മീനച്ചില്‍ താലൂക്കില്‍ പാലായ്ക്ക് അടുത്തുള്ള കട്ടക്കയം എന്ന ക്രൈസ്തവകുടുംബം
പ്രസിദ്ധമായ പകലോമററം കുടുംബത്തിന്റെ ശാഖയാണ്. ആ തറവാട്ടില്‍ 1859 ഫെബ്രുവരി 24 ന്
(കൊ. വ. 1034 കുംഭം 13) ആണ് ചെറിയാന്‍ മാപ്പിള ജനിച്ചത്. അച്ഛന്‍ ഉലഹന്നാന്‍. അമ്മ സിസിലി
അമ്മ. ബാല്യത്തില്‍ത്തന്നെ സാഹിത്യാഭിരുചി പ്രദര്‍ശിപ്പിച്ചിരുന്ന ചെറിയാന്‍ മാപ്പിള പതിനാലു
വയസ്‌സായപേ്പാഴേയ്ക്കും ചില ശേ്‌ളാകങ്ങള്‍ എഴുതാന്‍ തുടങ്ങി. ഞാവക്കാട്ടു ദാമോദരന്‍
കര്‍ത്താവിന്റെ അടുത്ത് നാലഞ്ചു വര്‍ഷം സംസ്‌കൃതം അഭ്യസിച്ചു. 1887 ല്‍ നസ്രാണി ദീപികയില്‍
ചില ശേ്‌ളാകങ്ങള്‍ പ്രസിദ്ധപെ്പടുത്തി. 1890ല്‍ മലയാളമനോരമയില്‍ തുടങ്ങിയ കവിതാപംക്തിയും,
കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നിരന്തരപ്രോത്സാഹനവും ആണ് കവിതാരംഗത്ത്
ഉറച്ചുനില്ക്കാന്‍ ചെറിയാന്‍ മാപ്പിളയ്ക്ക് ധൈര്യം നല്കിയത്. കേരളവര്‍മ്മയുടേയും, നടുവത്തച്ഛന്‍
തുടങ്ങിയവരുടേയും പ്രോത്സാഹനവും കിട്ടി.
    കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ചെറിയാന്‍ മാപ്പിള എന്ന് പേരു വച്ച് തുടങ്ങിയത്. കവിസമാജത്തിന്റെ സാഹിത്യമത്സരങ്ങളില്‍ സോത്സാഹം അദ്ദേഹം പങ്കുകൊണ്ടിരുന്നു. ഒരു നല്‌ള കൃഷിക്കാരന്‍കൂടി ആയിരുന്നു ചെറിയാന്‍ മാപ്പിള. 1911ല്‍ റബ്ബര്‍ കമ്പനി സ്ഥാപിച്ച് അതിന്റെ ഡയറക്ടര്‍
ആയി. കടക്കച്ചിറ വീട്ടിലെ മറിയാമ്മ ആയിരുന്നു ഭാര്യ. 1936 നവംബര്‍ 29 ന് (കൊ.വ. 1112
വൃശ്ചികം 14) മരിച്ചു. അദ്ദേഹത്തിന്റെ സാഹിത്യതാല്പര്യത്തെ അഭിനന്ദിച്ചുകൊണ്ട് മാര്‍പ്പാപ്പ
മിഷണറി അപേ്പാസ്തലിക് ബഹുമതി നല്കി. കേരളത്തിലെ കത്തോലിക്ക കോണ്‍ഗ്രസ് കീര്‍ത്തി
മുദ്ര അണിയിച്ചു.
    1913 മുതല്‍ കുറച്ചു കാലം അദ്ദേഹം ഒരു മാസിക നടത്തി – വിജ്ഞാനരത്‌നാകരം.
യൂദജീവേശ്വരി, വില്‌ളാള്‍വെട്ടം, സാറാവിവാഹം എന്നിവയാണ് കട്ടക്കയത്തിന്റെ നാടകങ്ങള്‍.
യൂദജീവേശ്വരി ഒരു ദ്രുതനാടകരചനാമത്സരത്തില്‍ പങ്കുകൊണ്ട് എഴുതിയതാണ്. എന്നാല്‍
മത്സരത്തിനിടയില്‍, അസുഖം മൂലം അദ്ദേഹത്തിന് മുഴുവന്‍ എഴുതാനായില്‌ള. മത്‌സരത്തില്‍ നിന്നും
പിന്‍വാങ്ങി, പിന്നീട് അത് പൂര്‍ത്തിയാക്കുകയാണുണ്ടായത്. കേരളത്തില്‍ ഉണ്ടായിരുന്ന
ക്രൈസ്തവ രാജഭരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇതിവൃത്തം സങ്കല്പിച്ച് ഉണ്ടാക്കിയതാണ്
വില്‌ളാള്‍വെട്ടം. പാലാ, മനോവിനോദിനി നാടകസഭയ്ക്കുവേണ്ടി, ബൈബിള്‍ക്കഥ
നാടകരൂപമാക്കിയതാണ് സാറാ വിവാഹം. ഒളിവര്‍ വിജയം എന്ന പേരില്‍ ഒരു ആട്ടക്കഥയും
അദ്ദേഹം എഴുതിയിട്ടണ്ട്. 1907ല്‍ പ്രസിദ്ധീകരിച്ച മുന്നൂറു ശേ്‌ളാകങ്ങളുള്ള കാവ്യം ആണ് സെന്റ്
തോമസ്‌സിന്റെ ചരിത്രം വിവരിക്കുന്ന മാര്‍ത്തോമാ വിജയം. വനിതാമണി എന്ന കാവ്യത്തിന്റെ
ഇതിവൃത്തമാകട്ടെ ചാസറിന്റെ കാന്റര്‍ബറി കഥകളില്‍ നിന്നും എടുത്തിട്ടുള്ളതാണ്. അതും
സംസ്‌കൃതവൃത്തത്തില്‍ത്തന്നെ. ദ്രാവിഡവൃത്തത്തില്‍ ചെറിയാന്‍ മാപ്പിള ഒറ്റ കൃതിയേ
എഴുതിയിട്ടുള്ളു – തിരഞ്ഞെടുക്കപെ്പട്ട പാത്രം. ചെറിയാന്‍ മാപ്പിളയെ അവിസ്മരണീയനാക്കുന്നത്
അദ്ദേഹം എഴുതിയ മഹാകാവ്യമാണ്. ശ്രീയേശു വിജയം എന്ന ആ പ്രശസ്ത കൃതി,
മലയാളമഹാകാവ്യങ്ങളുടെ കൂട്ടത്തില്‍ തലയെടുപേ്പാടെ നില്ക്കുന്നു.

കൃതികള്‍: ശ്രീയേശുവിജയം (മഹാകാവ്യം), തിരഞ്ഞെടുക്കപെ്പട്ട പാത്രം, യൂദജീവേശ്വരി, വില്‌ളാള്‍വെട്ടം, സാറാവിവാഹം  (നാടകങ്ങള്‍), ഒളിവര്‍ വിജയം (ആട്ടക്കഥ).