ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 മാര്‍ച്ച് 23-1937 ജൂലൈ 2) .അറുപതിലേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കൊ.വ.1030 മീനം 23ന് ( ക്രി.വ.1855 മാര്‍ച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് വാസുദേവന്‍. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാല്‍ ആദ്യം തങ്കു എന്നും പിന്നീട് 'ശങ്കു' എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേര്‍ത്ത് പില്‍ക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.
    പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചു. (സ്‌കൂള്‍ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സില്‍ മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും 'സിദ്ധരൂപം'പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണന്‍ മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881ല്‍ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടര്‍ന്നു.    
    കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 36 വയസ്സില്‍ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിര്‍ബന്ധത്താലായിരുന്നു.1881 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാന്‍ തുടങ്ങി. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി. അതിനിടെ തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കവി കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തില്‍ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിയ മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു.
    കൊ.വ.1073 (1898) മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു ഐതിഹ്യമാല തുടങ്ങിവച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടര്‍ന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാജസദസ്സുകളില്‍ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാനങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തില്‍ 1904ല്‍ കൊച്ചി രാജാവ് സമ്മാനിച്ച 'കവിതിലകം' എന്ന സ്ഥാനവും സ്വര്‍ണ്ണമെഡലും എടുത്തുപറയേണ്ടതാണ്. കൊ.വ.1048ല്‍ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056ല്‍ ആദ്യവിവാഹത്തിലെ ഭാര്യ ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു. പിന്നീട് 1062ല്‍ പുനര്‍വിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081ല്‍ മൂന്നാമതൊരിക്കല്‍ കൂടി വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083ല്‍ മരിച്ചു. അനപത്യതാ വിമുക്തിയ്ക്കു വേണ്ടി 1090ല്‍ ഏവൂര്‍ പനവേലി കൃഷ്ണശര്‍മ്മയുടെ രണ്ടാമത്തെ പുത്രന്‍ വാസുദേവന്‍ ഉണ്ണിയെ ദത്തെടുത്തു വളര്‍ത്തി.  1937 ജൂലൈ 22നു (1112 കര്‍ക്കടകം 7ന്) അദ്ദേഹം അന്തരിച്ചു.
കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയത്ത് സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. 1968ലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ എം ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്.

കൃതികള്‍
മണിപ്രവാള കൃതികള്‍

    സുഭദ്രാഹരണം
    രാജാകേശവദാസ ചരിത്രം
    കേരളവര്‍മ്മശതകം
    ലക്ഷ്മീബായി ശതകം
    ആസന്നമരണചിന്താശതകം
    മാടമഹീശശതകം
    യാത്രാചരിതം
    അത്തച്ചമയസപ്തതി
    മുറജപചരിതം
    കപോതസന്ദേശം
    ഗൌളീശസ്ത്രം (തര്‍ജ്ജമ)
    അദ്ധ്യാത്മരാമായണം (തര്‍ജ്ജമ)
    ശ്രീസേതുലക്ഷ്മീഭായി മഹാരാജ്ഞിചരിതം

കിളിപ്പാട്ട്

    വിനായക മാഹാത്മ്യം

ഭാഷാ നാടകങ്ങള്‍ തര്‍ജ്ജമ

    മാലതീമാധവം
    വിക്രമോര്‍വ്വശീയം
    രവിവര്‍മ്മ

പുരാണകഥകള്‍

    കുചേലഗോപാലം
    സീമന്തിനീചരിതം
    പാഞ്ചാലധനഞ്ജയം
    ഗംഗാവതരണം

കല്പിതകഥകള്‍

    ദേവീവിലാസം
    ജാനകീപരിണയം

ആട്ടക്കഥകള്‍

    ശ്രീരാമപട്ടാഭിഷേകം
    ശ്രീരാമവതാരം
    സീതാവിവാഹം
    ഭൂസുരഗോഗ്രഹണം
    കിരാതസൂനുചരിതം

കൈകൊട്ടിക്കളിപ്പാട്ടുകള്‍

    നിവാതകവചകാലകേയവധം
    ശ്രീമൂലരാജവിലാസം
    വിക്‌റ്റോറിയാചരിതം
    ധ്രുവചരിതം
    ശോണദ്രീശ്വരീമഹാത്മ്യം
    ആര്‍ദ്രാചരിത്രം
    ഭദ്രോല്‍പ്പത്തി
    ഓണപ്പാന

തുള്ളല്‍പ്പാട്ട്

    ശ്രീഭൂതനാതോത്ഭവം
    ശ്രീമൂലമഹരാജഷഷ്ടിപൂര്‍ത്തിമഹോത്സവം
    കല്യാണമഹോത്സവം
    ശ്രീശങ്കരവിലാസം
    തിരുമാടമ്പുമഹോത്സവം
    സ്ഥാനാരോഹണമഹോത്സവം

വഞ്ചിപ്പാട്ടുകള്‍

    കല്യാണമഹോത്സവം
    സീതാസ്വയംവരം

ഗദ്യപ്രബന്ധങ്ങള്‍

    നൈഷധം
    വിക്രമോര്‍വ്വശീയനാടകകഥാസംഗ്രഹം
    വിശ്വാമിത്രചരിത്രം
    അര്‍ജുനന്‍
    ശ്രീകൃഷ്ണന്‍
    ഐതിഹ്യമാല (8 ഭാഗങ്ങളായി ആദ്യത്തെ പ്രകാശനം)