ബാലരാമപുരം പേഴൂര്‍ക്കോണത്തു ലക്ഷ്മീനിലയത്തില്‍ പി. മാധവന്‍നായരുടെയും  ബി. അരുന്ധതിയമ്മയുടെയും മകനായി 1963 ഒകേ്ടാബര്‍ 23ന് ജനിച്ചു. കേരളസര്‍വകലാശാലയില്‍നിന്ന് ഒന്നാം ക്‌ളാസ്‌സില്‍ ഒന്നാം റാങ്കോടെ മലയാളം എം.എ. നേടി. എംഫില്‍, പി.എച്ച്ഡി ബിരുദങ്ങള്‍ നേടി. 1987–ല്‍ പാമ്പാടി കെ.ജി. കോളേജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന് കോട്ടയം ബസേലിയസ് കോളേജില്‍ റീഡറും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്നു.

ഇപ്പോള്‍ കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനില്‍ മലയാളം കോ ഓഡിനേറ്റര്‍. ഡോ. കെ.ഗോദവര്‍മ്മ സ്മാരകപുരസ്‌കാരം, കുറ്റിപ്പുഴ സ്മാരകസമ്മാനം, പ്രൊഫ. പി. കരുണാകരന്‍നായര്‍ & പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ എന്‍ഡോവ്‌മെന്റ്, ഡോ. കെ.എം. ജോര്‍ജ്ജ് ഗവേഷണപുരസ്‌കാരം, ഡോ.സാമുവല്‍ ചന്ദനപ്പള്ളി ഗവേഷണപുരസ്‌കാരം, സാഹിത്യ നിരൂപണത്തിനുള്ള ദുര്‍ഗാദത്തന്‍ പുരസ്‌കാരം, കേരളത്തിലെ ഏറ്റവും മികച്ച കലാലയാദ്ധ്യാപകനുള്ള പ്രൊഫ.എസ്. ശിവപ്രസാദ് സ്മരകസമ്മാനം, ഭാരതത്തിലെ ഏറ്റവും മികച്ച കലാലയാദ്ധ്യാപകനുള്ള റവ. ടി.എ. മത്തിയാസ് പുരസ്‌കാരം, ഏറ്റവും മികച്ച ഗവേഷണമാര്‍ഗ്ഗദര്‍ശിക്ക് കേരളസര്‍വകലാശാലയും ഫൊക്കാനയും ചേര്‍ന്നു നല്‍കുന്ന പ്രശസ്തിപത്രം, യു.ജി.സി. റിസര്‍ച്ച് അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹനായി.

‘പുനര്‍വായന’ കൂടാതെ മുകുന്ദന്റെ കല, അക്ഷരകാന്തി, വാക്കു പാലിക്കുന്ന വാക്കുകള്‍. ചിതയും ചിദാകാശവും, ഭാവപ്രഭാവം, വേരുകളിലെ ജീവതാളം എന്നീ വിമര്‍ശഗ്രന്ഥങ്ങളുടെയും കര്‍ത്താവ്. പതിനഞ്ചുഗ്രന്ഥങ്ങളും വിജ്ഞാനകൈരളി, ആഗമസാരസരണി എന്നീ മാസികകളും എഡിറ്റു ചെയ്തിട്ടുണ്ട്. ഭാര്യ: കെ. എസ്. സിന്ധു. മക്കള്‍: വിഭു ഉണ്ണിക്കൃഷ്ണന്‍, മഹിമ ഉണ്ണിക്കൃഷ്ണന്‍.