ഒരു തെക്കന്‍പാട്ട്. ഇതിലെ കഥാനായകന്‍ പാണ്ഡ്യരാജാവിന്റെ ഒരു ബന്ധുവായ വയക്കരത്തായാരുടെ പുത്രനാണ്. തായാരുടെ പള്ളിക്കെട്ടുമുതല്‍ മകന്‍ പെരുമാളുടെ അകാല ദേഹവിയോഗം വരെയാണ് പാട്ടിലെ പ്രതിപാദ്യം. ഭദ്രകാളിയുടെ ഭക്തനാണ് ആ പെരുമാള്‍. തെക്കന്‍ തിരുവിതാംകൂറിലെ സാമാന്യജനങ്ങള്‍ പെരുമാളെ ഒരു ദേവതയായി ഇന്നും ആരാധിച്ചുപോരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ ‘ഊരൂട്ടമ്പല’ങ്ങളില്‍ഉലകുടപെരുമാളാണ് അധിഷ്ഠാനദേവത. ഊരുകാര്‍ ഊട്ടും പാട്ടും നടത്തുന്ന ക്ഷേത്രമായതുകൊണ്ടാവാം ആ ദേവതാസങ്കേതങ്ങള്‍ക്ക് ‘ഊരൂട്ടമ്പലം’ എന്ന പേര്‍ സിദ്ധിച്ചത്. അവിടങ്ങളില്‍ കുംഭമാസത്തിലാണ് ഉല്‍സവം. അതോടനുബന്ധിച്ചുള്ള ‘പടയണി’ യില്‍ തമ്പുരാന്റെ അപദാനങ്ങളാണ് പ്രകടിപ്പിക്കുന്നത്.