂടെ തുടക്കത്തില്‍ വാര്യര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കാനായി ചേര്‍ന്നു. വിദ്യാര്‍ത്ഥിയായിരിക്കേ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. അങ്ങനെ പങ്കെടുത്ത ഒരു ജാഥയിലായിരുന്നു വാര്യര്‍ പിന്നീട് ഭാര്യയായ ദേവകിയെ ആദ്യമായി കണ്ടുമുട്ടിയത്. ഗാന്ധിജിയുടെ ഒരു ശിഷ്യയായിരുന്നു ദേവകി. മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് 1946 ജൂണില്‍ ബിരുദം നേടിയശേഷം 1947 ജൂലൈ മുതല്‍ 1948 ഡിസംബര്‍ വരെ വാര്യര്‍ അവിടെ ശരീരശാസ്ത്രം പഠിപ്പിച്ചു. 1949 ജനുവരി മുതല്‍ 1950 ജൂണ്‍ വരെ മോഹന്‍ റാവു, സി.പി.വി മേനോന്‍ എന്നീ ഡോക്ടര്‍മാരുടെ കീഴില്‍ ഒരു ഗവണ്‍മെന്റ് കോളേജില്‍ അനൗദ്യോഗിക ഹൗസ് സര്‍ജനായി. ദക്ഷിണേന്ത്യയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും അസ്സിസ്റ്റന്റ് സിവില്‍ സര്‍ജനായി ജോലി ചെയ്തു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും മിനിക്കോയി ദ്വീപിലും വാര്യര്‍ സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് എഫ്.ആര്‍.സി.എസ്. നേടുന്നതിനായി ലണ്ടനില്‍ പോയി. 1960ല്‍ ഫെലോഷിപ്പ് ലഭിച്ചതിന് ശേഷം ബിര്‍മിംഗാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ ഉപരിപഠനം നടത്തി. 1962ല്‍ പരിശീലനം വാര്യര്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനുശേഷം, 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രൊഫ. രാഘവാചാരിയുടെ കീഴില്‍ അസ്സിസ്റ്റന്റ് പ്രെഫാസറായി ചേര്‍ന്നു. 1964ല്‍ വാര്യര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം ആരംഭിച്ചു. ഈ വിഭാഗത്തിന്റെ തലവനായിരിക്കെ 1977ല്‍ വിരമിച്ചു. തുടര്‍ന്ന്1983 വരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചശേഷം 1986 വരെ കണ്ണൂരിലെ എ.കെ.ജി സ്മാരക ആശുപത്രിയുടെ തലവനായി പ്രവര്‍ത്തിച്ചു. പിന്നീട് തൃശൂരിലെ അശ്വിനി ആശുപത്രിയിലും ഒറ്റപ്പാലത്തെ സെമല്‍ക് ആശുപത്രിയിലും ജോലിനോക്കി.
    ഇ.എം.എസ് നമ്പൂതിരിപ്പാടുമായും മറ്റ് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായും അടുത്ത ബന്ധം വാര്യര്‍ പുലര്‍ത്തിയിരുന്നു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു ഡോ.പി.കെ.ആര്‍. വാര്യര്‍. കേരളത്തിലെ ഗവണ്‍മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെ വാര്യര്‍ ശക്തമായി എതിര്‍ത്തിരുന്നു. രോഗിയില്‍ നിന്നും ഒരു രൂപപോലും വാങ്ങാതെ ചികിത്സിച്ചിരുന്ന വാര്യര്‍ ലളിതജീവിതം കൊണ്ടും ശ്രദ്ധേയനായിരുന്നു. 2011 മാര്‍ച്ച് 26ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

കൃതികള്‍

അനുഭവങ്ങള്‍ അനുഭാവങ്ങള്‍ (ആത്മകഥ)
ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
വിഗ്രഹത്തിലെ തകര്‍ച്ച (കഥ)

പുരസ്‌കാരങ്ങള്‍

    ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ്.
    ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസ്സോസിയേഷന്‍ അവാര്‍ഡ്.
    കെ. പി. നായര്‍ ഫൗണ്ടേഷന്‍ നല്‍കിയ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ്
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം