തിറ കെട്ടിയാടുന്ന ഒരു സമുദായക്കാരാണ് മുന്നൂറ്റാന്‍മാര്‍. തലശേ്ശരി, വടകര, കൊയിലാണ്ടി, എന്നീ താലുക്കുകളില്‍ അവര്‍ വസിച്ചു പോരുന്നു. കേരളോല്‍പത്തി എന്ന ഗ്രന്ഥത്തില്‍ മുന്നൂറ്റാന്‍മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. മുന്നൂറ്റാന്‍മാര്‍ മുറമുണ്ടാക്കി കാവില്‍ കാണിക്കവയ്ക്കുന്ന പതിവ് ഇന്നുമുണ്ട്. ഈ ഐതിഹ്യത്തിന്റെ പൊരുള്‍ എന്തായാലും അഞ്ഞൂറ്റാന്‍മാരും മുന്നൂറ്റാന്‍മാരും ഇന്ന് വിവാഹാദിനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പഴശ്ശി, കുറുമ്പ്രനാട് എന്നീ ‘സ്വരൂപ’ങ്ങളുടെ അധികാരസീമയില്‍പ്പെട്ടിരുന്ന പ്രദേശങ്ങളിലാണ് മുന്നൂറ്റാന്‍മാരുടെ തിറകള്‍ പ്രായേണ കെട്ടിയാടിക്കപ്പെടുന്നത്. വേട്ടയ്‌ക്കൊരുമകന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, കരുവാള്‍, വസൂരിമാല, നാഗതാളി, തലച്ചില്‍, കരിയാത്തന്‍, ഇളവില്ലി, കരിവില്ലി, മലങ്കാരി, മാര്‍പ്പുലിയന്‍, വീരഭദ്രന്‍, വൈരജാതന്‍, പൂതാടി, അങ്കക്കാരന്‍, ധര്‍മ്മഭഗവതി, ചോരക്കളത്തില്‍ഭഗവതി, തൂവക്കാളി, ഗന്ധര്‍വന്‍ തുടങ്ങിയ അനേകം തിറകള്‍ അവര്‍ കെട്ടിയാടുന്നു. മുന്നൂറ്റാന്‍മാരില്‍ വലിയ മന്ത്രവാദികളുണ്ട്. ഗര്‍ഭിണികളെ പുരസ്‌കരിച്ച് അവര്‍ ബലിക്കള, തെയ്യാട്ട് എന്നീ കര്‍മങ്ങള്‍ ചെയ്യാറുണ്ട്. ചിലേടങ്ങളില്‍ ഇവര്‍ കര്‍ക്കടകമാസത്തില്‍ കലിയനാട്ടം നടത്തിവരുന്നു.