സംസ്‌കൃത പണ്ഡിതനും 'കേരളകൗമുദി' എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമാണ് കോവുണ്ണി നെടുങ്ങാടി (30 ആഗസ്റ്റ് 1830 – 26 നവംബര്‍ 1889). ബ്രിട്ടിഷ് മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ മുള്ളത്ത് രാരിച്ചന്‍ വെള്ളോടിയുടെയും കുഞ്ചിക്കോവിലമ്മയുടെയും മകനായി 1830 ആഗസ്റ്റ് 30നു ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജ്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച നെടുങ്ങാടി, പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. വടക്കന്‍ പറവൂരിലും ആലുവയിലും തിരുവനന്തപുരത്തും ജില്ലാ കോടതിയില്‍ സര്‍ക്കാര്‍ വക്കീലായിരുന്നു. കൊ.വ 1055ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ജോലിയില്‍നിന്നും പിരിഞ്ഞതിനുശേഷം കവളപ്പാറയില്‍ സംസ്‌കൃതാദ്ധ്യാപകനായി. സംസ്‌കൃതത്തിലെ പാണിനീസൂത്രങ്ങള്‍, തമിഴിലെ നന്നൂല്‍, മലയാളത്തിലെ പരമ്പരാഗത ഭാഷായോഗങ്ങള്‍ ഇവയെ ഏകോപിച്ച് തയ്യാറാക്കിയ കേരളകൗമുദി വ്യാകരണത്തിന്റെ രചന 1875 ല്‍ പൂര്‍ത്തിയാക്കി. കൂനമ്മാവിലെ അച്ചുകൂടത്തിലാണിത് അച്ചടിച്ചത്. 550 പ്രതികളായിരുന്നു ആദ്യം അച്ചടിച്ചത്. 1930 ല്‍ രണ്ടാം പതിപ്പിറങ്ങി. ഇത് കോഴിക്കോട് രാമകൃഷ്ണ അച്ചുകൂടത്തിലാണ് അച്ചടിച്ചത്.1 ക 4 അണയായിരുന്നു വില. രണ്ടാമത് ഇറങ്ങിയ 300 പ്രതികള്‍ മുന്നൂറു രൂപയ്ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങി. കേരളകൗമുദിയിലെ ആമുഖശ്ലോകം പരിഗണിച്ച് ഭാഷോല്പത്തി സംബന്ധിച്ച കോവുണ്ണി നെടുങ്ങാടിയുടെ കാഴ്ചപ്പാടിനെ സംസ്‌കൃതജന്യവാദമായി തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ അദ്ദേഹം സംസ്‌കൃത തമിഴ് ഭാഷകളുടെ സംഗമത്തില്‍നിന്നാണ് മലയാളത്തിന്റെ ഉദ്ഭവമെന്ന അഭിപ്രായക്കാരനാണ്. കേരളകൗമുദിയില്‍ അദ്ദേഹം 'ആര്യദ്രാവിഡ വാഗ്ജാതാ കേരളീയോക്തികന്യകാ' എന്ന് ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. 'നമ്പൂതിരിമാരുടെ സംസ്‌കൃതവും ദ്രാവിഡരുടെ തമിഴും കലര്‍ന്ന് നമ്മുടെ ഈ മണിപ്രവാളം ഉണ്ടായി.' എന്ന് അദ്ദേഹം ഇക്കാര്യം വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 'സംസ്‌കൃതോച്ചാരണം പ്രായഃ സംസ്‌കൃതം കേരളീയോക്തിയില്‍ എങ്കിലും താവഴിക്കത്രേ തങ്കലേ രീതിയൊക്കയും' എന്നുംപറയുന്നു. 'ഉച്ചാരണംകൊണ്ട് സംസ്‌കൃതത്തോട് അധികം ചേര്‍ച്ചയുണ്ടായാലും ഭാഷയുടെ രീതിയും മറ്റും തമിഴ്മുറയ്ക്കുതന്നെയെന്നതിന് യാതൊരു സംശയവും ഇല്ലതാനും' എന്നും അദ്ദേഹം പറയുന്നു. സംസ്‌കൃതത്തെ മലയാളഭാഷയുടെ പിതാവും ദ്രാവിഡത്തെ മാതാവുമായാണ് അദ്ദേഹം കല്പിക്കുന്നത്.
    തമിഴില്‍ 'മാത്ര' എന്ന് അര്‍ഥമുള്ള 'അചൈ' എന്ന ശബ്ദത്തിന് പ്രാചീന മലയാളത്തിലുള്ള തത്സമം. തമിഴ് വൃത്തശാസ്ത്രമനുസരിച്ച് ലഘുമാത്രകള്‍ നിറഞ്ഞതിനു 'നേരശൈ' എന്നും ഗുരുമാത്രകള്‍ക്ക് 'നിരയശൈ' എന്നും പറഞ്ഞുവരുന്നു. 'അശ താന്‍ നേരു നിരയുമേശാം ലഘുഗുരുക്കളില്‍' എന്ന് കേരളകൗമുദി എന്ന ശാസ്ത്രകൃതിയില്‍ കോവുണ്ണി നെടുങ്ങാടി എഴുതി.

കൃതികള്‍

    കേരള കൗമുദി (വ്യാകരണം)
    ആത്മകഥാ സംക്ഷേപം