പത്താം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ് തോലന്‍. തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാന്‍ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂര്‍ എന്ന സ്ഥലത്ത് 'കൊണ്ടൊഴിഞ്ഞാറ്' എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ് ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠന്‍ എന്നായിരുന്നു പേര്. തോലന്‍ എന്ന പേര് നാട്ടുകാര്‍ നല്‍കിയതാണ്. കേരളപ്പെരുമാക്കന്മാരില്‍ അവസാനത്തെ ആളായ ഭാസ്‌കരരവിവര്‍മയുടെ സദസ്യനായിരുന്നു തോലന്‍ എന്ന് കരുതപ്പെടുന്നു.
കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകള്‍, വേഷം, കൈമുദ്രകള്‍, അഭിനയങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ചിട്ടപ്പെടുത്തി. 'ആട്ടപ്രകാരം', 'ക്രമദീപിക' എന്നീ രണ്ട് ഗ്രന്ഥങ്ങള്‍ തോലന്‍ രചിച്ചിട്ടുണ്ട്. മഹോദയപുരേശചരിതം' എന്നൊരു മഹാകാവ്യവും തോലന്‍ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
തോലന്‍ ധാരാളം തമാശ കവിതകള്‍ എഴുതിയിട്ടുണ്ട്. പരമശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാ ശകലം തോലനെ ഏറെ പ്രശസ്തനാക്കി. ആ കവിത ഇങ്ങനെയാണ്:

'     പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അര്‍ദ്ധാര്‍ദ്ധം പ്രണതോസ്മ്യഹം'

    (ദന്തി എന്നാല്‍ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാല്‍ പല്ലി എന്നാലും ആന തന്നെ.
    പന്ത്രണ്ടര എന്നാല്‍ പന്ത്രണ്ട് അരകള്‍ ചേര്‍ന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാല്‍ ഗംഗയാര്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
    കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അര്‍ഥം കല്‍പ്പിക്കാം. ചേട്ടനെ അണ്ണന്‍ എന്നും പറയാം. അപ്പോള്‍ കോണച്ചേട്ടന്‍ എന്നു പറഞ്ഞാല്‍ മുക്ക് + അണ്ണന്‍ = മുക്കണ്ണന്‍. ഇത് ശിവന്റെ ഒരു പര്യായമാണ്.
    അര്‍ദ്ധം എന്നാല്‍ പകുതി. അര്‍ദ്ധാര്‍ദ്ധം എന്നാല്‍ പകുതിയുടെ പകുതി. അതായത് കാല്‍. ഇവിടെ കാല്‍പാദം എന്നു അര്‍ത്ഥം കല്പിക്കാം.

എല്ലാം ചേര്‍ത്തു വായിക്കുകയാണെങ്കില്‍ ആനയുടെ തോല്‍ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണന്‍ എന്നു പേരോട് കൂടിയവനും ആയവന്റെ കാല്‍ പാദത്തെ ഞാന്‍ വന്ദിക്കുന്നു എന്ന് അര്‍ത്ഥം വരും.)

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീര്‍ത്തിച്ച് തോലന്‍ എഴുതിയ മണിപ്രവാളശ്ലോകം:

' അന്നോത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തി'

(അന്നോത്ത  അന്നം (അരയന്നം) പോലെയുള്ള, പോക്കീ. പോക്ക് (നടപ്പ്) ഉള്ളവള്‍ (നയനാനന്ദകരമായ നടപ്പ് ഉള്ളവള്‍); കുയിലൊത്ത-  കുയിലിനെപ്പോലെ, പാട്ടീ പാട്ടു പാടുന്നവള്‍ (ഹൃദ്യമായി പാടുന്നവള്‍); തേനൊത്ത-  തേന്‍ പോലെ മധുരമായി, വാക്കീ  വാക്ക് ഉള്ളവള്‍ (മധുരം കിനിയും വാക്ക് മൊഴിയുന്നവള്‍); തിലപുഷ്പ – എള്ളിന്‍ പൂപോലെ മനോഹരമായ, മൂക്കീ (മൂക്കോടു കൂടിയവള്‍); ദരിദ്രയില്ലത്തെ  ദാരിദ്ര്യമുള്ള ഇല്ലത്തെ, യവാഗു-  കഞ്ഞി, പോലെ, (വറ്റ്  ചോറു, കുറഞ്ഞ്) നീണ്ടിട്ടിരിക്കും നീണ്ട , നയന ദ്വയത്തി-  രണ്ടു കണ്ണുകളോടു കൂടിയവള്‍ (നീണ്ടു മനോഹരങ്ങളായ കണ്ണുകളോടു കൂടിയവള്‍ എന്നു സാരം).
അരയന്നത്തെ പോലെ നയനാനന്ദകരമായ നടപ്പോടു കൂടിയയവളെ, കുയിലിനെപ്പോലെ ഹൃദ്യമായി പാടുന്നവളെ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളെ, എള്ളിന്‍ പൂപോലെ മനോഹരമായ മൂക്കോടു കൂടിയവളെ, നീണ്ടു മനോഹരങ്ങളായ കണ്ണുകളോടു കൂടിയവളെ.)

    തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴിയായി കേരളത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകള്‍ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികള്‍ക്കെതിരെയുള്ള നിശിതമായ വിമര്‍ശനമായിരുന്നു. അത്തരം കഥകളില്‍ ചിലത് ചുവടെ.

    തോലനെ കേന്ദ്രീകരിച്ചുള്ള കഥകളില്‍ ഏറ്റവും പ്രസിദ്ധമായ കഥ:

 തോലന്‍ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്‌കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കല്‍ തോലന്‍ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ, ചക്കി എന്നു പേരായ സ്ത്രീ പത്തായത്തില്‍ നിന്ന് നെല്ല് മോഷ്ടിക്കാന്‍ തുനിയുകയും ഇത് മനസ്സിലാക്കിയ തോലന്‍ 'പനസി ദശായാം പാശി' എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തില്‍ , പാശം= കയര്‍; പാശി=കയറി).

    കേരളത്തില്‍ കുറ്റം തെളിയിക്കാന്‍ വിചിത്രമായ പല മാര്‍ഗങ്ങളും മുന്‍പു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയില്‍ കൈ മുക്കിക്കുക, മുതലയുള്ള കടവില്‍ നീന്തിക്കുക, വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തില്‍ കൈയിടുവിക്കുക തുടങ്ങിയവ ഇവയില്‍ ചിലതാണ്. കുറ്റക്കാരനല്ലെങ്കില്‍ തിളച്ച എണ്ണയില്‍ കൈ പൊള്ളുകയില്ല, മുതല പിടിക്കുകയില്ല, പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കല്‍ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവില്‍ മറന്നുവെച്ച മോതിരം തോലന്‍ എടുത്ത് രാജാവിന്റെ വാളുറയില്‍ ഇട്ടിരുന്നു. തോലന്‍ മോതിരം കട്ടു എന്ന സംശയത്തില്‍ തിളച്ച എണ്ണയില്‍ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാന്‍ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലന്‍, നിറഞ്ഞ സദസില്‍ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയശേഷം എടുത്തുകൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച്, 'ഇയാളാണ് മോതിരം മോഷ്ടിച്ചത്, കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നത്. അതിനാല്‍ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാന്‍ കൈ മുക്കേണ്ടതില്ല' എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അര്‍ത്ഥമില്ലായ്മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.
    ബ്രാഹ്മണര്‍ക്ക് ചെറുപ്പത്തില്‍ ഉപനയനം (പൂണുല്‍ ഇടുക) കഴിഞ്ഞ്, അതോടൊപ്പം ഇട്ട മൃഗത്തോല്‍ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്ഠന്റെ കാര്യത്തില്‍ അതിന് അവസരം ഉണ്ടായില്ല. കാരണം മേല്‍പ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങള്‍ക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും, ചക്കി കുമാരന്റെ കുതിരശക്തിയില്‍ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേല്‍പ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടില്ലത്രേ! ഉടന്‍ തോലന്‍ ഒരു സംസ്‌കൃതശ്ലോകം ചമച്ചു.

' അര്‍ക്ക ശുഷ്‌കഫല കോമള സ്തനീ
ശര്‍ക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലര്‍ദ്യുതേ'
    
    (അര്‍ക്ക ശുഷ്‌കഫലകോമള സ്തനീ – സൂര്യതാപത്താല്‍ ശുഷ്‌കമായ ഫലം പോലെ മനോഹരങ്ങളായ മുലകളോടു കൂടിയവളെ.
    ശര്‍ക്കരാ സദൃശ ചാരു ഭാഷിണീ – പഞ്ചസാര പോലെ മധുരമായി മൊഴിയുന്നവളെ.
    തന്ത്രിണീ ദല സമാന ലോചനേ – താമരയില പോലെ മനോഹരങ്ങളായ കണ്ണുകള്‍ ഉള്ളവളെ.
    സിന്ധുരേന്ദ്ര രുചിരാ മലര്‍ദ്യുതേ)