പ്രമുഖ കവിയും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു പുനലൂര്‍ ബാലന്‍ (3 ജനുവരി 1929 – 19 മാര്‍ച്ച് 1987). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പുനലൂരില്‍ ആനന്ദാലയത്തില്‍ കേശവന്റെയും പാര്‍വ്വതിയുടെയും മകന്‍. സ്‌കൂള്‍ വിദ്യാഭ്യാസം പുനലൂരിലും ഇന്റര്‍മീഡിയറ്റിന് തിരുവനന്തപുരത്തും പഠിച്ചു. സാഹിത്യവിശാരദിന് സംസ്ഥാനത്ത് ഒന്നാമനായി പരീക്ഷ ജയിച്ചു. 1950 ല്‍ സ്‌കൂള്‍ അദ്ധ്യാപകനായി. പുനലൂര്‍ സ്‌കൂളിലും ചെമ്മന്തൂര്‍ സ്‌കൂളിലും അദ്ധ്യാപകനായിരുന്നു. എം.എ, എം.എഡ് ബിരുദങ്ങള്‍ നേടി. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ അദ്ദേഹം കായംകുളത്തെ ദേശാഭിമാനി തിയറ്റേഴ്‌സിനു വേണ്ടി ഗാനരചന നടത്തി. 'എന്റെ മകനാണ് ശരി' എന്ന കെ.പി.എ.സി. യുടെ ആദ്യനാടകത്തിലെ പാട്ടുകള്‍ എഴുതി. ഇരുപതുവര്‍ഷത്തോളം അദ്ധ്യാപകനായിരുന്നു. ജോലി രാജി വച്ച് കേരള കൗമുദിയില്‍ സഹപത്രാധിപരായി. പിന്നീട് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്ഥനായി. വിജ്ഞാനകൈരളി മാസികയുടെ പത്രാധിപര്‍ ആയിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിട്ടുണ്ട്. അര്‍ബുദ ബാധിതനായി 1987 ല്‍ അന്തരിച്ചു.

കൃതികള്‍

    തുടിക്കുന്ന താളുകള്‍
    രാമന്‍ രാഘവന്‍ (1971)
    കോട്ടയിലെ പാട്ട് (1974)
    മൃതസഞ്ജീവനി (1976)
    അരം (1980)

പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം