ദക്ഷിണകേരളത്തിലെയും മധ്യകേരളത്തിലെയും പറയര്‍ക്കിടയില്‍ പ്രചാരമുള്ള ഒരാഘോഷം. ഇതിന് ‘വിഷുവേല’ എന്നും പറയും. ഇതൊരു കാര്‍ഷികോത്സവമാണ്. ഈ ആഘോഷത്തിന് കുറച്ചുനാള്‍ മുമ്പുതന്നെ ദേശത്ത് വാദ്യത്തോടുകൂടി നടന്ന് പറയെടുക്കും. വെളിച്ചപ്പാടും ഒരു ഭൂതവും ഒപ്പമുണ്ടാകും. പിരിഞ്ഞുകിട്ടിയ നെല്ലില്‍നിന്ന് അല്‍പം കാവില്‍ വഴിപാടായി കൊടുക്കും. ബാക്കി കളിക്കാര്‍ വീതിച്ചെടുക്കും. ‘വിത്തിടല്‍,’ ‘കതിര്’ എന്നീ പേരുകളില്‍ കൊച്ചി രാജ്യത്ത് ചില ഭേദഗതികളോടെ ഈ ആഘോഷം നിലവിലുണ്ട്.