കഥാകൃത്തും നോവലിസ്റ്റുമാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍. (20 ജൂലൈ 1933 – 2 ഏപ്രില്‍ 2014). 1933ല്‍ പൊന്നാനി താലൂക്കിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ 'ഇല്ലത്ത് അകായില്‍' എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടില്‍ ജനിച്ചു. ഗുരുവായൂരിലാണ് വളര്‍ന്നത്. അച്ഛന്‍: കല്ലാത്ത് പുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ: പുതൂര്‍ ജാനകിയമ്മ. 1955ല്‍ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി ജയിച്ചു. 1950കളില്‍ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. അറുന്നൂറോളം കഥകള്‍ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെ അമ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്
    കവിതയിലായിരുന്നു തുടക്കം. 'കല്‍പ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിയത് വൈലോപ്പിള്ളിയായിരുന്നു. പുതൂരിന്റെ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരം 'കരയുന്ന കാല്പാടുകള്‍. 1954 മുതല്‍ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവര്‍ത്തകനായി. സോഷ്യലിസ്റ്റ് തൊഴിലാളി പ്രവര്‍ത്തകനായി. 1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി. 1987ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പുമേധാവിയായി വിരമിച്ചു.ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേരള സാഹിത്യ അക്കാദമി നിര്‍വാഹക കൗണ്‍സില്‍ അംഗം, കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാപിധസമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. 2014 ഏപ്രില്‍ 2 ന് ചാവക്കാട്ട് വച്ച് അദ്ദേഹം നിര്യാതനായി. തങ്കമണിയമ്മയാണ് ഭാര്യ. മക്കള്‍: ഷാജു, ബിജു.

കൃതികള്‍

    കംസന്‍
    കാഴ്ചകള്‍ക്കപ്പുറം
    മൃത്യുയാത്ര
    ഗുരുവായൂരപ്പന്റെ തുളസിമാല
    ബലിക്കല്ല്
    ആത്മവിഭൂതി
    നാഴികമണി
    ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍
    അമൃതമഥനം
    ആനപ്പക
    മനസ്സേ ശാന്തമാകൂ
    മറക്കാനും പൊറുക്കാനും
    ധര്‍മചക്രം
    ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല
    ജലസമാധി
    ആട്ടുകട്ടില്‍
    പാവക്കിനാവ്
    വേദനകളും സ്വപ്നങ്ങളും
    നിദ്രാവിഹീനങ്ങളായ രാവുകള്‍
    ഡൈലന്‍ തോമസിന്റെ ഗാനം
    സുന്ദരി ചെറ്യേമ്മ
    മൃത്യുയാത്ര
    നക്ഷത്രക്കുഞ്ഞ്
    ഗോപുരവെളിച്ചം
    മകന്റെ ഭാഗ്യം
    എന്റെ നൂറ്റൊന്നു കഥകള്‍

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1968-ബലിക്കല്ല് എന്ന കൃതിക്ക്
    ജി. സ്മാരക അവാര്‍ഡ്  -നാഴികമണിക്ക് (ആത്മോപഖ്യാന നോവല്‍)
    പത്മപ്രഭാ പുരസ്‌കാരം (1996) -എന്റെ നൂറ്റൊന്നു കഥകള്‍ എന്ന പ്രഥമ കഥാസമാഹാരത്തിന്.