ശശി തരൂര്‍

ജനനം:  1956ല്‍ ലണ്ടനില്‍

മാതാപിതാക്കള്‍:  ചന്ദ്രന്‍ തരൂരും ലില്ലി തരൂരും

മുന്‍ യു.എന്‍. നയതന്ത്രജ്ഞന്‍, മുന്‍ കേന്ദ്രമന്ത്രി, പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം. ലണ്ടനിലെ ടഫ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ഡോക്ടറേറ്റും. ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കോഫി അന്നനു ശേഷം യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകള്‍ക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ പിന്മാറി. കൊല്‍ക്കത്തയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചു വന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 99,998 വോട്ടുകള്‍ക്ക് വിജയിച്ചു. തുടര്‍ന്ന് കേന്ദ്ര വിദേശ കാര്യസഹ മന്ത്രിയായി. കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് 2010 ഏപ്രില്‍ 18ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വച്ചു. 2012 ഒക്ടോബര്‍ 28നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ മാനവവിഭവശേഷി വകുപ്പ് ലഭിച്ചു. തിലോത്തമ മുഖര്‍ജി, ക്രിസ്റ്റീന ജൈല്‍സ എന്നിവരുമായി ബന്ധം വേര്‍പെടുത്തിയശേഷം സുനന്ദ പുഷ്‌കറെ 2010 ആഗസ്റ്റില്‍ വിവാഹം കഴിച്ചു. 2014 ല്‍ സുനന്ദ ദുരൂഹസാഹചര്യത്തില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ചു. മക്കള്‍: ഇഷാന്‍, കനിഷ്‌ക്.

കൃതികള്‍

ബുക്‌ലെസ് ഇന്‍ ബാഗ്ദാദ്

നെഹ്രു: ഇന്ത്യയുടെ കണ്ടുപിടിത്തം

കേരളം ദൈവത്തിന്റെ സ്വന്തം നാട് (ചിത്രങ്ങള്‍: എം.എഫ്. ഹുസൈന്‍)

ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്

ലഹള

ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍

അഞ്ചു ഡോളര്‍ ചിരിയും മറ്റു കഥകളും

ഷോ ബിസിനസ്