ഒരു രോഗദേവത. വസൂരിമാലയെ സംബന്ധിച്ച ചില പുരാവൃത്തങ്ങളുണ്ട്. ഭദ്രകാളിയും ദാരികനും തമ്മില്‍ യുദ്ധം നടക്കവേ, ദാരിക പത്‌നിയായ മനോദി ശിവനെ ഭജിക്കുകയും, ശിവന്‍ തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പുതുടച്ചെടുത്ത് അവര്‍ക്കു കൊടുക്കുകയും അത് ജനങ്ങളുടെ ശരീരത്തില്‍ തളിച്ചാല്‍ അവര്‍ വേണ്ടതെല്ലാം തരുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. ദാരികന്റെ ശിരസ്‌സുമറുത്തു വരുന്ന കാളിയെയാണ് മനോദരി വഴിക്കുകണ്ടത്. അവള്‍ ആ വിയര്‍പ്പുവെള്ളം കാളിയുടെ ശരീരത്തില്‍ തളിച്ചപ്പോള്‍ കാളിയുടെ ശരീരത്തില്‍ വസൂരിയുണ്ടായി. ഭദ്രകാളി മനോദരിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് ‘വസൂരിമാല’ എന്ന പേര് നല്‍കി തന്റെ ആജ്ഞാവര്‍ത്തിനിയാക്കി. കൊടുങ്ങല്ലൂര്‍ക്കാവിലും ശ്രീപോര്‍ക്കിലിക്കാവിലുമൊക്കെ വസൂരിമാലയുടെ സാന്നിധ്യമുണ്ട്. ഉത്തരകേരളത്തില്‍ ‘വസൂരിമാല’യുടെ തിറ കെട്ടിയാടാറുണ്ട്. രോഗനിവാരണാര്‍ഥമാണ് ഈ കോലം കെട്ടിയാടുന്നത്.