ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്‍. (1923-1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു.പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദുചൂഡന്‍ ജനിച്ചത്. മൈസൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു മൃഗ വൈദ്യനായിരുന്നു പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുര്‍ഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാര്‍ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ ഇന്റര്‍മീഡിയറ്റ് പഠിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജ്ല്‍ നിന്ന് ഓണേഴ്‌സോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.മധുര അമേരിക്കന്‍ കോളെജില്‍ അദ്ധ്യാപകനായി. ഇവിടെ നിന്ന് മദ്രാസ് ലയോള കോളേജിലേക്കും തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളേജിലേക്കും മാറി. പാലക്കാട് വിക്ടോറിയ കോളേജില്‍ 1947 വരെ പഠിപ്പിച്ചു. തുടര്‍ന്ന് ചിറ്റൂര്‍ ഗവണ്മെന്റ് കോളെജിലും തിരുവനന്തപുരം വിമന്‍സ് കോളെജിലും മാറി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കെ അദ്ദേഹം 1978ല്‍ വിരമിച്ചു.
വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തറവാട്ടില്‍ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താന്‍ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം പിന്തുടര്‍ന്നു.1949ല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്‍ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈല്‍ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979ല്‍ സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. കേരള തനതു ചരിത്രം (കേരള നാച്യുറല്‍ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യന്‍ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ കേരളത്തിലെ പക്ഷികള്‍ മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയാണ്. കേരളത്തില്‍ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ചിത്രങ്ങള്‍ സഹിതം വിവരിച്ചിരിക്കുന്നു. പരിസ്ഥിതി, പക്ഷികള്‍, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള ‘പുല്ലുതൊട്ട് പൂനാര വരെ’ എന്ന ലേഖന സമാഹാരത്തിന് കേരള സര്‍ക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്‌കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്‌കാരവും ലഭിച്ചു. കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്തകമായ ‘പക്ഷികളും മനുഷ്യരും’ കേരള സര്‍ക്കാരില്‍ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റില്‍ നിന്നും ബാലസാഹിത്യത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടി.