Keralaliterature.com

പാത്തുമ്മായുടെ ആട്

പാത്തുമ്മായുടെ ആട്(നോവല്‍)

വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മയുടെ ആട്. 1959ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും ബഷീര്‍ നിര്‍ദ്ദേശിച്ചിരുന്നു. മാനസിക രോഗത്തിന് ചികില്‍ത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബ വീട്ടില്‍ കഴിയവേ 1954 ല്‍ ആണ് ബഷീര്‍ ഇത് എഴുതുന്നത്. ബഷീറിന്റെ അമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് പോലും ഈ നോവലിലെ കഥാപാത്രങ്ങളാണ്. 1954 ഏപ്രില്‍ 27ന് എഴുതിതീര്‍ത്തു.’ശുദ്ധസുന്ദരമായ ഭ്രാന്തിന്’ ഘോരമായ ചികിത്സ നടക്കുന്നതിനിടയില്‍ എഴുതിയ നോവല്‍ തിരുത്തുകയോ പകര്‍ത്തി എഴുതുകയോ ചെയ്യാതെ എഴുതിയപടി പ്രസിദ്ധീകരിച്ചു. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്. ബഷീറിന്റെ രണ്ട് സഹോദരിമാരില്‍ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളില്‍ തറവാട്ടില്‍ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളെയും കൂട്ടി അവര്‍ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു ‘സ്‌റ്റൈലിലാണ്’ എന്നാണ് ബഷീര്‍ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് ‘എന്റെ ആട് പെറട്ടെ, അപ്പൊ കാണാം’. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന സ്ത്രീയാണവര്‍.  പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കല്‍ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിന്‍ പാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ നന്നാക്കുന്നതുള്‍പ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാര്‍ക്കു വേണ്ടി ആടിന്റെ പാല്‍ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കല്‍ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരള്‍ വരട്ടിയതും വച്ച് സല്‍ക്കരിക്കുന്നു. എന്നാല്‍ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുല്‍ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാന്‍ പറ്റുന്നില്ല. പാത്തുമ്മായുടെ ഭര്‍ത്താവ് അവര്‍ക്കു നല്‍കാനുണ്ടായിരുന്ന പണത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും പാത്തുമ്മായേയും മകള്‍ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാല്‍ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്. കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാല്‍ അവര്‍ കറന്നെടുക്കുകയും ചെയ്തിരുന്നു.

Exit mobile version