Keralaliterature.com

കടംകഥകള്‍

അടിക്കുല പൂക്കുമ്പം പന്തീരായിരം-    നക്ഷത്രങ്ങള്‍.

അടിയില്ലാത്ത ഭരണി- കിണര്‍.
അഞ്ചുനായരും കുഞ്ചുനായരും കൂടി ഗുഹ കാണാന്‍ പോയി അഞ്ചു നായര്‍ ഇങ്ങോട്ടും പോന്നു, കുഞ്ചുനായര്‍ അങ്ങോട്ടും പോയി-   ഊണ് കഴിക്കല്‍.

അടി മുള്ള്, നടുന്ന കാട്, തല പൂവ്-    പൂവന്‍ക്കോഴി.

അതെടുത്തതിലേക്കിട്ടു, ഇതെടുത്തിതിലേക്കിട്ടു-      പായനെയ്യുക.

അനേകം വേലി കെട്ടി, അതിനകത്തൊരു വെള്ളിക്കോല്‍-ഉണ്ണിപ്പിണ്ടി.

അനിയത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, അമ്മച്ചി മഞ്ഞച്ച്- തളിരില, പച്ചില, പഴുത്ത ഇല.

അന്തണന്‍ വെന്തു, പൂണൂല് കരിഞ്ഞില്ല-കാട്ടിലെ നടപ്പാത.

അന്തിയാവോളം അകത്തോ പുറത്തോ, അന്തിയായാല്‍ പുറത്തു തന്നെ -വാതില്‍പ്പടി.

അങ്ങുചെന്നു കിരുകിരുക്കും, ഇങ്ങുചെന്നു കിരുകിരുക്കും, പിന്നെ മിണ്ടാതെ മുക്കിലിരിക്കും-ചൂല്.

അങ്ങേതിലെ ചങ്ങാതിക്ക് ഊണുകഴിഞ്ഞാല്‍ പിന്നെ കായ്ക്കാത്ത, പൂക്കാത്ത,ചെടിയുടെ ഇല വേണം-  വെറ്റില.

അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട്- ആമ.

അപ്പാട്ടെ പട്ടിക്ക് നാക്കില്‍ പല്ല്-   ചിരവ.

അപ്പാട്ടുണ്ടൊരു കൊട്ടത്തേങ്ങ, തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-മുട്ട.

അടയ്ക്കും തുറക്കും മണിമുത്തില്‍ പത്തായം-   കണ്ണ്.

അടി മദ്ദളം, ഇല ചുക്കിരി, കായ കൊക്കിരി-    പുളിമരം.

അടിക്കു കൊടുത്താല്‍ മുടിക്കു കാണാം   -തെങ്ങ്.

അടിക്ക്‌വെട്ട്, നടുക്ക് കെട്ട് തലയ്ക്ക് ചവിട്ട്-    നെല്ല്.

അടയുടെയുളളിലൊരു പെരുമ്പട    -തേനീച്ചക്കൂട്.

അടുക്കള കോവിലില്‍ മൂന്ന് ദൈവങ്ങള്‍-  അടുപ്പ്.

അടിയില്‍ കിണ്ണം, നടുവില്‍ വടി, മേലെ കുട-    ചേന.

അടി പാറ,നടു വടി,തല കാട്-  ചേന.

അടി ചെടി, നടു മദ്ദളം, തല നെല്‍ച്ചെടി-    കൈതച്ചക്ക.

അടിയിലും മുകളിലും തട്ടിട്ടിരിക്കുന്ന പെരുന്തച്ചന്‍-    ആമ.

അടിക്കാത്ത മുറ്റത്തിന്‍ പേരു ചൊല്ലാമോ  -ആകാശം.

അടുക്കളയിലെ അമ്മായിഅമ്മ-    പൂച്ച.

അട്ടത്തൊരു കുട്ടിച്ചാത്തന്‍ അങ്ങോട്ടിങ്ങോട്ടോടുന്നു-  എലി.

അതാ പോകുന്നു, ഒത്തിങ്ങു പിടിച്ചാല്‍ ആയിരം പൊന്‍പണം സമ്മാനം-  കാറ്റ്.

അഴിയെറിഞ്ഞ അമ്പലത്തില്‍ കിളിയിരുന്നു ചിലയ്ക്കുന്നു-    നാവ്.

അലകുമെടഞ്ഞോരമ്പലത്തില്‍ അറിവമ്മേടെ വിളയാട്ടം   -നാവ്.

അവിടെ കണ്ടു, ഇവിടെ പോയി, പിന്നെ മൂക്കിലൊളിച്ചു-     ചൂല്‍.

അവിടെ കുത്തി, ഇവിടെ കുത്തി, അമ്പലം കടത്തി കുത്തി    –ഞാറുനടുന്നത്.

അസ്ഥിയില്ല, തലയില്ല, കൈയ്ക്കു വിരലുകളില്ല, അന്യന്റെ പാദം കൊണ്ടു നടക്കും, മനുഷ്യനെ വിഴുങ്ങും ഭൂതം      -ശവപ്പെട്ടി.

ആറ്റിലൂടെ ഒരു വെള്ളിക്കിണ്ണം ഒഴുകി ഒഴുകി-നദിയില്‍ ചന്ദ്രബിംബത്തിന്റെ പ്രതിഫലനം.

ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരന്‍ കൂനന്റെ പേരെന്ത്  -ചെമ്മീന്‍.

ആരോടും മല്ലടിക്കും മല്ലന്‍ വെള്ളം കുടിച്ചാല്‍ ചത്തുപോകും –അഗ്നി.

ആയിരം ചാമുണ്ഡിക്കൊരു കോഴി  -വാഴക്കുലയും കുടപ്പനും.

ആയിരം കണ്ണന്‍ ആറ്റില്‍ച്ചാടി- വല.

ആകാശത്തൊരു പഞ്ഞിക്കിടയ്ക്ക-  മേഘം.

ആനപോലുള്ള കറവക്കാരി-  ചക്ക്.

ആഹു ഊഹു മരം കിളിക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം-  പുക.

ആരും ഇഷ്ടപ്പെടാത്തിഷ്ടം- നഷ്ടം

ആയിരം പൊടിയരി അതിലൊരു തേങ്ങാപ്പൂള്-  നക്ഷത്രങ്ങളും ചന്ദ്രക്കലയും.

ആയിരം തച്ചന്‍മാര്‍ ഞെരങ്ങിപ്പണിത മണപ്പുര-  ചിതല്‍പ്പുറ്റ്.

ആയിരം തിരിയിട്ടു കത്തിച്ച പൊന്‍വിളക്ക് അന്തിയായപ്പോള്‍ അണഞ്ഞുപോയി- സൂര്യന്‍.

ആയിരം പൊടിയരി, അതിലൊരു നെടിയരി- നക്ഷത്രങ്ങളും ചന്ദ്രനും.

ആയിരം തിരിതെറുത്ത് അതിലൊരു വെള്ളിക്കോല്‍-വാഴപ്പിണ്ടി.

ആയിരം പറ അവിലില്‍ ഒരു പൂള് കൊട്ടത്തേങ്ങ- നക്ഷത്രങ്ങളും ചന്ദ്രനും.

ആയിരം മതിലിനുള്ളില്‍ ഒരു വെള്ളിവടി- വാഴപ്പിണ്ടി.

ആയിരം മീന്‍ നീന്തിയിറങ്ങി, അരത്തച്ചന്‍ തടുത്തുനിര്‍ത്തി- അരിവാര്‍ക്കുത്.

ആയിരം വള്ളി, അരുമ വള്ളി, ആറ്റിലി’ാല്‍ ഒറ്റവള്ളി-  തലമുടി.

ആയിരം വള്ളി പെണ്ണുങ്ങള്‍ക്കരുമ വള്ളി- തലമുടി.

ആയിരം തച്ചാന്‍മാര്‍ ചെത്തിപ്പണിത മധുരകൊട്ടാരത്തിന്റെ     പേരെന്ത്-   തേനീച്ചക്കൂട്.

ആരോടും പോരാടും ചൂടന്‍, വെള്ളം കണ്ടാല്‍ പരുങ്ങും-   തീ.

ആറ്റു കന്യക കുങ്കുമത്തളികാഭരണമണിഞ്ഞു-   താമരപ്പൂവ്.

ആല്‍ത്തറയിലെ വെള്ളം വറ്റിയപ്പോള്‍ പൂവാലന്‍ കിളി ചത്തു-  നിലവിളക്കിലെ എണ്ണ വറ്റി തിരി കെടുന്നത്.

ആരും കാണാതെ വരും ആരും കാണാതെ പോകും-   കാറ്റ്.

ആരും നൂളാ നൂറ്റിയിലൂടെ ആളൊരു ചിന്‍ നീണ്ടു കിടക്കും- സൂചി.

ആരും കേറാ മരത്തില്‍ തുഞ്ചത്തെത്തും ഇത്തിരി കുഞ്ഞന്‍-പുളിയുറുമ്പ്.

ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന്‍ പോകും-  അറക്കവാള്‍.

ആളൊരു കുള്ളന്‍, നിലവിളിയൊരമ്പതു കാതും കേള്‍ക്കും-  കതിന.

ആശാരി മൂശാരി തൊടാത്ത തടി, വെള്ളത്തിലിട്ടാല്‍ ചീയാത്ത തടി-   ചീങ്കണ്ണി.

ആറ്റില്‍ മുങ്ങി ചെപ്പെടുത്തു ചെപ്പു തുറന്ന്് മുഖമെടുത്തു-   മുത്തുചിപ്പിയില്‍നിന്ന് മുത്തെടുക്കുന്നത്.

ആളൊരു പിരിയന്‍ നിലവിളി അപാരം   –ശംഖ്.

ആളെക്കണ്ടാല്‍ ഒച്ചവയ്ക്കും, കൈ കാണിച്ചാല്‍ നില്‍ക്കും-  ബസ്സ്.

ആനയെ തളയ്ക്കാന്‍ തടിയുണ്ട്, കടുകു പൊതിയാനിലയില്ല-  പുളിമരം.

ആനയ്ക്കും പാപ്പാനും നിലയില്ല, പാപ്പാനും നിലയില്ല, അമ്പാടികണ്ണന് കഴുത്തറ്റം വെള്ളം-താമരപ്പുവ്.

ആനയ്ക്കു നില്‍ക്കാന്‍ തണലുണ്ട്, ഉപ്പു പൊതിയാനിലയില്ല-  പുളിമരം.

ആനയ്ക്ക് വഴിക്കാണിക്കാന്‍ വെളിച്ചമുണ്ട്, ബീഡി കത്തിക്കാന്‍ തീയില്ല- ടോര്‍ച്ച്.

ആയിരം അറയ്ക്കകത്തൊരു വെള്ളി തൂണ്‍-  വാഴപ്പിണ്ടി.

ആയിരം ആശാരിമാര്‍ തച്ചുണ്ടാക്കിയ കൊട്ടാരം നിറയെ അറ-  തേനീച്ചക്കൂട്.

ആയിരം തത്തയ്ക്ക് ഒരു കൊക്ക്-  വാഴക്കുലയും കുടപ്പനും.

ആയിരം പരല്‍മീന്‍ നീന്തീ വന്നപ്പോള്‍ ആശാരിച്ചെക്കന്‍ തടഞ്ഞുനിര്‍ത്തി-   അരിവാര്‍ക്കുന്നത്.

ആയിരം ഓമനകള്‍ക്ക് ഒരരഞ്ഞാണ്‍-   ചൂല്.

ആയിരം പൊടിയരിക്ക് അരമുറി തേങ്ങ  –നക്ഷത്രങ്ങളും പൂര്‍ണചന്ദ്രനും.

ആകാശത്തെത്തു തോട്ടി-  കണ്ണ്.

ആദ്യം കുന്തം, പിന്നെ കുഴല്, പിന്നെയോ പായ  -വാഴയില.

ആകാശത്തൂടെ തേരോടുന്നു, തേരാളി ഭൂമിയില്‍ നില്ക്കുന്നു- പട്ടം.

ആഞ്ഞിലിക്കാട് ആശാനെ മുളങ്കാട് ആശാന്‍ ഓടിക്കുന്നു-    വഞ്ചി കുത്തുക.

ആദ്യം പൊന്തിപ്പൊന്തി, പിന്നെ തൂങ്ങിത്തൂങ്ങി-   വാഴ.

ആടിയാടി അഴകനെ പെറ്റു, അഴകനകത്തും, അമ്മ പുറത്തും-  നെല്ലും വൈക്കോലും.

ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി-  നക്ഷത്രങ്ങള്‍.

ആനക്കൊമ്പില്‍ നെടിയരി-    തെങ്ങിന്‍പൂക്കുല.

ഇത്തിരിയുള്ളൊരു കരിമുട്ട, ഉരുണ്ടുരുണ്ടൊരു കരിമുട്ട, കുട്ട്യോളെ കരയിക്കും കരിമുട്ട—കുരുമുളക്.

ഇത്തിരിയുള്ളൊരു നെല്ലാണ്ടി വയറുകീറി ചത്താണ്ടി-നെല്ലുപുഴുങ്ങുക.

ഇത്തിരിയുള്ളൊരു ചൂടന്‍ പഴം തിന്നാന്‍ ആയിരം പൊന്‍പണം സമ്മാനം-തീക്കട്ട.

ഇത്തിലൊന്ന് കൊണ്ടകം നിറഞ്ഞു- വിളക്ക്.

ഇന്നാള്‍ കണ്ട തേങ്ങാപ്പൂള്, ഇേന്നയ്‌ക്കൊരു തേങ്ങാപ്പൂളായി- ചന്ദ്രന്‍.

ഇപ്പോള്‍ കണ്ട വട്ടക്കണ്ണാടി, ഇന്നേയ്‌ക്കൊരു വെള്ളിത്തളികയായി-ചന്ദ്രന്‍.

ഇപ്പോള്‍ കുത്തിയ പുത്തന്‍ കിണറ്റില്‍ പത്തഞ്ഞൂറ് വെളളപ്പരല്‍- അരി തിളയ്ക്കുന്നത്.

ഇപ്പോള്‍ പണിത പുത്തന്‍പുരയ്ക്ക് പത്തഞ്ഞൂറ് കിളിവാതില്‍-തേനീച്ചക്കൂട്.

ഇറയ്ക്കാത്ത കിണറ്, മേയാത്തപ്പന്തല്‍, തൂക്കാത്ത മുറ്റം- കടല്‍, ആകാശം, കടല്‍തീരം.

ഇഴഞ്ഞിഴഞ്ഞു പോകുന്ന പടമുള്ള രാജാവിന്റെ പേര് പറയാത്തവര്‍ക്ക് ആയിരം കടം –മൂര്‍ഖന്‍ പാമ്പ്.

ഇമ്മിണിക്കുന്നി കണ്ണെഴുതി- കുന്നിക്കുരു.

ഇരുട്ടു കാട്ടില്‍ കുരുട്ടുപിന്‍-പേന്‍.

ഇരുട്ടു പുരയില്‍ കുട്ട്യാന- പത്തായം.

ഇരു തലയും നേര്‍ത്ത്, നടന്നു വീര്‍ത്ത്, കിണ്ണം കിണ്ണം കിണകിണ്ണം- മദ്ദളം.

ഇരുമ്പു പെട്ടിയില്‍ വെള്ളിക്കട്ടി- മാങ്ങയണ്ടി.

ഇരുവശം കാട്, നടുവില്‍ പാത-പകുത്തിട്ട മുടി.

ഇരുവരി മുല്ലപ്പൂക്കള്‍-പല്ല്.

ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ -മാവ.

ഇല കാരക, പൂ ചന്ന, കായ് കച്ച പിച്ച -കയ്പക്ക.

ഇല പായ പോലെ തടി തൂണു പോലെ- വാഴ.

ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ടയിട്ടു- കൂര്‍ക്ക.

ഇലയില്ലാത്ത വള്ളിയില്‍ വെളിച്ചം തരും കായ -ഇലക്ട്രിക് ബള്‍ബ്.

ഇലയില്ല, പൂവില്ല, കായില്ല കരിവള്ളി –തലമുടി.

ഇലയില്ലാ മരത്തില്‍ നിന്ന് പൂക്കള്‍ കൊഴിയുക-നാളികേരം ചിരകുക.

ഇങ്ങേല വട്ട ചെമ്പ് അങ്ങേലയ്ക്കും, അങ്ങേലെ വട്ട ചെമ്പ് ഇങ്ങേലേയ്ക്കും കൊണ്ടുപോകാന്‍ സാധിക്കില്ല-കിണര്‍.

ഇടത്തൊട്ടില്‍ കരിമീന്‍-കണ്ണിലെ കൃഷ്ണമണി.

ഇടവഴിയിലൂടെ കരിവടിയോടി-  പാമ്പ്.

ഇടയ്ക്കിടയ്ക്ക് കെട്ടു കെട്ടി, മാനത്തേയ്ക്ക് വാലു നീട്ടി-   മുള.

ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട-  കടുകുമണി.

ഇട്ട പായ് മടക്കില്ല, ചെറു പോത്തിനെ പൂട്ടില്ല, ചെറു കുളം വറ്റില്ല-   റോഡ്,ആന,കടല്‍.

ഇട്ടാലെടുക്കില്ല, ഈഴവപ്പെരും താലി-മാവുകൊണ്ട് അണിയല്‍.

ഇട്ടിലിടുക്കിലിളുക്കാശി തെങ്ങിന്മേല്‍ പത്തു നൂറു കൊട്ടത്തേങ്ങ– ഈന്തപ്പന.

ഇട്ടു മൂടാന്‍ തുണിയുണ്ട്. കൈ വശം കെട്ടാന്‍ തുണിയില്ല-     കോഴിത്തൂവല്‍.

ഇത്തിരിക്കുഞ്ഞന്‍ കുട്ട്യേ കരയിച്ചു-   കുരുമുളക്.

ഇത്തിരി കുഞ്ഞന്റെ വാലിന്മേലെല്ല്-   വറ്റല്‍മുളക്.

ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണന്‍-    കുന്നിക്കുരു.

ഇത്തിരി മുറ്റത്തഞ്ചു കാവല്‍ക്കാരന്‍-   കൈവിരല്‍.

ഇത്തിരി മുറ്റത്തഞ്ചു മുരിക്ക്, അഞ്ചു മുരിക്കിന്മേല്‍ കൊച്ചുമുരിക്ക്, കൊച്ചു മുരിക്കിന്മേല്‍ ചാന്തു കുടുക്ക    -കൈപ്പത്തി.

ഇത്തിരിയോളംപ്പോന്ന സഞ്ചിയിലായിരം അരിമണി-   ആമ്പല്‍ അരി.

ഇത്തിരിക്കുന്നന്‍ നെല്ലിനു പോയി-   പണം.

ഇലയില്ലാ, കൊമ്പില്ലാ, മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍ ചിലപ്പം പെറുക്കിത്തിന്നാം-   ഉരല്‍.

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ കഞ്ഞിക്കിണ്ണം തുള്ളിതുള്ളി-  അരി തിളയ്ക്കുക.

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ പത്തായിരം പാമ്പുകള്‍ പിന്നാലെ-    തലമുടി.

ഇല്ലി കരകര, ഇല്ലി കരകര, മേലായിരം രസക്കുടുക്ക-    നെല്ലിക്ക.

ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാന്‍ മാപ്പിള തീ കായുന്നു-    മിന്നാമിനുങ്ങ്.

ഇവിടെ ഞെക്കിയാല്‍ അവിടെ കത്തും     -ഇലക്ട്രിക് ബള്‍ബ്.

ഇവിടെ ഞെക്കിയാല്‍ അവിടെ തിരിയും-    ഇലക്ട്രിക് ഫാന്‍.

ഇത്തിരിയുള്ളൊരു കിച്ചാണ്ടി, വയറു പിളര്‍ന്നു കിടപ്പാണ്ടി-  പുഴുങ്ങിയ നെല്ല്.

ഇരുതല വീര്‍ത്തും നടു നേര്‍ത്തും ബള്ളം ബളബള്ളം-  തിമില.

ഇട്ടാലെടുക്കില്ല പത്തായപ്പൂട്ട്-  മാവുകൊണ്ടുള്ള അണിയല്‍.

ഇരുട്ടു കോരി വെയിലത്തിട്ടു   -എള്ള് ഉണക്കാന്‍ ഇടുക.

ഇപ്പോള്‍ വെട്ടിയ പുത്തന്‍ കിണറ്റില്‍ തൂവെത്തൂവെവെള്ളം-  കരിക്ക്.

ഇവിടെ ഓതിയാല്‍ അവിടെ അലറും  ഉച്ചഭാഷിണി.

 

ഈച്ച തൊടാത്തൊരിറച്ചിക്കഷ്ണം-  തീക്കട്ട.

ഈഹു, ആഹു മരം, കാക്കയ്ക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം- പുക.

 

ഉരുട്ടാം പിരട്ടാം എടുക്കാന്‍ പറ്റില-    കണ്ണ്.

ഉരുളന്‍ കാളയെയറുക്കാന്‍ ചൊല്‍ സൂചിക്കൊമ്പന്‍ കുത്തിയോടിക്കും-   നാരങ്ങ.

ഉദിച്ചു വരുന്ന സൂര്യഭഗവാനെ പിടിച്ച് രണ്ടടിച്ച് വെള്ളത്തില്‍ താഴ്ത്തി-   ഇരുമ്പ് പഴുപ്പിച്ചു തല്ലുന്നത്.

ഉരിയരി വെച്ചു, കുറുകുറെ വെന്തു, ഉള്ളരി വാങ്ങി, ഭഗവാനുണ്ടു എന്നിട്ടും ഒരു പറ ചോറ് ബാക്കി-  ചുണ്ണാമ്പ്.

ഉള്ളില്‍ ചെന്നാല്‍ ആളൊരു പോക്കിരി-   മദ്യം.

ഉളളുവെള്ളി, പുറമെ പച്ചക്കുപ്പായം. മാനത്തോളം വാല്-   മുള.

ഉണ്ടാക്കാന്‍ പാട്, ഉണ്ടാക്കിയാല്‍ ഉടുങ്ങില്ല, കൊടുത്താലിരട്ടിക്കും   -അറിവ്.

ഉണ്ടാക്കുവാനുപയോഗിപ്പീല, ഉപയോഗിപ്പോനറിയുന്നില്ല-   ശവപ്പെട്ടി.

ഉടുത്തുണിയില്ലാത്തോന്‍ കുട ചൂടി നില്‍ക്കുന്നു    -കൂണ്‍.

ഉണ്ണാത്തമ്മയ്ക്കു ചട്ടിത്തൊപ്പി-    വൈക്കോല്‍ത്തുറു.

ഉടലില്ലാത്തതിനൊരു നൂറു പല്ല്-    ഒറ്റാല്.

ഉടല്‍ പക്ഷി, തല ചൊയ്, തല കീഴായി ജീവിതം-    വവ്വാല്‍.

ഉറക്കത്തിലും കണ്ണുതുറന്നിരിക്കുവന്റെ പേരു പറയാത്തവര്‍ക്കു പന്തീരായിരം കടം-  മീന്‍.

ഉറക്കമുണ്ട് കണ്ണടയ്ക്കില്ല-   മത്സ്യം.

ഉരുണ്ടുരുണ്ട കറുത്തുണ്ട, ഉണ്ണികളെ കരയിക്കാന്‍ മിടുക്കന്‍-  കുരുമുളക്.

ഉച്ചാണ്ടി മരക്കൊമ്പില്‍ കരിം പൂച്ച കണ്ണുതുറിപ്പിച്ചിരിക്കുന്നു-    ഞാവല്‍പ്പഴം.

ഉച്ചിക്കുടുമ്മന്‍ ചന്തയ്ക്കു പോയി-    കൈതച്ചക്ക.

ഉച്ചിക്കുടുമ്മനും പെരുവയറനും നരയനും ചന്തക്കു പോയി- കൈതച്ചക്ക, മത്തങ്ങ, കുമ്പളങ്ങ.

ഉണങ്ങിയ മരത്തില്‍നിന്ന് വെള്ള പൂ കൊഴിയുന്നു-    നാളികേരം.

ഉണങ്ങിയ മരത്തില്‍ തെളിഞ്ഞ പൂവ്-   ഉലക്ക.

ഉണ്ണാത്തമ്മയ്ക്ക് പെരുവയറ്- വൈക്കോല്‍ത്തുറു.

ഉണ്ണുനീലി പെണ്ണിന് ഒരിക്കലേ പേറുള്ളു-    വാഴ.

ഉണ്ടപ്പെട്ടിയില്‍ ചന്ദ്രകാന്തം-   കാഞ്ഞിരക്കായ.

 

ഊതിയാലും മഴയത്തും അണയാത്ത എണ്ണ കൂടാതെ കത്തുന്ന പൊന്‍വിളക്ക്-   ഇലക്ട്രിക് ബള്‍ബ്.

ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം   -കറപാല്‍.

 

എനിക്കു അമ്മ തന്ന ചേല നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല-    ചേമ്പില.

എന്നും കുളിക്കും ഞാന്‍, മഞ്ഞനീരാടും ഞാന്‍, എന്നാലും ഞാന്‍ കാക്കപോലെ  -അമ്മി.

എന്റച്ഛനൊരു കാളയെ കൊണ്ടുവന്നു, കെട്ടാന്‍ ചെന്നപ്പോള്‍ കഴുത്തില്ല-   ആമ.

എന്റച്ഛന്‍ തന്ന പട്ടുസാരി നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല- താമരയില.

എന്റമ്മ കൊല്ലത്തിലൊരിക്കലേ തുണിമാറൂ-   ഓലപ്പുരമേയ്ക.

എന്റമ്മയ്ക്ക് തോളോളം വള-      കവുങ്ങ്.

എന്റെ കുട്ടിക്ക് എന്നും ചൊറി-    കൈതച്ചക്ക.

എന്റെ പായ മടക്കീട്ടും മടക്കീട്ടും തീരുന്നില-    ആകാശം.

എന്റെ തോട്ടത്തിലെ പൂക്കള്‍ എണ്ണീട്ടും എണ്ണീട്ടും തീരുന്നില്ല-   നക്ഷത്രങ്ങള്‍.

എന്റെ മോനെന്തു ധൃതി, കാലത്തു നട്ടു. വൈകിട്ടു കൊയ്തു-    സൂര്യോദയം, അസ്തമയവും.

എന്റെ പുരയിലിരുന്നാല്‍ വെയിലും മഴയും കൊള്ളാം-    ആകാശം.

എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം    -കൃഷ്ണമണി.

എങ്ങു നോക്കിയാലും കാലില്ലാ പന്തല്‍-   ആകാശം.

എപ്പോഴും വട്ടത്തില്‍ ഒരേ നടത്തം-    വാച്ചിന്റെ സൂചി.

എല്ലാം തിന്നും. എല്ലാം ദഹിക്കും,    വെള്ളം കുടിച്ചാല്‍ ചത്തു പോകും-      തീ.

എല്ലാ കാളയ്ക്കും മണ്ടയ്ക്കു കൊമ്പ്. എന്റെ കാളയ്ക്കു പള്ളയ്ക്കു കൊമ്പ്-   കിണ്ടി.

എന്റെ നാക്കില്‍ നിനക്കു വിരുന്ന്-    വാഴയില.

എല്ലാം കാണും, എല്ലാം കേള്‍ക്കും, മറുപടിയില്ല-      കണ്ണും കാതും.

എല്ലില്ലാക്കിഴവി ഏഴാറു നീന്തും-     കൃഷ്ണമണി.

എല്ലുണ്ടതിന് കാലുണ്ടതിന്, വര്‍ഷം തടുക്കാന്‍ കഴിവുണ്ടതിന്-    കുട.

എല്ലില്ല, തലയില്ല, കൈയ്ക്കു പടമില്ല, ആരാന്റെ കാലൊണ്ടേ ഞാന്‍ നടക്കൂ-    കുപ്പായം.

എല്ലാ മരത്തിലും അണ്ണാന്‍ കയറും, എന്നാല്‍ ഈ മരത്തില്‍ കയറില്   -പുക.

എളുപ്പത്തില്‍ പറന്നു പൊന്തും, എല്ലായിടത്തും എത്തും, കണ്ണിലേ കുത്തൂ    -പുക.

എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുമരല്ല, വട്ടത്തിലാണ് ചക്രമല്ല-    നാണയം.

എങ്ങും തിങ്ങി നടക്കും, ആര്‍ക്കും പിടിക്കൊടുക്കില്ല-  കാറ്റ്.

എടുത്ത വെള്ളം എടുത്തേടത്തു വെച്ചാല്‍ സ്വര്‍ണ്ണ വള സമ്മാനം-  കറപാല്‍.

എട്ടെല്ലന്‍ കുട്ടപ്പനൊറ്റക്കാലന്‍-   കുട.

എത്തിച്ചാലും എത്തിച്ചാലും എത്താത്ത മരത്തില്‍ വാടി വീഴാത്ത പൂക്കള്‍-  ആകാശത്ത് നക്ഷത്രങ്ങള്‍.

എത്ര കത്തിയാലും കെടാത്ത വിളക്ക്-   സൂര്യന്‍.

എത്ര തല്ലിയാലും കണ്ണീര്‍ വരാത്ത കുട്ടപ്പന്‍-   ചെണ്ട.

എനിക്കമ്മ തന്ന ചോറുരുള തിന്നിട്ടും തിന്നിട്ടും കഴിയുന്നില്ല-   ചുണ്ണാമ്പ്.

 

ഒറ്റക്കണ്ണനും ഇരട്ടക്കണ്ണനും മുക്കണ്ണനും കൂടി ചന്തയ്ക്കു പോയി. ഇരട്ടക്കണ്ണന്‍ മാത്രം മടങ്ങി    -അടയ്ക്ക, മനുഷ്യന്‍, നാളികേരം.

ഒറ്റക്കാലന്‍ മന്തുകാലന്‍, നിന്നുതിരിഞ്ഞിട്ടാര്‍പ്പും വിളിയും-     തൈരു കടയുന്നത്.

ഒറ്റക്കാലന്‍ കിളി ഒരു പറ മുട്ടയിട്ടു    -കവുങ്ങ്, അടയ്ക്ക.

ഒറ്റക്കാലനാനയ്ക്കു വയറ്റില്‍ തുമ്പിക്കൈ, അതും മേലോട്ട്-    ചക്ക്.

ഒറ്റക്കാലന്‍ രാജാവിനു ഓടാക്കുതിരകള്‍ രണ്ടുണ്ട്-   കുട.

ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണ്‍മതെന്തിലയോ പൂവോ?-         കൊടിമരവും കൊടിയും.

ഒരകം നിറച്ചിരുട്ട്-    എള്ള്.

ഒരമ്മ ഒരു നിന്ന് പെറ്റ് പേറു നിര്‍ത്തി   -വാഴ.

ഒരമ്മ എന്നും വെന്തും നീറിയും-  അടുപ്പ്.

ഒരമ്മ കുളിച്ചു വരുമ്പോള്‍ പിന്നില്‍ ആയിരം തുള്ളക്കാര്-    തലമുടി.

ഒരമ്മയുടെ മക്കളെല്ലാം വിറച്ചു വിറച്ച്-   അരയാലില.

ഒരമ്മയുടെ മക്കളെല്ലാം തൊപ്പിക്കാര്‍-    അടയ്ക്ക.

ഒരമ്മയുടെ മക്കളെല്ലാം കൊക്കരെക്കോ-      വാളന്‍പുളി.

ഒരമ്മയ്ക്കു മൂന്നു മുല    -അടുപ്പ്.

ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും മണ്ടി നടക്കും. പിച്ചെക്കൊരു മുക്കിലിരിക്കും-   ചൂല്.

ഒരു കൊമ്പത്തൊരു കുടം ചോര-   ചെമ്പരത്തിപ്പൂവ്.

ഒരു പറ അരിയും തേങ്ങാപ്പൂളും-     നക്ഷത്രങ്ങളും ചന്ദ്രക്കലയും.

ഓടാത്തമ്മയ്ക്കു ഓടും കുട്ടി-    അമ്മിക്കുട്ടി.
ഒരു പറ അരിയും പപ്പടവും-     നക്ഷത്രങ്ങളും ചന്ദ്രനും.

ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു-     ആന.

ഒരമ്മ കുളിച്ചു വരുമ്പോള്‍ മൂന്നു മക്കള്‍ രാമനാമം ജപിച്ചിരിക്കു-    അടുപ്പ്.

ഒരമ്മ പെറ്റതെല്ലാം വെള്ളപ്പട്ടാളം-     ചിതല്‍.

ഒരമ്മ ഇരുപത്തിനാല് മണിക്കൂറും കുട പിടിച്ച് കുളിക്കുന്നു     -ആമ്പല്‍.

ഒരമ്മയുടെ മക്കളെല്ലാം കറുത്തപ്പട്ടാളം-     കട്ടുറുമ്പ്.

ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണന്മാര്‍-            തേങ്ങ.

ഒരമ്മയുടെ മക്കളെല്ലാം ഒറ്റക്കണ്ണന്മാര്‍-      അടയ്ക്ക

ഒരമ്മയുടെ മക്കളെല്ലാം നരയന്‍മാര്‍-       കുമ്പളങ്ങ.

ഒരമ്മയുടെ മക്കളെല്ലാം പിച്ചാത്തി വീരപ്പന്‍മാര്‍-     മാവില.

ഒരമ്മ കുളിച്ചു വപ്പോള്‍ മേലാകെ ചൊറി-      പപ്പടം.

ഒരമ്മയുടെ മക്കളെല്ലാം ചൊറിപ്പിടിച്ച്-      കയ്പക്ക.

ഒരമ്മ പെറ്റ മക്കളെല്ലാം നീന്തി നീന്തി-       മത്സ്യം.

ഒരമ്മ പെറ്റ മക്കളെല്ലാം ചാടിച്ചാടി-    തവള.

ഒരമ്മയുടെ മക്കളെല്ലാം ചെമ്പന്‍പട്ടാളം     -പുളിയുറുമ്പ്.

ഒരാളെ ഏറ്റാന്‍ നാലാള്      -കട്ടില്‍.

ഒരാളെ ഏറ്റാന്‍ മൂന്നാള്-      അടുപ്പ്.

ഒരാള്‍ക്ക് കാലിലും തലയിലും തൊപ്പി   -ഉലക്ക.

ഒരു നേരം മുന്നില്‍ നില്‍ക്കും, ഒരു നേരം പിന്നില്‍ നില്‍ക്കും-   നിഴല്‍.

ഒരു മരത്തില്‍ രണ്ടുപഴം, ഒന്നിനു മധുരം, ഒന്നിനു കയ്പ്-      സുഖവും ദു:ഖവും.

ഒരേടിന്റെ ഒരു പുറം വെളുത്തതും മറുപുറം കറുത്തതും-     രാവും പകലും.

ഒരു തൊഴുത്തില്‍ 32 വെള്ളക്കാള-     പല്ല്.

ഒരു ഭരണിയില്‍ രണ്ടച്ചാര്‍-      കോഴിമുട്ട.

ഒരു ഭരണി നിറയെ ചാരം-    കുമ്പളങ്ങ.

ഒറ്റ കുത്തിന് കണ്ണു തുറക്കും പാവ, മറുകുത്തിന് കണ്ണടയ്ക്കും പാവ    -വൈദ്യുത ബള്‍ബ്.

ഒരു കുപ്പിയില്‍ രണ്ടു തരം എണ്ണ-   മുട്ട.

ഒരു കൂട്ടിനൊമ്പത് വാതില്‍-       മനുഷ്യശരീരം

ഒരു കുട്ടയില്‍ രണ്ടു വരി മുല്ലമാല-     പല്ല്.

ഒരു പെട്ടകം നിറച്ച് കറുത്ത തൊപ്പി വെച്ച വെള്ളക്കാര്‍-      തീപ്പെട്ടിക്കൊള്ളി.

ഒരു നായ്ക്ക് നാവില്‍ന്മേല്‍ പല്ല്-     ചിരവ.

ഒരു കുന്തത്തിന്മേല്‍ ആയിരം കുന്തം-    തെങ്ങോല.

ഒരാള്‍ക്ക് രണ്ട് തലേക്കെട്ട്      -ഉലക്ക.

ഒരാള്‍ കണ്ണുതുറന്ന് ഉറങ്ങുന്നു-    മീന്‍.

ഒന്നു പെറ്റു പേറു നിര്‍ത്തി-   .വാഴ

ഒരു ചെറ്റപ്പുരയുള്ളതു കെട്ടാന്‍ കഴിയുന്നില്ല-    ആകാശം.

ഒരാനയെ വേണമെങ്കില്‍ തളയ്ക്കാം, പക്ഷേ, ജീരകം പൊതിയാനിലയില്ല-    പുളിമരം.

ഒരു മുത്തശ്ശി കൊല്ലത്തിലൊരിക്കലെ മുണ്ടു മാറൂ-    ഓലപ്പുരമേയന്നുത്.

ഒരു കരിങ്കാളിക്ക് മൂന്നു മുലയും തീനാവും-    അടുപ്പ്.

ഒരു മുറി തേങ്ങകൊണ്ട് നാടാകെ കല്യാണം-   പൂര്‍ണ്ണചന്ദ്രനും നിലാവും.

 

ഓടിച്ചെന്നൊരു കുണ്ടില്‍ ചാടി, വെള്ളം കുടിച്ച് വയറു വീര്‍ത്തപ്പോള്‍ വലിച്ചു കയറ്റി-     കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത്.

ഓടാക്കുതിരപ്പുറത്ത് കരിക്കുട്ടന്‍-     അമ്മിക്കുട്ടി.

ഓടി നടക്കും, പറന്നു നടക്കും തീപ്പന്തം-     മിന്നാമിനുങ്ങ്.

ഓഹോ മരത്തില്‍ അണ്ണാന്‍ കയറില്ല-    പുക.

ഓടിയോടി നടക്കും തീപ്പന്തം-     മിന്നാമിനുങ്ങ്.

ഓടും കാലില്ല, പറക്കും ചിറകില്ല-      മേഘം.

ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ അറയ്ക്കും കുതിര-    ലെതര്‍ ചെരുപ്പ്.

 

കടലോടുകടല്‍ പ്രദക്ഷിണം വെയ്ക്കുന്ന കുങ്കുമക്കുട്ടന്റെ പേരു ചൊല്ലാമോ?-   സൂര്യന്‍.

കടലില്‍ മുങ്ങി പൊന്നിന്‍കിണ്ണം-    സൂര്യോദയം.

കട കിണ്ണം, നടു തൂണ്‍, തല കാട്-      ചേന.

കണ്ടാലൊരു പൂത്തളിക, കാര്യം കൊണ്ടതു തീത്തളിക-      സൂര്യന്‍.

കണ്ടാലൊരു കരിമുണ്ടന്‍, കാര്യത്തിവനതി വീരന്‍-     കുരുമുളക്.

കണ്ടവനോടിയില്ല, ഓടിയവനെടുത്തില്ല, എടുത്തവന്‍ തിന്നില്ല-      കണ്ണുകൊണ്ട് കണ്ട്, കാല്‍കൊണ്ടോടി, കൈകൊണ്ടെടുത്തു.

കണ്ടാല്‍ സുന്ദരി തോലു കളഞ്ഞാല്‍ കഴമ്പില്ല-          ഉള്ളി.

കണ്ടാല്‍ തീവണ്ടി, തൊട്ടാല്‍ ചക്രം           -തേരട്ട.

കണ്ടു കണ്ടിരിക്കുമ്പോള്‍ കാണാതായി-        മിന്നാമിനുങ്ങ്.

കണ്ടത്തെ കണ്ടം കെട്ടി, ആയിരം കണ്ണന്‍ നീറ്റിലിറങ്ങി-       വല.

കണ്ണു രണ്ടല്ല, മൂന്നുണ്ട് എന്നിട്ടും കുരുടന്‍-          നാളികേരം.

കണ്ണില്‍ പിടിക്കാതെ കളവാണിപ്പെണ്ണിന് കര്‍ണ്ണാടക സംഗീതോം         -കൊതുക്.

കണ്ണോളം വെള്ളമുണ്ട്, മുങ്ങി കുളിക്കാന്‍ വെള്ളമില്ല-     കരിക്ക്.

കണ്ണില്ലെങ്കിലും കരയും      -മേഘം.

കനകനാറി പൂത്തു കുടം ചൂടി-      സൂര്യന്‍.

കറിക്കു വേണ്ടവനെ ഇലയ്ക്കു വേണ്ട-     കറിവേപ്പില.

കറുകറമ്പനും വെളുവെളുമ്പനും മുതുകത്തു വെട്ടിയും മൂക്കുകിള്ളിയും ചേര്‍ന്നാല്‍ ചോര-    പുകയില, ചുണ്ണാമ്പ്, അടയ്ക്ക.

കറുത്തകാളയും വെളുത്തകാളയും കുളിക്കാന്‍ പോയി, കുളിച്ചുവരുമ്പോള്‍ കറുത്തകാളയെ കാണാനില്

                       -ഉഴുന്നു കഴുകിയപ്പോള്‍ തോട് പോയി.

കറുത്ത കുഞ്ഞന്‍ കാര്യസ്ഥന്‍-   താക്കോല്‍.

കറുത്ത തൊപ്പിയുള്ള വെള്ളക്കോലന്‍-     തീപ്പെട്ടിക്കൊള്ളി.

കയ്യില്ലാത്തവന്‍ കാലില്ലാത്തവന്‍ ആറു നീന്തിക്കയറി-  വഞ്ചി.

കണ്ടാല്‍ ചതുര്‍ത്തി, മിണ്ട്യാല്‍ ശകുനം     -കാക്ക.

കഴുത്തില്ലാത്ത കോഴി മലകേറി കൂകി-   തോക്ക്.

കഴുത്തുണ്ട് കാതില്ല, കൈയുണ്ട് കാലില്ല-        കുപ്പായം.

കറുത്തകാളയെ കുളിപ്പിച്ചപ്പോള്‍ വെള്ളക്കാളയായി      -ഉഴുന്ന്.

കറുത്തൊരുത്തന്‍ കരിമുട്ടന്‍,കടിച്ചൊരുത്തന്റെ നടു മുറിച്ചു-     പാക്കുവെട്ടി.

കറുത്തവയലില്‍ വെളുത്ത വിത്ത്-       നക്ഷത്രങ്ങള്‍.

കറുകറുത്തൊരു കുഞ്ഞന്‍, കുളിച്ചപ്പോള്‍ വെളുപ്പനായി     -ഉഴുന്ന്.

കറുത്ത പാറയ്ക്ക് വെളുത്ത വേര്-        ആനക്കൊമ്പ്.

കറുത്ത കണ്ടത്തില്‍ വെളുത്ത വിത്ത് വിതച്ച്, വെളുത്ത കളത്തില്‍ കൊയ്തു വെച്ചു-

ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് നോട്ടുബുക്കില്‍ എഴുതിയെടുക്കുന്നത്   

കറുത്ത കണ്ണീരുകൊണ്ട് കാര്യം പറയാന്‍ തൊപ്പിയൂരി മൂന്നിലിട്ടു    -പേന.

കറുത്ത തലയുള്ള വെള്ളക്കാരന്‍ കുത്തി കത്തി ചത്തു-       തീപ്പെട്ടിക്കോല്‍.

കറുത്ത പാറയ്ക്ക് നാലു തൂണ്‍-      ആന.

കറിക്കു മുമ്പന്‍, ഇലയ്ക്ക് പിമ്പന്‍-      കറിവേപ്പില.

കറപ്പന് എട്ടു മക്കളുണ്ട്, എട്ടു മക്കളും ഒരു പോലെ-      കുടക്കമ്പികള്‍.

കറുത്ത കുില്‍ ആയിരം കിളി ചിലച്ചിറങ്ങി-ആനപ്പുറത്ത്       ചങ്ങലയിടുക.

കറുകറുത്തൊരു സുന്ദരി, എടുത്തു രണ്ടു മലക്കം-കടുകു       വറുക്കുക.

കറുകറുത്തവന്‍, ഇരട്ടക്കണ്ണന്‍ കടിച്ചാല്‍ രണ്ടുമുറി       -പാക്കുവെട്ടി.

കറുത്ത കുപ്പായമിട്ടും വെളുത്ത കുപ്പായമിട്ടും പുള്ളിക്കുപ്പായമിട്ടും കണ്ടിട്ടും   –ആകാശം.

കടാകടാ കുടുകുടു, വട്ടത്തിലോടും വണ്ടി-     ആട്ടുക്കല്ല്.

കട കത്തിച്ചു, തല കത്തിച്ചു-        നെല്ല്.

കടലിലുള്ളൊരു കൊച്ചുകുട്ടന്‍, കുടിലിലെത്തി കൊച്ചുകുട്ടന്‍, ഏറിയാലും കുറഞ്ഞാലും തെറി    -ഉപ്പ്.

കണ്ടാല്‍ നല്ലൊരു മാണിക്യം, തോലു കളഞ്ഞാല്‍ കഴമ്പില്ല-         ചുവന്നുള്ളി.

കണ്ടാല്‍ വടി, തിന്നാന്‍ മധുരം-         കരിമ്പ്.

കണ്ണുണ്ട്, അസ്ഥിയുണ്ട്, മാംസമുണ്ട്, രോമമുണ്ട്, മനുഷ്യനല്ല, മൃഗമല്ല, പക്ഷിയല്ല      -തേങ്ങ.

കണ്ണില്ലാത്തവന്‍ എല്ലാം നോക്കി കാണുന്നു-     സൂര്യന്‍.

കണ്ടാല്‍ വെളുമ്പി, ജനിച്ചാല്‍ വളരില്ല       -മുട്ട.

കണ്ണു പളുങ്കു പോലെ, തല പന്തുപോലെ, വാല്‍ പുലിവാല്‍-     പൂച്ച.

കത്തിയില്ലാതെ കാടു വെളുപ്പിച്ചു-       വെറ്റില നുള്ളുക.

കത്തിച്ചാല്‍ അണയും, അണഞ്ഞാല്‍ ആളി കത്തും-       ചൂട്ട്.

കയറും കൊണ്ടു ചെന്നപ്പോള്‍ കാളയുടെ കഴുത്തു കാണാനില്ല-     ആമ.

കയ്യില്‍ കയറി മെയ്യിലൊളിച്ചു-     ചോറുരുള.

കയ്യില്ല, കാലില്ല, നീന്തൂന്നുണ്ട്. കൊമ്പുണ്ട്, കുത്തുന്നില്ല-      തോണി.

കരയില്ലാ കടലില്ലാ കൊച്ചുതോണി, തുഴയില്ലാതോടും കൊച്ചുതോണി      -ചന്ദ്രന്‍.

കരുവാന്‍ കുട്ടന്‍ കാവല്‍ക്കാരന്‍-      താക്കോല്‍.

കരുവാനും അറിഞ്ഞില്ല, കരുവാത്തീം അറിഞ്ഞില്ല, തിത്തിത്തൈയെന്നൊരു കൊച്ചരിവാള്‍- ചന്ദ്രക്കല.

കയ്ക്കും പുളിക്കും മധുരിക്കും മിഠായി- നെല്ലിക്ക.

കഴുത്തു നോക്കി ചെന്നപ്പം കഴുത്തില്ല-  ആമ.

കഴുത്തില്ലാത്തമ്മ കാതാട്ടി- പറ.

കാളക്കൂറ്റനെ പിടിക്കാന്‍ ചെന്നപ്പോള്‍ സൂചിക്കൊമ്പന്‍ കുത്തിയാട്ടി-

നാരങ്ങ പൊട്ടിക്കാന്‍ ചെന്നപ്പോള്‍ മുള്ളുകുത്തി.

കാളകിടക്കും കയറോടും- മത്തന്‍.

കാലില്‍ പിടിച്ചാല്‍ ഞാന്‍ വാ പൊളിക്കും. മറിച്ചു ചൊല്ലിയാലും എനിക്കു മാറ്റമില്ല- കത്രിക.

കാലില്‍ കണ്ണുള്ളോന്‍. വായില്‍ പല്ലില്ലാത്തോന്‍ ഒരു കടിച്ചാല്‍ രണ്ടു തുണ്ട് കട്ടായം- കത്രിക.

കാലില്ലാത്ത കരിവടി നീന്തി നീന്തി-  പാമ്പ്.

കാവിലെ ഭഗവതി മിണ്ട്യാമതി ലോകം കിടുങ്ങും-  ഇടിവെട്ട്.

കാട്ടിലൊരു മദാമ്മ കുട പിടിച്ച് നില്‍ക്കുന്നു-  കൂണ്‍.

കാട്ടിലൊരു വെള്ളക്കാരന്‍ പറന്നു നടക്കുന്നു-  അപ്പൂപ്പന്‍താടി.

കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു- ആന.

കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത ചുവന്ന ചൂടന്‍ പഴം- തീക്കട്ട.

കാണുമ്പോള്‍ കൊമ്പുണ്ട്, തൊടുമ്പോ കൊമ്പില്ല-  ഒച്ച്.

കാലില്ല, ജീവനില്ല, ഞാനില്ലെങ്കില്‍ നിങ്ങളില്ല-  വായു.

കാലില്ലാത്തവന്‍, കയ്യില്ലാത്തവന്‍ ഞാന്‍, പറന്നു പറന്ന് നാടാകെ ഓടി  -മേഘം.

കാലില്ലാ, തലയില്ലാ കുടവയറന്‍ ഒരു പറ വെള്ളം കുടിക്കും-  കുട.

കാലാറ്, കണ്ണ് രണ്ട്, നേരെ നടക്കില്ല-  ഞണ്ട്.

കാലാറ് വാലില്‍ കുന്തം-  തേള്‍.

കാടുവെട്ടി, തോടുവെട്ടി, പാറ വെട്ടി വെള്ളം കണ്ടു-  നാളികേരം.

കാട്ടില്‍ കരിങ്കുറ്റി വീട്ടില്‍ കണക്കപ്പിളള-  നാഴി.

കാട്ടില്‍ കിടക്കും ചിന്നന്‍, പറഞ്ഞതു കേള്‍പ്പിക്കാന്‍ മിടുക്കന്‍  -ചൂരല്‍.

കാട്ടില്‍ കിടന്നവന്‍ വയസ്സന്റെ ചങ്ങാതി  -ഊന്നുവടി.

കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും-  കുട.

കാലു പിടിക്കുന്നവന്റെ രക്ഷകന്‍-  കുട.

കാവലില്ലാത്ത കൊട്ടാരത്തില്‍ എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍-  നക്ഷത്രങ്ങള്‍.

കാക്കയും ചോറും തിന്നാത്ത വറ്റ്  –ഉപ്പ്.

കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും- താക്കോല്‍.

കാകറുപ്പും മുക്കാചോപ്പും-   കുന്നിക്കുരു.

കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത വിത്ത്, വെള്ളത്തിലിട്ടാല്‍ കാണാത്ത വിത്ത്  -ഉപ്പ്.

കാലില്ല, കയ്യില്ല, കയറിട്ടു തല്ലിയാല്‍ ബഹളം കൂട്ടും  -ചെണ്ട.

കാലില്ലാപന്തല്‍  -ആകാശം.

കാലുകൊണ്ട് വെള്ളം കുടിച്ച് തലകൊണ്ട് മുട്ടയിട്ടു-    തെങ്ങ്.

കാലൊേന്നയുള്ളുവെങ്കിലും ബഹുദൂരം സഞ്ചരിക്കും  -കുട.

കാറ്റത്തോടും കുടവയറന്‍- ബലൂണ്‍.

കാലില്‍പിടിച്ചു ഞാന്‍ വാ തുറപ്പിച്ചു, വായില്‍ കൊടുത്തു രണ്ടാക്കിത്തുപ്പി  –കത്രിക.

കാട്ടിലൊരുര്‍വശി കണ്ണെഴുതി പൊട്ടുതൊട്ട’്-കുന്നിക്കുരു.

കാട്ടില്‍ ഒരു പിടി പഴയരി- ചിതല്‍.

കാട്ടിലുണ്ട് കുറെ കുട്ട്യുരുളി  –ആനച്ചുവടുകള്‍.

കാട്ടില്‍ പട്ടും ചുറ്റിയിരിക്കുന്നു  –കൈതച്ചക്ക.

കാ കച്ചക പിച്ചക, പൂ മഞ്ഞക്ക പിഞ്ഞക്ക, ഇല പച്ചക്ക, പിച്ചക്ക-  കയ്പക്ക.

കാട്ടിലെ കുട്ടിയാനയ്ക്ക് എല്ലില്ല   -അട്ട.

കാണാത്തോന്‍ വീശുമ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം-  കാറ്റ്.

കാണാത്തോന്‍ ശ്വാസം വിടുമ്പോള്‍ വെളിച്ചപ്പാടു തുള്ളുന്നു-  കാറ്റത്ത് ഇലകള്‍ ആടുന്നു.

കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍  –ആന.

കാട്ടിലെ മുത്തി പട്ടണം കണ്ടു വന്നപ്പോള്‍ വെളുവെളുത്ത്-  കടലാസ്.

കാട്ടിലെ കുട്ടനെ വായില്‍ വെച്ച് ഊതിയപ്പോള്‍ കരയുന്നു-  ഓടക്കുഴല്‍.

കാട്ടിലമ്മ പൊന്നണിഞ്ഞു നില്ക്കുന്നു-   കൊന്ന പൂത്തു നില്ക്കുന്നു.

കാട്ടിലൊരമ്മ കണ്ണെഴുതി നില്ക്കുന്നു-  കുന്നിക്കുരു.

കാട്ടിലെ കുഞ്ഞ് ഞാന്‍ തൊട്ടാലുറങ്ങും-  തൊട്ടാല്‍വാടി.

കാടുണ്ട് കടുവയല്ല, വീടുണ്ട് വീട്ടാരില്ല, കുളമുണ്ട് മീനില്ല-  തേങ്ങ

കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി-  ആന.

കാട്ടിലെ തടി വീട്ടിലെ കണക്കപ്പിള്ള-   ഇടങ്ങഴി.

കാട്ടില്‍ ചെന്ന് കൊലവിളി, വീട്ടില്‍ വന്ന് ഉറക്കം-  മഴു.

കാട്ടിലെ പുല്ലന്‍ വീട്ടില്‍- പുല്‍പ്പായ.

കാതു പിടിച്ചാല്‍ നാക്കു നീട്ടും നായയുടെ വാലെപ്പോഴും വെള്ളത്തില്‍  –റാന്തല്‍വിളക്ക്.

കായ്ക്കില്ല, പൂക്കില്ല വെട്ടിയാല്‍ വീണ്ടും തളിര്‍ക്കും കാട്-  തലമുടി.

കാലകറ്റിയാല്‍ വായ തുറക്കും-  കത്രിക.

കാട്ടില്‍ തേന്‍ക്കുടം തൂങ്ങിത്തൂങ്ങി-  നാരങ്ങ.

കാട്ടിലെ കൊട്ടാരത്തില്‍ തേന്‍മഴ-  തേനീച്ചക്കൂട്.

കാട്ടിലമ്മയ്ക്കു തലയില്‍ ഗര്‍ഭം-  പന.

കാട്ടിലിറ്റിറ്റു ചോര-  മഞ്ചാടിക്കുരു.

കാട്ടിലെ പയ്യന്‍ എന്നെ കണ്ടാല്‍ സ്തുതി പറയും  -തൊട്ടാവാടി.

കാട്ടില്‍ചെന്ന് കിരുകിരുക്കും, വീട്ടില്‍ ചെന്ന് മയങ്ങും-  വെട്ടുകത്തി.

കാട്ടുചേന പൂത്തതും കരിമുരിക്ക് ഇരുണ്ടതും ഏകലവ്യന്‍ എയ്തതും അര്‍ജ്ജുനന്‍ തടുത്തതും-  നിലാവ്, ഇരുട്ട’, മഴ, കുട.

കാതുള്ള ഒരമ്മയ്ക്ക് നാലു മുല-  ചരക്ക്.

കായ്ക്കയും പൂക്കയും ചെയ്യും മരം, കാക്കയ്ക്കിരിക്കാന്‍ സ്ഥലമില്ലാ മരം-  നെല്‍ച്ചെടി.

കായ്ക്കാത്ത പൂക്കാത്ത മരത്തില്‍ കയറാന്‍ ചെന്നപ്പോള്‍ മരം കാണാനില്ല-  പുക.

കായ്ക്കില്ല, പൂക്കില്ല, കടയ്ക്കു ചെന്നപ്പോള്‍ ചിലപ്പം പെറുക്കി തിന്നാന്‍ കിട്ടും-  ഉരല്‍.

കിഴക്കേ പുറത്ത് വാഴവെച്ചു, പടിഞ്ഞാറെ പുറത്ത് കുലവെട്ടി-  സൂര്യന്‍.

കിടന്നാല്‍ നെഞ്ചിനു മീതെ, നടന്നാല്‍ തലയ്ക്കു മീതെ-  ആകാശം.

കിട്ടാന്‍ വിഷമം കളയാന്‍ എളുപ്പം-  സല്‍പ്പേര്.

കിഴക്കനൊരു കനകറാണി പുറത്തു കുടം ചൂടി-  സൂര്യോദയം.

കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി-  ആനപ്പുറത്തു ചങ്ങലയിടുക.

കുണ്ടന്‍കുളത്തിലെ വെള്ളം വറ്റി, കണ്ടന്‍ പൈങ്കിളി ചത്തുപോയി-  നിലവിളക്ക്.

കുത്തിയാല്‍ മുളയ്ക്കില്ല വേലിയില്‍ പടരും-  ചിതല്‍.

കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, കുളിച്ചു വരുമ്പോള്‍ നിവര്‍ന്ന് നിവര്‍ന്ന്-  പപ്പടം.

കുളിച്ചു വരുമ്പോള്‍ മേലാകെ ചൊറി-  പപ്പടം.

കുശവന്റെ വയറ്റില്‍ ആശാരി പെണ്ണിന്റെ നാടോടിനൃത്തം-  തൈരുകടയുന്നത്.

കുളിച്ചു വരുമ്പോള്‍ മെയ്യില്‍ പുളകം-  പപ്പടം.

കുത്തു കാളയ്ക്ക് രണ്ടുണ്ട് വാല്-  സൂചിയും നൂലും.

കുളിച്ചപ്പോള്‍ കിരുകിരുപ്പ്-  പപ്പടം.

കുത്തിയാല്‍ മുളക്കില്ല, വേലിന്മേല്‍ പടരില്ല, അക്കറി കൂട്ടാത്തോരാരുമില്ല-  ഉപ്പ്.

കുടത്തില്‍ വെള്ളം നിറച്ച് തൂണില്‍ കെട്ടിത്തൂക്കി-  കരിക്ക്.

കുണ്ടിലിരിക്കും കുട്ടൂസ്, കുട പിടിക്കും കുട്ടൂസ്-  ചേമ്പ്.

കുപ്പായമൂരി കിണറ്റില്‍ ചാടി-  തൊലി കളഞ്ഞ് പഴം തിന്നുന്നത്.

കുറ്റിക്കാട്ടില്‍ കൊയ്ത്തരിവാള്‍-  ചന്ദ്രന്‍.

കുറ്റിക്കാട്ടില്‍ കരടി കുട്ടി- പേന്‍.

കുറുകുറു കൂര്‍ക്കപ്പട്ടാളം, വിമാനം കണ്ടപ്പോള്‍ പേടിച്ചോടി-  കോഴിക്കുഞ്ഞുങ്ങള്‍.

കുലുകുലു കൊമ്പത്തായിരം രസക്കുടുക്ക-  നെല്ലിക്ക.

കുഞ്ഞി പരലുകള്‍ തുള്ളിത്തുള്ളി-  അരി തിളയ്ക്കുക.

കുഞ്ഞി മുറ്റത്തഞ്ചു മുരിക്ക്-   വിരലുകള്‍.

കുന്നിന്‍പുറത്തെ കോഴി തലകീഴായി തൂങ്ങിക്കിടക്കുന്നു-  വവ്വാല്‍.

കുത്തു മൂരിക്ക് പിന്നില്‍ കയര്‍-  സൂചിയും നൂലും.

കുപ്പാട്ടെ കുമ്പളങ്ങയ്ക്കു തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-  മുട്ട.

കുതിരകള്‍ രണ്ടുണ്ടെങ്കിലും ആളുകള്‍ എന്നെ കഴുത്തിലേറ്റും-  കുട.

കുളത്തില്‍ മുള്ളില്ലാ മത്സ്യം- നാവ്.

കുഞ്ഞിസഞ്ചിയില്‍ നിറയെ ചില്ലറ-  വറ്റല്‍മുളക്.

കുളിക്കാന്‍ പോകുമ്പോള്‍ വെളുത്തിട്ട’് കുളിച്ചു വരുമ്പോള്‍ ചുവില്ല-  അപ്പം.

കുഷ്ഠം പിടിച്ചതും, കുമ്മായം തേച്ചതും ചന്തയ്ക്കു പോയി-  കയ്പക്ക.

കൂകി വിളിച്ചോടി വന്നു. ഒരുപാടിറക്കി ഒരുപാടേറ്റി-  തീവണ്ടി.

കൂടെ വന്നവന്‍ നിറം മാറ്റി  –തലമുടി.

കൂട്ടിത്തിന്നാനൊന്തരമാണ്. ഒറ്റയ്ക്കായാല്‍ ആര്‍ക്കും വേണ്ട-  ഉപ്പ്.

കൂനന്‍ കൊമ്പനൊരു തോടുണ്ടാക്കി, പല്ലന്‍ വന്നതു തട്ടിനിരത്തി-  നിലം ഉഴുത് തട്ടി നിരത്തുക.

കൊച്ചിക്കാലെ നാലേകാല്, പിന്നെ രണ്ടേകാല്, പടിഞ്ഞാറെത്തിയാല്‍ മൂേന്നകാല്- ബാല്യം, യൗവനം, വാര്‍ധക്യം.

കൊച്ചു മുറ്റത്ത് ചന്ദനമരം -നെറ്റിയില്‍ ചന്ദനം.

കൊടുക്കാതെ മുടിഞ്ഞവന്‍- ദുര്യോധനന്‍.

കൊടുത്തു മുടിഞ്ഞവന്‍- മഹാബലി.

കൊമ്പില്‍ കുറുവടി ചാടിച്ചാടി- അണ്ണാന്‍.

കൊഞ്ചി കൊഞ്ചി നാലേകാല്, കൊഞ്ചലു കഴിഞ്ഞാല്‍ രണ്ടേകാല്, അറുപതു കഴിഞ്ഞാല്‍ മൂന്നേകാല്-

ബാല്യം, യൗവനം, വാര്‍ധക്യം.

കൊമ്പിന്മേല്‍ തുളയുള്ള കാള-  കിണ്ടി.

കൊമ്പില്ലാ കുംഭിയില്‍ കൊമ്പ്-  കിണ്ടി.

കൊമ്പിന്മേല്‍ വായുള്ള ഒറ്റക്കൊമ്പനാന-  കിണ്ടി.

കൊയ്തു കൊയ്തു നെയ്ത്തിനു പോയി, കൊയ്ത കുറ്റി മേയാന്‍ പോയി-  ചെമ്മരിയാട്.

കേശവന്റെ വയറ്റില്‍ ആശാരിച്ചെക്കന്റെ തുള്ളിക്കളി-  തൈരുകടയുക.

കൊമ്പിന്മേല്‍ വായുള്ള വെള്ളാന-  കിണ്ടി.

കൊമ്പത്തിരിക്കും പക്ഷിയല്ല, ആറ്റില്‍ കിടക്കും മീനല്ല-  ഉപ്പുമാങ്ങ.

കൊമ്പന്‍ കാള ഇഴഞ്ഞിഴഞ്ഞു വരുന്നു, പിടിക്കാന്‍ ചെന്നാല്‍ കൊമ്പില്ല  -ഒച്ച്.

കൊച്ചീലുണ്ടൊരു മുത്തശ്ശി, കുപ്പായമിട്ടു മുറുക്കി-  ഉള്ളി.

കൊച്ചു കാല് മെല്ലെ മെല്ലെ, നീണ്ട കാലു വേഗം വേഗം-  വാച്ചിലെ സൂചികള്‍.

കൊച്ചിയില്‍ വിതച്ചതു കോവളത്തു കൊയ്തു  -മത്തങ്ങ.

കൊക്കിരിക്കും കുളം വറ്റി വറ്റി-  നിലവിളക്ക്.

കോട്ടപ്പടിയില്‍ 32 കാവല്‍ക്കാര്‍-  പല്ല്.

കെട്ടാത്ത തൂണില്ലാത്ത മേല്‍പ്പുരയേത്-  ആകാശം.

കൈപ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല-  കയ്പക്ക.

കൈയില്ല, കാലില്ല, വയറുണ്ട്, നീരാടിപ്പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ-  വല.

കൈയുണ്ട്, മെയ്യുണ്ട്, തലയില്ല, കാലില്ല-  ഷര്‍ട്ട്.

കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു-  എഴുതിയതു വായിച്ചു.

കൈപ്പടം പോലെന്‍ ഇല, പെണ്ണുങ്ങളുടെ വിരല്‍ പോലെന്‍ കായ-  വെണ്ട.

കോലോടു പറഞ്ഞത് കോളാമ്പി ഏറ്റു പറയും-  ഉച്ചഭാഷിണി.

കൈയ്ക്ക് എത്താത്ത വെള്ളിത്തളിക-  ചന്ദ്രന്‍.

കൈ കൊണ്ട് വിതച്ച വിത്തുകള്‍ കണ്ണുകൊണ്ട് പെറുക്കിയെടുത്തു-  അക്ഷരങ്ങള്‍.

കൈയില്‍ വടി, വായില്‍ മധുരം-  കരിമ്പ്.

കൈയില്ല നീന്തുന്നുണ്ട്, കൊമ്പുണ്ട് കുത്തുന്നില്ല-  തോണി.

ഗം ഗം ഗമരം, പക്ഷിക്കിരിക്കാന്‍ കൊമ്പില്ല- പുക.

ഗണപതിയുടെ മുഖം, ഭദ്രകാളിയുടെ തീറ്റി, ശ്രീകൃഷ്ണന്റെ കളി  –കൊതുക്.

 

ചട ചട കൊമ്പത്തുണ്ടൊരു കുടം ചോര-  ചെമ്പരത്തിപ്പൂ.

ചട്ടിയില്‍ ചട്ടി പതിനെട്ടു ചട്ടി-  തെങ്ങിന്‍പട്ട.

ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി-  തണ്ണിമത്തന്‍.

ചട്ടിക്കു മീതെ തട്ട്, തട്ടിനുൂ മീതെ തൂണ്, തൂണിനു മീതെ പന്തല്‍-  ചേന.

ചട്ടിതൊപ്പിക്കാരന്‍ കുടവയറനെകണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും-  വൈക്കോല്‍ത്തുറു.

ചത്തവന്റെ വയറ്റില്‍ ചുട്ടവനെ കയറ്റി  -ചക്കമുറിക്കുക.

ചത്താലെ മിണ്ടുള്ളൂ ചങ്കുച്ചാര്-  ശംഖ്.

ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്താല്‍ ഓടും-  തോണി.

ചാടും കുതിര, ഓടും കുതിര, വെള്ളം കണ്ടാല്‍ നിന്നു പരുങ്ങും –തുകല്‍ചെരുപ്പ്.

ചാമ്പല്‍കുള്ളന്‍ ചന്തയ്ക്കു പോയി- കുമ്പളങ്ങ.

ചിച്ചിലയ്ക്കും ചില ചിലയ്ക്കും, വഴി നടക്കും വട്ടം വീശും  –പപ്പടം.

ചിതറിയിരിപ്പു പിച്ചി പൂക്കളെടുത്തു കോര്‍ക്കാനൊക്കില്ല  -നക്ഷത്രങ്ങള്‍.

ചില്ലത്തുഞ്ചത്താടിത്തൂങ്ങി പഞ്ചാര പൈങ്കിളി മേവുന്നു-  കശുമാങ്ങ.

ചില്ലിക്കൊമ്പന്‍ ചുവന്നപക്ഷി ചാഞ്ചാടുന്നു-  പറങ്കിമാങ്ങ.

ചില്ലിക്കൊമ്പന്‍ ഗരുഡന്‍ തൂക്കം-  വവ്വാല്‍.

ചില്ലിക്കൊമ്പില്‍നിന്ന് ചില്ലിക്കൊമ്പിലേയ്ക്ക് ചാടിക്കളിക്കും രാമഭക്തന്‍-  അണ്ണാറക്കണ്ണന്‍.

ചുവന്ന കുട്ട’ന്‍ കുളിച്ചാല്‍ കരിക്കുട്ടനാകും-  തീക്കട്ട’.

ചുവന്ന സായിപ്പിന് കറുത്ത തൊപ്പി-  കുന്നിക്കുരു.

ചുണ്ടില്ലെങ്കിലും ചിരിക്കും, കരയും, അട്ടഹസിക്കും-  മേഘം.

ചുവന്നിരിക്കുന്നവന്‍ കറുത്തുവരുമ്പോള്‍ വെള്ളത്തില്‍ മുക്കി ഒരടി-  സ്വര്‍ണ്ണം.

ചുവന്നത് തിന്ന് കറുത്തത് തുപ്പി-തണ്ണി  മത്തന്‍ തിന്ന് കുരു തുപ്പുക.

ചുവടൊരു പര്‍വ്വതം, തടിയൊരു തൂണ്‍, ഇലയൊരു കിന്നരം, മക്കളൊക്കെ കാക്കിരി പീക്കിരി-  പുളിമരം.

ചുവയൊരു വട്ടുരുളി, തടിയൊരു വടി, തലയൊരു പന്തല്‍-  ചേന.

ചുവന്നവന്‍ പിന്നെ കറുത്തവനാകും-  മണ്‍കലം.

ചുവന്നമേനി, ചുവന്നകുപ്പായം, പച്ചയ്‌ക്കെരിയും വെന്താല്‍ മധുരിക്കും-  സവോള.

ചെത്തും ചെത്തും പൊന്‍കുടം, ചെത്തി വുരമ്പോള്‍ തേന്‍ തുള്ളി-  കരിക്ക്.

ചൂണ്ടിക്കാണിക്കുന്ന കോലന്‍ മരത്തിന്‍ പേരെന്ത്-  ചൂണ്ടുവിരല്‍.

ചെത്തിത്തേച്ച ചുവരില്‍ വിരിയും പിച്ചിപൂക്കള്‍-  നക്ഷത്രങ്ങള്‍.

ചെറുപ്പത്തിലുടുത്തു നില്‍ക്കും, വലുപ്പത്തിലുടുക്കാതെ നില്‍ക്കും-  തെങ്ങ്്.

ചെറുവിരലോളം പോന്നൊരു പെണ്‍കുഞ്ഞവളുടെ തലമുടിയൊരമുഴം-  സൂചിയും നൂലും.

ചെറുപ്പത്തില്‍ ചോന്നിട്ടും വലുപ്പത്തില്‍ കറുത്തിട്ടും  -ബ്രാല്‍ മത്സ്യം.

ചെറുവിരലോളം പോന്ന തിരിയില്‍ പത്തുമുപ്പത് പവിഴമണി-  പഴുത്ത കുരുമുളക്.

ചെറുപ്പത്തിലിട്ട കുപ്പായം വലുപ്പത്തില്‍ ഊരും  -മുള.

ചെത്തി കൂര്‍പ്പിച്ചത്, ചെത്താതെ കൂര്‍പ്പിച്ചത്, തല്ലി പരത്തിയത്, തല്ലാതെ പരത്തിയത്-  സൂചി, മുള്ള്,ചുമര്, ഇല.

ചെടിയിന്മേല്‍ കായ, കായിന്മേല്‍ ചെടി-  കൈതച്ചക്ക.

ചെപ്പു നിറയെ പച്ചയിറച്ചി-  കക്ക.

ചെമ്പില്‍ ഭഗവതി തുള്ളി തുള്ളി-  അരി തിളയ്ക്കുക.

ചെറിയ സഞ്ചിയില്‍ ചെറിയരി നിറയെ-  വറ്റല്‍മുളക്.

ചെറിയൊരു കുത്തുകാളയ്ക്ക് നീണ്ടവാല്-  സൂചിയും വാലും.

ചെറുപ്പത്തില്‍ കറുത്തിട്ട്, വലുപ്പത്തില്‍ ചുവന്നിട്ട്-  മരോട്ടിക്കായ.

ചെത്തനാര് ചെത്തി ചെത്തി, വീശനാര് വീശി വീശി, പുള്ളോക്കുടം വീര്‍ത്ത് വീര്‍ത്ത്-  പശു വാലാട്ടി പുല്ലു തിന്നുന്നത്.

ചെറുചോപ്പന്‍ ചെറുക്കന് കറുത്ത തലേക്കെട്ട്-  കുന്നിക്കുരു.

ചെറുതിരിയൊന്നില്‍ ചെറുമണി കുരുമണി-  കുരുമുളക്.

ജനിക്കുമ്പോള്‍ മരിച്ചിട്ട്, പിന്നെ ഭാഗ്യമുണ്ടെങ്കില്‍ ജീവിക്കും-  മുട്ട.

ജലജന്തുവായി ജനിച്ച് ഗാനകോകിലമായി മാറി-  കൊതുക്.

ജലജന്തുവായി ജനിച്ച് സൂചികുത്തും ഡോക്ടറായി-  കൊതുക്.

ജലജന്തുവായി ജനിച്ച് ചോരക്കുടിക്കും യക്ഷിയായി-  കൊതുക്.

ജീരകം പൊതിയാനിലയില്ല, ആനയെ തളയ്ക്കാന്‍ തടിയുണ്ട്-  പുളിമരം.

ജീരകം പോലുള്ള പശുവിനെ കറക്കാന്‍ ആനയെപ്പോലുള്ള കറവക്കാരന്‍-  എള്ളാട്ടു ചക്ക്.

ജീവനുള്ളപ്പോള്‍ മിണ്ടാട്ടമില്ല, ചത്തുകഴിഞ്ഞാല്‍ മധുരമായ് ശബ്ദിക്കും-  ശംഖ്.

ജീവനില്ല, കാലുമില്ല, ഞാന്‍ എത്താത്ത ഇടവുമില്ല. എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്‌കരം-  നാണയം.

ജീവനില്ലെങ്കിലും ഞാനൊരു നല്ല കാവല്‍ക്കാരന്‍-  സാക്ഷ.

ഞാനോടിയാല്‍ കൂടെയോടും, ഞാന്‍ നിന്നാലൊപ്പം നില്‍ക്കും ചങ്ങാതി-  നിഴല്‍.

ഞാന്‍ നോക്കിയാല്‍ എന്നെ നോക്കും ചങ്ങാതി-  കണ്ണാടി.

ഞാന്‍ പെറ്റകാലം മാന്‍ പെറ്റ പോലെ, വാലറ്റ കാലം ഞാന്‍ പെറ്റകാലം-  തവള.

ഞാനൊരു പര്‍വ്വതം, ഇലയൊരു നെടിയരി, മക്കളൊക്കെ വളഞ്ഞ് പുളഞ്ഞ്-  പുളിമരം.

ഞെട്ടില്ലാ വട്ടയില-  പപ്പടം.

ഞെട്ടില്ലാ മുണ്ടന്‍ വഴുതിന-  മുട്ട.

തടഞ്ഞുനിര്‍ത്താം, വീശിയകറ്റാം, പിടിച്ച് കെട്ടാനൊക്കില്ല-  പുക.

തലയില്ലാ കോഴി മലകേറി കൂകി-  തോക്ക്.

തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാള്-  ആന.

തച്ചന്‍ പണിയാത്ത, തച്ചുളി പായാത്ത ഇത്തിത്തൈയൊരു പത്തായം  -വയറ്.

തടി തട്ടത്തില്‍, തല കല്യാണപ്പന്തലില്‍-  വാഴ.

തടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര-  പുളിമരം.

തടിയില്‍ വെട്ടി, ഇടയ്ക്ക് കെട്ടി, തലയില്‍ ചവുട്ടി-  നെല്ലു കൊയ്ത് മെതിക്കുക.

തലയില്ല, കണ്ണുണ്ട്, കാലുണ്ട്, വയറൊരു പത്തായം-  ഞണ്ട്.

തല്ലുകൊണ്ടവന് തല്ലുകൂലി, തല്ലിയവന് പൊന്‍പണം കൂലി- ചെണ്ട.

തട്ടില്‍ വച്ചാല്‍ രണ്ടു കഥിക്കും, കൂടുതല്‍ വേണ്ട കുറച്ചും വേണ്ട-  ത്രാസ്.

തട്ടിയാലും ചീറും, മുട്ടിയാലും ചീറും, ഊക്കിലൊന്നൂതിയാല്‍ ആളും-  അടുപ്പിലെ തീക്കൊള്ളി.

തലയിലുണ്ടു വായ, തടയിലില്ലാ വയറ്-  ഉരല്‍.

തടുക്ക് പോട്ടാല്‍ എടുക്കപ്പെടാത് –വീട്ടുമുറ്റത്ത് വരയ്ക്കുന്ന കോലം.

തല പത്തായത്തില്‍, തടി തൊട്ടിയില്‍-  നെല്ലു കൊയ്ത് മെതിക്കുക.

തലയ്ക്കു തീ പിടിച്ചാലും തടി കത്തില്ല-  കല്‍ച്ചുമര്‍.

തള്ളയ്ക്കു വയറ്റു പോക്ക്, പിള്ളയ്ക്കു തല കറക്കം-  ആട്ടുക്കല്ലും കുഴവിയും.

താനേ വന്നു, താനേ പോയി, വന്നപ്പം വെളിച്ചം പോയ്‌പ്പോളിരുട്ട്-  സൂര്യന്‍.

താഴെയും മുകളിലും തട്ടിട്ടിരിക്കുന്ന കുഞ്ഞനാശാരി-  ആമ.

തല മലപോലെ, തടി വടി പോലെ, കുട കിന്നരം പോലെ-  തെങ്ങ്.

താങ്ങു തൂങ്ങും മരം, നടുവളഞ്ഞമരം, നാലാളു ചെയ്ത പാപം, ഒരാളു ചെയ്ത് പുണ്യം  -മഞ്ചല്‍.

താനൊരു കൊക്കര, നിലവിളി നാലു കാതം കേള്‍ക്കാം  -ശംഖ്.

താഴെ കുത്തിയാല്‍ തലയ്ക്ക് എഴുത്ത്  -ടൈപ്പ് റൈറ്റര്‍.

തിന്നില്ല, കുടിക്കില്ല, തല്ലിയാല്‍ കരയും  -ചെണ്ട.

തിന്നാന്‍ ദഹിക്കില്ല, വെച്ചാല്‍ വേവില്ല-  തലമുടി.

തിരി തെരുത്ത് തിരിയ്ക്കകത്തു മുട്ടയിട്ടു-  പയറ്.

തിരി തെരുത്ത് തിരിയ്ക്കു പുറത്തു മുട്ടയിട്ടു-  കുരുമുളക്.

തിരിഞ്ഞു തിരിഞ്ഞായിരക്കണ്ണന്‍, പരു പരാറ്റില്‍ വീണു-  വീശുവല.

തിരിതിരി തിരിതിരി അമ്മതിരി, തിരിതിരി തിരിതിരി മോളു തിരി- തിരികല്ല്.

തീയിലിട്ടാല്‍ ചടപട ചടപട, വെള്ളത്തിലിട്ടാല്‍ പിന്നെ കാണില്ല-  ഉപ്പ്.

തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി-  ചന്ദ്രന്‍.

തുടിച്ച ഇറച്ചിയില്‍ ഈച്ചയിരിക്കില്ല-  തീക്കനല്‍.

തൂങ്ങും തുടിക്കും, വേഗം വലിക്കും, വലിച്ചങ്ങിരുത്തും, കമിഴ്ത്തിപ്പിടിക്കും-  കിണറ്റില്‍ നിന്ന് വെള്ളം കോരുക.

തൂശി പോലെ മുളവു, പായപോലെ ഇല വിരിഞ്ഞു, തൂണുപോലെ തടിവു-  വാഴ.

തൂക്കാത്ത മുറ്റവും വറ്റാത്ത കിണറും-  കടല്‍ത്തീരം, കടല്‍

തൂര്‍ത്താലും തൂര്‍ത്താലും തൂരാത്തൊരു കിണര്‍-  വയര്‍.

തെക്കുതെക്കൊരാല്, ആലു നിറയെ പന്ത്, പന്തിനുള്ളില്‍ മുട്ട, മുട്ടയ്ക്കുള്ളില്‍ എണ്ണ-  മരോട്ടിക്കായ.

തെക്കുതെക്കൊരു ദേശത്തുനിന്ന് ഒരമ്മയും മോളും വന്നു. അമ്മ കിടക്കും, മോള്‍ നൃത്തം വെയ്ക്കും-

അമ്മിയും കുട്ടിയും.

തേന്‍ കുടത്തില്‍ ഒറ്റക്കണ്ണന്‍-ചക്ക  ചുളയും കുരുവും.

തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്-  അമ്പിളി.

തൊടാതെ മുടിഞ്ഞവന്‍-  രാവണന്‍.

തൊട്ടു മുടിഞ്ഞവന്‍-  ഭസ്മാസുരന്‍.

തൊട്ടാല്‍ ഉറങ്ങും തോപ്പിലെ കുഞ്ഞന്‍-  തൊട്ടാല്‍വാടി.

തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട-  നീര്‍പ്പോള.

തൊപ്പിക്കാരന്‍ ചന്തയ്ക്ക് പോയി -അടയ്ക്ക.

തൊ’ട്ടാലുടന്‍ കൈ നക്കിക്കും ഇറച്ചിക്കഷ്ണം-  തീക്കനല്‍.

തൊട്ടാലുടനെ ഉറങ്ങും, കുറച്ചു കഴിഞ്ഞാല്‍ ഉണരും- തൊട്ടാവാടി

തൊപ്പിയുള്ള താടിവെച്ച ചെങ്കപ്പായക്കാരന്‍ ചന്തയ്ക്കുപോയി-  വറ്റല്‍മുളക് .

തൊപ്പിയിട്ടു തല കുലുങ്ങി നീങ്ങുമ്പോള്‍ ധാരമുറിയാതെ കണ്ണീാെരഴുക്കും എഴുത്തുകാരന്‍-  പേന.

തോട്ടത്തില്‍ പ്ര്‍ര്‍ര്‍…-വാഴയില കീറുക.

തോണ്ടാത്ത കിണറേത്?-കടല്‍.

തോലില്ലാ, കുരുവില്ലാ പഴം, തൊട്ടാല്‍ കൈ നക്കിക്കും പഴം-  തീക്കട്ട.

തോളില്‍ തൂങ്ങി തല്ലു കൊള്ളും കൊച്ചന്‍ -ചെണ്ട.

തൈക്കൂട്ടില്‍ പഴുക്കടയ്ക്ക-അടുപ്പിലെ തീക്കല്‍.

തൃക്കാട്ടിലുണ്ടൊരു കോഴിയും മക്കളും, കൊത്തീട്ടങ്ങ’് അടുത്തുകൂടാ-  കടല്‍.

ദൂരെയിരുന്ന് നോക്കിക്കാണും, ശരമായ് ചൊല്ലും, നീറ്റില്‍ മുങ്ങും, പൊങ്ങിവരുമ്പോളൂണു കഴിഞ്ഞു  –പൊന്മാന്‍.

ദാ കിടക്കുന്നു കരിവടിയിവിടെ, എടുക്കാന്‍ ചെപ്പോടിപ്പോയി-  പാമ്പ്.

നനവേറ്റാല്‍ വാടും, ചൂടേറ്റാല്‍ വാട്ടം തീരും- പാവ.

നമ്പൂതിരി വെന്തു, പൂണൂല്‍ വെന്തില്ല-  കാട്ടിലെ വഴി.

നല്ലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ വസൂരി-  പപ്പടം.

നല്ല നായ്ക്കു നാവില്‍ പല്ല്-  ചിരവ.

നല്ലൊരു കണ്ണാടി, തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി-  ചന്ദ്രന്‍.

നാവിന്മേല്‍ പല്ലുള്ള നായ  -ചിരവ.

നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ, കോലു നാരായണന്‍ കട്ടോണ്ട് പോയി-  തവളയെ പാമ്പ് പിടിച്ചു.

നാലു പേരും ഒായി, ചോര പുറത്തേക്കു ചീറ്റുന്നു  മുറുക്കി തുപ്പുക.

നാലു കാലുണ്ട്, നടുവുണ്ട് മുതുകുണ്ട്, നായ്ക്ക് തിന്നാനിറച്ചിയില്ല-  കസേര.

നാലു മണിക്ക് മിഴിതുറക്കും കുഞ്ഞോമന-  നാലുമണിപ്പൂവ്.

നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം-  നിലാവ്.

നാലു പേരു കൂടി ഒായി-  വെറ്റില മുറുക്ക്.

നാലു വശവും മതില്‍ കെട്ടി, നടുക്ക് തൂണുവച്ചു-  ജനല്‍.

നാഴി നിറയെ മുല്ല മൊട്ട്-  പല്ല്.

നിവന്റെ വയറ്റില്‍ വവന്റെ കൂത്താട്ടം –ഉരലില്‍ ഉലക്കയിട്ട് ഇടിക്കുക.

നിലം കിളച്ച് കുട്ടിയുരുളി പുറത്തെടുത്തു-  ചേന.

നിലം കീറി പൊട്ടെടുത്തു  -മഞ്ഞള്‍.

നിവര്‍ത്തിയിട്ടൊരു പായ മടക്കീട്ടും മടക്കീട്ടും തീരുന്നില്ല  –റോഡ്.

നിത്യവും കുളിക്കും ഞാന്‍, മഞ്ഞളില്‍ നീരാടും ഞാന്‍, എന്നിട്ടും കാക്കയെപ്പോലെ ഞാന്‍-  അമ്മി.

നിലത്തു പഞ്ഞി, പഞ്ഞിന്മേല്‍ ഇറച്ചി- കിടക്കയില്‍ കിടക്കുക.

നീലപ്പട്ടില്‍ വെള്ള പൂക്കള്‍-  നക്ഷത്രങ്ങള്‍.

നീണ്ടൊരു മീശ, വളഞ്ഞൊരുവാല്‍, ഉച്ചിയിലൊരറക്കവാള്‍  -കൊഞ്ച്.

നീണ്ടുനീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍- വളരുന്ന മുള.

നൂല്‍ത്തിരി പോയൊരു മുത്തുമാലയായ്-  കുരുമുളക് കുല

നൂറാന വന്നാലും എടുത്തുമാറ്റാന്‍ പറ്റാത്ത വട്ടചെമ്പ്-  കിണര്‍.

നൂല്‍ചരടിന്മേല്‍ കസര്‍ത്തു കാണിക്കുന്ന അഷ്ടപാദേശ്വരന്‍- എട്ടുകാലി.

നൂറിലേറി വാലു നീട്ടി, മാനം നോക്കി പാറിടും കോമാളി പയ്യന്‍- പട്ടം.

നൂറു പറയരിയും ഒരു തേങ്ങാപ്പൂളും-  നക്ഷത്രങ്ങള്‍, ചന്ദ്രക്കല.

നൂറു പറയരിക്ക് ഒരു പപ്പടം- നക്ഷത്രങ്ങള്‍ ചന്ദ്രനും.

നെല്ലിപ്പൂളി നായരും, തേങ്ങാപ്പൂളി നായരും കൂടി ഇല്ലിപ്പുളി നായരുടെ വീട്ടില്‍ വിരുന്നു പോയപ്പോള്‍ കോല്‍പ്പുളി നായര് കുത്തി പുറത്താക്കി-  പുട്ടു ഉണ്ടാക്കുക.

നേടാന്‍ പാട്, കളയാന്‍ എളുപ്പം-  സല്‍പ്പേര്.

നേടാന്‍ പാട് നേടിയാല്‍ ഉറക്കം കമ്മി-  പണം.

നോക്കിക്കാണാം, തൊട്ടുനോക്കാം, അനുഭവിച്ചറിയാം, പിടിക്കാന്‍ കിട്ടില്ല-  പുക.

പകലെല്ലാം ചിരിച്ചു നടക്കും, രാത്രിയായാല്‍ കടലില്‍ മുങ്ങും-  സൂര്യന്‍.

പകലെല്ലാം പച്ചമാങ്ങ, രാവായാല്‍ പഴുത്തമാങ്ങ-  വൈദ്യുതി ബള്‍ബ്.

പകലെല്ലാം തൂങ്ങിത്തൂങ്ങി, രാത്രിയില്‍ താങ്ങിത്താങ്ങി- വാതിലിന്റെ സാക്ഷ.

പകലെല്ലാം മിന്നിമിന്നി രാത്രിയില്‍ ഇരുട്ടറയില്‍-  കണ്ണ്.

പച്ച കണ്ടു പച്ചകൊത്തി, പച്ചകൊത്തി പാറ കണ്ടു, പാറകൊത്തി വെള്ളി കണ്ടു, വെള്ളികൊത്തി വെള്ളം കണ്ടു-നാളികേരം.
പച്ചക്കാട്ടില്‍ തവിട്ടു കോ, അതിനുള്ളില്‍ വെള്ളക്കൊട്ടാരം, അതിനുള്ളില്‍ കൊച്ചുതടാകം  –തേങ്ങ.

പച്ചക്കാട്ടില്‍ പല്ലി മുട്ട-  അടയ്ക്കാക്കുല.

പച്ചയ്‌ക്കൊരു കെട്ട്, ചുട്ടാലൊരു വട്ടി-  പപ്പടം.

പച്ചക്കുടയും പവിഴക്കുലയും വെള്ളത്തണ്ടുമിതെന്താണ്ടോ –കവുങ്ങ്.

പതയുണ്ട്, പാലല്ല, പുളിയുണ്ട് മോരല്ല, മധുരമുണ്ട് തേനല്ല, കയ്പുണ്ട് കാഞ്ഞിരമല്ല-  കള്ള്.

പനയിലായിരം, ചുവട്ടിലായിരം, തോട്ടത്തിലായിരം, തോട്ടിലായിരം-  പനങ്കുരു.

പച്ചപന്തലിട്ട്, പവിഴമാല ഞാത്തുമിട്ട്, ആയിരം കായും കായിച്ച്-  മുളക്.

പറമ്പ് വെളുത്ത്, വിത്തു കറുത്ത്, വാ കൊണ്ടു വിതയ്ക്കും, കൈ കൊണ്ടറുക്കും-  പുസ്തകം.

പറയനുമറിഞ്ഞില്ല, പറച്ചിയുമറിഞ്ഞില്ല തിത്തിത്തൈ രണ്ടു കൊച്ചുമുറം-  ആനയുടെ ചെവി.

പറ്റിതിന്ന് പരന്നു പിടിക്കും, തീറ്റിക്കഴിഞ്ഞാല്‍ ചത്തുപ്പോകും-  തീയ്.

പറ്റിതിന്ന് പരന്നു പിടിക്കും, തിന്നേടം മുടിപ്പിക്കും-  ഇത്തിള്‍ കണ്ണി.

പഴുപഴുപ്പന്‍ കിളിയുടെ ചുണ്ടില്‍ വളഞ്ഞ വിത്ത്-  കശുവണ്ടി.

പലകയ്ക്കിടയില്‍ പച്ചയിറച്ചി-  നഖം.

പല്ലില്ലാ പശു പുല്ലെല്ലാം തിന്നു  –വഴിയിലെ പുല്ല് ചവിട്ടേറ്റ് നശിക്കുക.

പച്ചച്ചൊരു മുരിക്കിന്‍ പെട്ടി, പെട്ടിനിറയെ ചപ്പും ചവറും, ചെപ്പിനകത്തുനിറയെ കുപ്പി, കുപ്പിയിലൊക്കയോരോവിധ ഗുളിക-  തേങ്ങ.

പച്ചപ്പട്ടുടുത്ത് പാതിപ്പട്ടു തൊങ്ങലിട്ട് മുത്തുകുട പിടിച്ച് മൂവായിരം പിള്ളേരെ പെറ്റു-  ഈന്തപ്പന.

പച്ചപച്ചക്കിളി കൊമ്പിലിരിക്കും കിളി പയ്യെപയ്യെ അഞ്ചാറു മാസം കഴിഞ്ഞാല്‍ മഞ്ഞക്കിളിയാകും  –മാങ്ങ.

പച്ചപ്പലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ  -പപ്പായ.

പച്ചയിറച്ചിന്മേല്‍ പലം തൂങ്ങി- കാതിലെ തോട.

പഞ്ചപാണ്ഡവര്‍മാരഞ്ചു പേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളു-വിരലുകള്‍, കൈപ്പടം.

പങ്കിക്കുട്ടന്‍ കാവല്‍ക്കാരന്‍-  സാക്ഷ.

പാല്‍കടലില്‍ ഞാവല്‍പ്പഴം-കണ്ണ്.

പാല്‍പ്പുഴയില്‍ കരിമീന്‍-കണ്ണ്.

പാടുന്നുണ്ട്, പറക്കുന്നുണ്ട്, തട്ടുന്നുണ്ട്, തലോടുന്നുണ്ട്, കാണാന്‍ പറ്റുന്നില്ല-കാറ്റ്.

പാടെ പോകുന്ന മുട്ടന്‍കാളയ്ക്ക് മുപ്പത്തിരണ്ട് മുടിക്കയറ്-ചെണ്ട.

പാല്‍പ്പുരയില്‍ കരിമീന്‍-കണ്ണ്.

പാല്‍ക്കിണ്ണത്തില്‍ പളങ്കുമണി-കണ്ണ്.

പായാനും കോട്ട, പാര്‍ക്കാനും കോട്ടയിതാര്‍ക്കാണൊര്‍ക്കാനുമോതാമോ?-ചിതല്‍.

പാറപ്പുറത്തൊരു ഓന്തിരിക്കുന്നു-മൂക്ക്.

പിടിച്ചാല്‍ ഒരു പിടി, അരിഞ്ഞാല്‍ ഒരു മുറം-ചീര.

പിടിച്ചാല്‍ ഒരു പിടി, നുള്ളിയാല്‍ ഒരു മുറം-മുരിങ്ങയില.

പിടിച്ചാല്‍ ഒരു പിടി, ഇട്ടാല്‍ പാതാളത്തില്‍ച്ചെന്നായിരം പേരെ പിടിക്കും-വല.

പിന്നാലെ വന്നവന്‍ മുന്നാലെ പോയി, കൂടെ കിടന്നവന്‍ വേഷം മാറി, കാട്ടില്‍ കിടവന്‍ കൂട്ടായി വന്നു, ദൂരത്തിലുള്ളവന്‍ ചാരത്തു വന്നു-പല്ല്.

പിരിയാത്ത കയറ്-പാമ്പ്.

പിരിയാത്ത പാല്‍-റബ്ബര്‍ പാല്‍.

പുല്ലു തിന്നും, വെള്ളം കുടിക്കും, കൂട്ടിലടയ്ക്കാം കാട്ടമില്ല-കത്തി.

പുഞ്ചപാടത്തെ വെള്ളം വറ്റി പഞ്ചവര്‍ണക്കിളി ചത്തും പോയി-നിലവിളക്കിലെ എണ്ണ വറ്റി തിരി അണഞ്ഞു.

പുത്തന്‍ കലത്തില്‍ ഒരു പിടി അവല്‍-ചിതല്‍.

പുറത്തു ചോര അകത്തിറച്ചി-ചിതല്‍.

പുറത്തിരുന്ന് അകത്തേയ്ക്കു കാലു നീട്ടി-മൂക്കുത്തി.

പുറത്തു കയറി കൊമ്പില്‍ പിടിച്ച് ഒന്നു ചവുട്ടിയപ്പോള്‍ ഓടെടാ ഓട്ടം-ബൈക്ക് ഓടിക്കുന്നത്.

പുറത്തു ആര്‍ട്ടുഗ്യാലറി, അകത്തഗ്നികുണ്ഡം-തീപ്പെട്ടി.

പുറത്തുവരു തൊപ്പിക്കാരെല്ലാം തലതല്ലിച്ചാകും-തീപ്പെട്ടിക്കൊള്ളി.

പുറത്തു പാറ, അകത്തു വെള്ളം, വായില്‍ തീ-ചിമ്മിനിവിളക്ക്.

പുറത്തു കയറ്റി കൊണ്ടു നടക്കും, തോളില്‍ തൂക്കി തല്ലി കരയിക്കും-ചെണ്ട.

പുറം മുള്ളുവേലി അകം വള്ളിവേലി, അതിനകത്തു സ്വര്‍ണക്കൂട്, അതിനകത്തൊറ്റക്കണ്ണന്‍-ചക്ക.

പുറം പച്ചക്കുഴല്‍, അകം വെള്ളത്തകിട്-മുള.

പുറം പൊന്തം പൊന്തം, അതിനുള്ളില്‍ പൊന്നിന്‍ തകിട്, അതിനുള്ളില്‍ വെള്ളിത്തകിട്, അതിനുള്ളില്‍ വെള്ളക്കെട്ട്-തേങ്ങ.

പുറം പൊന്തം, അകം എല്ലും തോലും-ഓലപ്പുര.

പുറം മുഴുവന്‍ മുള്ളുണ്ട് ചക്കയല്ല, ഉടച്ചാല്‍ വെളുത്തിരിക്കും തേങ്ങയല്ല, ആട്ടിയാല്‍ എണ്ണ കിട്ടും എള്ളല്ല-ആവണക്കിന്‍കായ്.

പുറം പൊന്തം പൊന്തം,തലയില്‍ ചട്ടിതൊപ്പി-വൈക്കോല്‍ത്തുറു.

പുഴയില്‍ക്കൂടി ഒരു മരക്കലം ഒഴുകിപ്പോയി-മത്തങ്ങ.

പുളിയില പോലൊരു വസ്തു ഇടിയേറ്റിടിയേറ്റിങ്ങനെയായി-അവില്‍.

പുളിയില പോലെ കുറിയൊരു വസ്തു തേങ്ങയും ചക്കരയും കൂട്ടിതിന്നാന്‍ ബഹുരസം-അവില്‍.

പൂജാരികള്‍ക്ക് മാത്രമറിയാവു അഞ്ജലി-പുഷ്പാഞ്ജലി

പൂക്കാത്ത, കായ്ക്കാത്ത കാടിന്റെ നിറം മാറുന്നു-തലമുടി.

പൂട്ടാന്‍ പണിയില്ലാ തുറക്കാന്‍ കരുവാന്‍ കുട്ടന്‍ വിചാരിച്ചാലും സാധ്യമല്ല-തൊട്ടാവാടി.

പൂച്ച തൊടാത്ത ഇറച്ചിക്കഷണം-തീക്കനല്‍.

പൂവുണ്ട് കായില്ല, നാവുണ്ട് പല്ലില്ലാ, കാലുണ്ട് കയ്യില്ല, വാലുണ്ട് വാനരനല്ല-പൂവന്‍കോഴി.

പെട്ടി പെട്ടകം മുരിക്കിന്‍പ്പെട്ടകം, പെട്ടിതുറക്കുമ്പോള്‍ കസ്തൂരിഗന്ധം-ചക്കപ്പഴം മുറിക്കുന്നത്.

പെട്ടിപോലുള്ള അമ്മയ്ക്ക് കുറ്റിപോലുള്ള നൂറു മക്കള്‍-തീപ്പെട്ടി.

പെരുവഴിയിലുണ്ടൊരു വട്ടമുറം, എടുത്തിട്ടും എടുത്തിട്ടും കിട്ടുന്നില്ല-ആന ചവിട്ടി.

പൊക്കിളില്‍ തൊട്ടാല്‍ മിഴി തുറക്കും-ടോര്‍ച്ച്.

പൊന്നിന്‍ക്കിണ്ണം ഒഴുകിയൊഴുകി-നദിയില്‍ ചന്ദ്രന്റെ പ്രതിഫലനം.

പോകുമ്പോള്‍ നര, വരുമ്പോള്‍ ചൊറി-പപ്പടം.

പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, വരുമ്പോല്‍ കറുമുറു-പപ്പടം.

പോകുമ്പോല്‍ നാലാള്‍ നാലു നിറം, വരുമ്പോല്‍ ഒരു നിറം -മുറുക്കാന്‍.

പോകുമ്പോല്‍ പൊന്നു മണി , വരുമ്പോള്‍ വെള്ളിമണി-നെല്ല് വറുത്ത് മലരാക്കുക.

പ്രതിഷ്ഠയുണ്ട്, പ്രദിക്ഷണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പൂജയില്ല-ചക്ക്.

പൈകുനി ചിത്തിര മാസത്തില്‍ ചെന്തെങ്ങിന്‍ ചെറുകൊച്ചങ്ങ, ചെത്തിയിറക്കി തളികയിലിട്ടാല്‍, തിന്നാന്‍ നല്ല രസം-ആത്തച്ചക്ക.

പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പൂജയില്ല

മക്കളൊക്കെക്കൊല്ലിത്തള്ള-തീപ്പെട്ടി.

മക്കളൊക്കെ വെന്തു ചത്താലും പെറ്റതള്ളയ്ക്കല്ലലില്ല-തീപ്പെട്ടി.

മണിയടിച്ചാല്‍ കൂകി വിളിച്ച് പെരുമ്പാമ്പോടും-തീവണ്ടി.

മണിയടിച്ചാല്‍ മാറാപ്പും ചുമലിലേറ്റി പത്തായിരം പേര്‍ വരവായി-സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തു വരിക.

മണിമാല ധരിച്ച ആയിരംകണ്ണന്‍ വിശ്വരൂപമെടുത്ത് കടലില്‍ ചാടി ആയിരം പേരെ അകത്താക്കി-വല വീശുക.

മണ്ടിപ്പെണ്ണ് കയറില്‍ തൂങ്ങി കുണ്ടിലിറങ്ങി-പാള കിണറ്റിലിടുക.

മണ്ണമ്പലത്തില്‍ ആശാരി ചെക്കന്‍ വെളിച്ചപ്പാട്-തൈരു കടയുക.

മണ്ണിനുള്ളില്‍ ഉണ്ണായിയും കുട്ട്യോളും-ചേമ്പ്.

മണ്ണിനുള്ളില്‍ പൊന്നമ്മ-മഞ്ഞള്‍.

മണ്ണിനുള്ളില്‍ പൊന്നുനൂല്-മഞ്ഞള്‍.

മണ്ണിനുള്ളില്‍ പൊന്നെഴുത്താണി-ഞാഞ്ഞുല്‍.

മണ്ണിനുള്ളില്‍ കൊച്ചുരുളി-ചേന.

മണ്ണിനുള്ളില്‍ വെള്ളിയെഴുത്താണി-ശതാവരിക്കിഴങ്ങ്

മണ്ണിനുള്ളില്‍ പൊന്‍ചീര്‍പ്പ്-മഞ്ഞള്‍.

മണ്ണിനുള്ളില്‍ പൊന്‍ചട്ടകം-മഞ്ഞള്‍.

മണ്ണില്‍ മുളക്കാതെ മരത്തില്‍ പടര്‍ന്നു-ചിതല്‍.

മണ്ണു തിന്ന് പൊണ്ണനായി-ഞാഞ്ഞൂല്‍.

മണ്ണു തിന്നും ഞാന്‍, കര്‍കരുടെ മിത്രം ഞാന്‍-ഞാഞ്ഞൂല്‍.

മണ്ണു കിളച്ച് ചീര്‍പ്പെടുത്തു-ഇഞ്ചി.

മണ്ണില്‍ വീണൊരു ചോരത്തുള്ളി, നാലുനാള്‍ കിടന്നിട്ടും വറ്റുന്നില്ല-മഞ്ചാടിക്കുരു.

മണ്ണുവെട്ടി പാറ കണ്ടു, പാറവെട്ടി വെള്ളി കണ്ടു, വെള്ളി വെട്ടി വെള്ളം കണ്ടു-തേങ്ങ.

മയക്കത്തിലും മിഴി പൂട്ടാ സുന്ദരി- മത്സ്യം.

മരത്തിനു മുകളില്‍ പാര്‍ക്കും പക്ഷിയല്ല, വെള്ളമുണ്ട് മേഘമല്ല, തോലുണ്ട് ചെണ്ടയല്ല, തൃക്കണ്ണുണ്ട് ശിവനല്ല-തേങ്ങ.

മരത്തിന്‍ മുകളിലൊരു തണ്ണീര്‍ പന്തല്‍-തെങ്ങിന്‍ തലപ്പ്

മരത്തിലുണ്ട് വരത്തിലില്ല, ആഴത്തിലുണ്ട് ആനയിലില്ല, രണ്ടക്ഷരമുള്ള എന്‍ പേര് ചൊല്ലാമോ-മഴ.

മരത്തിലുണ്ട് വരത്തിലില്ല, പുഴുവിലുണ്ട് പ്രാണിയിലില്ല, എന്നെ കണ്ടാല്‍ മരങ്ങള്‍ പേടിക്കും ഞാനാര്-മഴു.

മല പിറന്ന ഭൂമിയില്‍ ഇല കവിഞ്ഞ മരത്തിന്റെ പേരു പറയാത്തവര്‍ക്കായിരം കടം- തെങ്ങ്.

മരക്കുറ്റി മകുടിയുടെ വയറ്റില്‍ തുള്ളിക്കളിക്കുന്നു-തൈരു കടയുക.

മരക്കുറ്റി മകുടിക്ക് പാല്‍ കൊടുത്തു-തെങ്ങിന്‍ നിന്ന് കള്ള് ചെത്തുക.

മലയരികേ പോകുന്ന കുട്ടിച്ചാത്തന്റെ അട്ടഹാസം കേട്ട് ഭൂമിദേവി ഗര്‍ഭിണിയായി-ഇടിവെട്ടി കൂണ്‍ മുളച്ചു.

മലയിലൊരമ്മയ്ക്കു നെറുകയില്‍ പൂവ്-കൈതച്ചക്ക.

മഴയത്തും വെയിലത്തും ആശ്വാസദായകന്‍ കറുമ്പന്‍ എട്ടെല്ലന്‍ കുട്ടപ്പന്‍-കുട.

മലയിലൊരു മങ്കയ്ക്കു തലയില്‍ ഗര്‍ഭം- ഈന്തപ്പന.

മലയില്‍ നിന്ന് വാഴ കടലില്‍ കുലച്ചിറങ്ങി-സൂര്യന്‍.

മാനത്തൊരു തുമ്പക്കൊട്ട-നക്ഷത്രങ്ങള്‍.

മാനം മൂടും വീശുമുറം-കപോള.

മാനത്തെത്തും പെരിയ തോട്ടി- കണ്ണ്.

മാനത്തെ മുട്ടയ്ക്കു പിടിക്കാന്‍ ഞെട്ടില്ല-ചന്ദ്രന്‍.

മാനത്തു കൃഷി, അരക്കെട്ടില്‍ കറ്റ-കള്ളു ചെത്തി അരയില്‍ തൂക്കുക.

മാനത്തു മന്നന്‍, കാറ്റാടി മന്നന്‍, നൂറ്റിക്കുഴമ്പന്‍, അല്ലാത്തൊരുത്തന്‍-വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്, പുകയില.

മാനത്തെ ഭഗവതിയുടെ പടയിറക്കം-കടന്നല്‍.

മാനം വളഞ്ഞ വളവിനകത്ത് നേരം തെളിഞ്ഞ തെളിവിനകത്ത്, മേല്‍പോട്ടു കായ് തുടങ്ങി നില്‍ക്കുന്ന മരം-എള്ള്.

മാനത്തെ അങ്കത്തിന് ഭൂമിദേവി പിടിച്ച പരിച-കൂണ്‍.

മാനത്തെ ഭഗവതിയുടെ കൊട്ടാരത്തിനു ആയിരം തേനറകള്‍-തേനീച്ചക്കൂട്.

മാനത്തെ മണികണ്ഠന്‍ കാള മുക്രയിട്ടപ്പോള്‍ വെളുമ്പിപ്പശു പ്രസവിച്ചു- ഇടിവെട്ടി കൂണ്‍ മുളച്ചു.

മാനത്തുനിന്ന് നിലത്തിറങ്ങി, ചില കുത്തു കുത്തി, ചില നാരുകെട്ടി, ചില കോലു കെട്ടി നീക്കിവെച്ചു-പാളകുത്തുക.

മിണ്ടാതെ കാര്യം പറയാന്‍ മുഖംമൂടിയൂരി മുട്ടിലിടിച്ചു-പേന.

മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല-കയ്പക്ക.

മുള്ളുവേലി പൊളിച്ചു, ചള്ളുവേലി പൊളിച്ചു, മധുരക്കുടം പൊളിച്ചു, മാണിക്യക്കല്ല് കണ്ടു-ചക്ക.

മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല, വാലുണ്ട് വാനരനല്ല, നൂലുണ്ട് പട്ടമല്ല മുറം നിറച്ചിരുട്ട്-എള്ള്.

മുറം നിറച്ചിരുട്ട്-കിണര്‍.

മുറ്റത്തെ ചെപ്പിനടപ്പില്ല-കിണര്‍.

മുറ്റത്തെ വട്ടചെമ്പ് ആരെക്കൊണ്ടും മാറ്റാന്‍ പറ്റില്ല-കിണര്‍.

മുറ്റത്തു നില്‍ക്കുന്ന മണിക്കുട്ടനായയ്ക്ക് മുപ്പത്തിരണ്ട് മണിത്തുടല്-വാഴക്കുല.

മുറ്റത്തൊരമ്മ വിമാനം കണ്ടപ്പോള്‍ മക്കളെ മാറിലൊളിപ്പിച്ചു-കോഴിയും കുഞ്ഞും.

മുറ്റത്തു നില്‍ക്കും സുന്ദരക്കുട്ടന്‍ പിള്ളേരെ കരയിക്കും-കാന്താരിമുളക്.

മുറ്റത്തു നില്‍ക്കും കുഞ്ഞന്‍, തൊട്ടാലുറങ്ങും-തൊട്ടാവാടി.

മുറ്റത്തെ തൈമാവിന്‍ കൊമ്പില്‍ കുറുവടിയോടി കളിക്കുന്നു-അണ്ണാന്‍.

മുറ്റത്തെ പച്ചില കൊട്ടാരത്തില്‍ പത്തായിരം കാവല്‍ക്കാര്‍-പുളിയുറുമ്പന്‍ കൂട്.
മുറ്റത്തെ മുള്ളന്‍ കായ ചന്തയ്ക്കു പോയി-കയ്പക്ക.

മുറ്റത്തെ ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി.

മുറ്റത്ത് അതാ നില്‍ക്കുന്നു ഒരു കൊച്ച ചാരം-കുമ്പളങ്ങ.

മുറ്റത്തൊരു കാള കയറില്‍ കുരുങ്ങി കിടക്കുന്നു-മത്തങ്ങ.

മുറ്റത്തെ കിണറ്റിലൊരു വെള്ളിക്കിണ്ണം എടുത്തു തന്നാല്‍ ആയിരം പൊന്‍പണം സമ്മാനം-കിണറ്റിലെ വെള്ളത്തിലുള്ള ചന്ദ്രന്റെ പൊന്‍ക്കിണ്ണം.

മുകളില്‍ കാട്, നടുവില്‍ തൂണ്, അടിയില്‍ ഉരുളി-ചേന.

മുക്കണ്ണന്‍ ചന്തയ്ക്കു പോയി-തേങ്ങ.

മുക്കണ്ണനാണ്, മുക്കണ്ണനല്ല-തേങ്ങ.

മുക്കറിക്ക് മൂന്നു കണ്ണ്, മൊയിലാര്‍ക്കു രണ്ടുകണ്ണ് കൂടെ പോന്നവന് ഒറ്റക്കണ്ണ്-തേങ്ങ.

മുഖമില്ലാത്തപ്പൂപ്പന്റെ താടി പറന്ന് പറന്ന്-അപ്പൂപ്പന്‍താടി.

മുങ്ങിക്കുളിച്ചു വന്നപ്പോള്‍ മേലാകെ വസൂരി-പപ്പടം.

മുങ്ങിക്കുളിച്ചു വന്നപ്പോള്‍ കിരുകിരുപ്പ്-പപ്പടം.

മുക്ര കാളയ്ക്ക് മുപ്പത്തിരണ്ട് മുടി കയറ്-ചെണ്ട.

മുട്ടിനു മുട്ടിനു വളയിട്ടിട്ടുള്ള ഒരു പച്ച സുന്ദരി മാനം നോക്കി നില്‍ക്കുന്നു-മുള.

മുട്ടോളം താണ് കുട ചൂടി നില്‍ക്കുന്നു-ചേന.

മുട്ടയിടും, ചട്ട കയറ്റും, മൂന്നുമാസം അടയെടുക്കും പാമ്പല്ല-പനന്തേങ്ങ.

മുത്തന്‍ മൂരിയെ പൂട്ടില്ല, പൊട്ടക്കുളം വറ്റില്ല, ചെറ്റപ്പുര മേയില്ല-ആന, കടല്‍, ആകാശം.

മുതുവന്‍ കോണി, മലയെന്നൊരു മലക്കടുക്കപ്പാതാളമെന്നൊരു പാതാളം-മുതുക് ,വയര്‍.

മുതുകത്തു മുള്ളന്‍ ചന്തയ്ക്കു പോയി-കയ്പക്ക.

മുതുകത്തു മുള്ളനും തൊപ്പിക്കാരനും ചന്തയ്ക്കു പോയി-കയ്പക്ക.

മുത്തപ്പന്റെ താടിയില്‍ വട്ടുണ്ണി ഊഞ്ഞാലായി-തക്ലിയില്‍ നൂല്‍ നൂല്‍ക്കുക.

മുള മുകളില്‍ പനവിരിച്ച്-ഓലക്കുട.

മുളയില്‍ കയറി, തെങ്ങില്‍ കയറി ആറ്റില്‍ ചാടി, ആഴം നോക്കി-ചിരട്ടക്കയില്‍ വെള്ളത്തിലിട്ടിളക്കുക.

മുളയും തെങ്ങുമെന്‍ തോഴര്‍-ചിരട്ടക്കയില്‍.

മുള്ളില്ലാത്ത കുറ്റിക്കാട്ടില്‍ എല്ലില്ലാത്ത കുട്ടിയാന-പേന്‍.

മുളമ്പുളിനായരും തേങ്ങപൂളിനായരും കിണറ്റിലിറങ്ങി ചേറെടുത്തു-ചിരട്ടക്കയില്‍.

മുള്ളില്ലാതെ മുള്ളിന് വേലി കെട്ടി-ചെരുപ്പ്.

മുള്ളില്ലാത്ത മീന്‍ നീന്തി നീന്തി-അട്ട.

മൂവരു പെണ്ണുങ്ങള്‍, മുക്കുറ്റി പെണ്ണുങ്ങള്‍ വെയിലു കാണുമ്പോള്‍ വെവ്വേറെ-ആവണക്കിന്‍ക്കായ.

മൂക്ക് മൂന്ന്, നാക്ക് നാല്, നടകാല് പത്ത്-കന്നുപൂട്ടുക.

മൂത്തവന്‍ മുമ്പേ, ഇളയവന്‍ പിമ്പേ-തേങ്ങ ,ഇളനീര്‍.

മൂന്നു കൂട്ടുകാര്‍, പിരിയാത്ത കൂട്ടുകാര്‍ സൂര്യനുദിച്ചാല്‍ വെവ്വേറെ-ആവണക്കിന്‍ക്കായ.

മൂത്തമ്മമാരിരുന്നു വെന്തു നീറുന്നു-അടുപ്പ്.

മൂന്നു കണ്ണിനും കാഴ്ചയില്ലാത്ത ഈ പാവത്തിനെ ചമ്മന്തിയാക്കരുതേ-തേങ്ങ.

മേക്കപ്പിടാത്ത മുഖം-തുറമുഖം

മൂന്ന് കണ്ണുണ്ട്, ഒന്നേ തുറക്കാനാവു, അതു കൊണ്ടും കരയാനേ കഴീയു, കാണാന്‍ വയ്യ- തേങ്ങ.

മൂന്നു കണ്ണുണ്ടെങ്കിലും അന്ധനാണ്-തേങ്ങ.

മൂന്നു കണ്ണനും ഒറ്റ കണ്ണനും ചന്തയ്ക്കു പോയി-തേങ്ങ, അടയ്ക്ക.

മൂന്നില്‍ കൂടി നൂറു കൂട്ടിയാല്‍ നാല്-ചുണ്ണാമ്പ്.

മൂന്നുപേര്‍ രാത്രിയാകാന്‍ പ്രാര്‍ത്ഥിക്കുന്നു, നാലുപേര്‍ നേരം വെളുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു-വെറ്റില.

മൂവരി പെണ്ണുങ്ങള്‍, മൂത്തോരി പെണ്ണുങ്ങള്‍ പൂവെയില്‍ കാണുമ്പോള്‍ വെവ്വേറെ-ആവണക്കിന്‍ കായ.

മൂന്നുവരി മുവ്വായിരം കടം-കൈതോല.

മൂളുന്നുണ്ട് വണ്ടല്ല, തിരിയുന്നുണ്ട് പമ്പരമല്ല-ചര്‍ക്ക.

മേലാരെപ്പോയതു പാണ്ടിപ്പട്ടാളം, കീഴാകെ പോയതു പാണ്ടിപ്പട്ടാളം, കരക്കടുത്തതും പാണ്ടിപ്പട്ടാളം-വഞ്ചി, മുതല, മത്സ്യം.

മേലെല്ലാം മുള്ളുണ്ട്, മുരിക്കല്ല തലയില്‍ പൂവുണ്ട് പൂവന്‍ കോഴിയല്ല, നാലു പുറവും മുള്ളുവേലിയുണ്ട്, കാരോത്തെത്തൊടിയല്ല-കൈതച്ചക്ക.

മേലെയറ്റത്തിരുപ്പുറമോരോ കൊച്ചുതടാകം താഴേയറ്റത്തുണ്ടേ മാളം രണ്ടെണ്ണം-കണ്ണും മൂക്കും.

മേലെ വീട്ടിലെ മുത്തശ്ശിമ്മടെ പൊട്ടിച്ചിരിയും പേടിപ്പിക്കും-ഇടിവെട്ട്.

മേലെ വീട്ടിലെ കൊമ്പന്‍ കാള മുക്രിയിട്ടപ്പോള്‍ താഴെ വീട്ടിലെ വെളുമ്പിപ്പശു പെറ്റു-ഇടിവെട്ടി കൂണ്‍ മുളച്ചു.

മേലെ വിരിപ്പിലായിരം പിച്ചി പൂക്കള്‍-നക്ഷത്രങ്ങള്‍.

മേലെക്കാട്ടില്‍ കൊയ്ത്തരിവാള്‍-ചന്ദ്രക്കല.

മേശപ്പുറത്തിരിക്കും ബൊമ്മയുടെ മൂക്കു പിടിച്ച് തിരിച്ചാല്‍ പാട്ടുവരും-റേഡിയോ.

മേശപ്പുറത്തിരിക്കും പെട്ടിയുടെ പൂട്ടൊന്നു തുറന്നാല്‍ സിനിമ കാണാം-ടെലിവിഷന്‍.

രണ്ട് പേര്‍ക്ക് ഒരു പല്ല്-ചവണ.

രണ്ടു മാലയുണ്ട് ദേവിയല്ല. പൂണുലുണ്ട് നമ്പൂതിരിയല്ല-വീണ.

രണ്ട് പറമ്പ് അടിക്കാനൊരു ചൂല്-മുളംകൂട്ടം.

രണ്ടുവരി രണ്ടായിരം കടം- പല്ല്.

രണ്ടു നീര്‍ച്ചാലിനൊരു പാലം-മൂക്ക്.

രണ്ടെണ്ണ ഒരു കുപ്പിയില്‍-മുട്ട.

രണ്ടമ്മയ്ക്കും കൂടി ഒരു മകന്‍-നുകം.

രണ്ടമ്മയ്ക്കും കൂടി ഒരു പല്ല്- സാക്ഷ.

രണ്ടമ്മയ്ക്കും കൂടി ഒരു തലയിണ-വരമ്പ്.

രണ്ടാളുംകൂടി ചന്തയ്ക്കുപോയി ഒരാള്‍ ഒറ്റക്കണ്ണന്‍, മറ്റാള്‍ മുക്കണ്ണന്‍-അടയ്ക്കയും നാളികേരവും.

രണ്ടു പെണ്‍കുഞ്ഞുങ്ങള്‍, സുന്ദരിക്കുട്ടികള്‍ രണ്ടാളുമൊരുമിച്ചേ കരയുകയുള്ളു-കണ്ണ്.

രണ്ടുകാലുള്ളൊരു സുന്ദരിപ്പെണ്ണിനെ നാലുകാലുള്ളൊരു സുന്ദരക്കുട്ടന്‍ കട്ടോണ്ടുപ്പോയി-കുറുക്കന്‍ കോഴിയെ പിടിച്ചു.

രണ്ടാള്‍ ചന്തയ്ക്കുപോയി ഒരാള്‍ നരയന്‍ മറ്റയാള്‍ മുള്ളന്‍-കുമ്പളങ്ങ.

രണ്ടുകൈകൊണ്ട് തല്ലുമ്പോള്‍ താളം പിടിക്കുന്ന ചങ്ങാതി-ചെണ്ട.

രാത്രിയില്‍ പൂക്കും മുല്ലക്ക് പന്തീരായിരം പൂക്കള്‍-നക്ഷത്രങ്ങള്‍.

രാത്രിയിലെ രാജാവിന് പകലുറക്കം-ചന്ദ്രന്‍.

രാത്രിയില്‍ ചൂട്ടുകത്തിച്ചു നടക്കുന്ന ഇത്തിരിക്കുഞ്ഞന്‍-മിന്നാമിനുങ്ങ്.

രാത്രയിലിറങ്ങും ഡ്രാക്കുള, പകല്‍ കീഴായിട്ടുറങ്ങും-വവ്വാല്‍.

രാത്രി രാജനെ പകല്‍ മന്നന്‍ വിഴുങ്ങി-സൂര്യനുദിച്ചപ്പോള്‍ ചന്ദ്രനെ കാണാതായി.

വട്ടം വട്ടം വളയിട്ട് നെട്ടം നെട്ടം വളരുന്നു-കവുങ്ങ്.

വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ ഓടും കുതിര-സൈക്കിള്‍.

വട്ടത്തിലമ്മ കുളിച്ചു വരുമ്പോള്‍ കിരിക്കിരുപ്പ്-പപ്പടം.

വട്ടത്തിലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ കുരുക്കള്‍.

വട്ടവട്ടക്കിളി, വാലില്ലക്കിളി ചെന്നേടം, ചെന്നേടം ചാടുന്നല്ലോ-ഇലത്താളം.

വട്ടി വയറനും വാളവഞ്ചനും ചന്തയ്ക്കുപോയി- മത്തങ്ങ, പടവലം.

വട്ടകുളത്തില്‍ നീന്തും മിടുക്കന്‍, പൊട്ടകുളത്തില്‍ ചാടും മിടുക്കന്‍, വട്ടക്കണ്ണന്‍ കൊച്ചുമിടുക്കന്‍-തവള.

വന്നവര്‍ക്കെല്ലാം കൊടുക്കുന്ന ഗൃഹസ്ഥന്‍-വ്യാപാരി.

വയറില്ലാത്തവന്‍, വായില്ലാത്തവന്‍ കഞ്ഞികുടിച്ചു-മുണ്ടു കഞ്ഞിമുക്കുക.

വയറൊന്ന്, വായ രണ്ട്, വയറ്റില്‍ നിറയെ മക്കള്‍-തീപ്പെട്ടി.

വരമ്പത്തിരു് വാലുകൊണ്ട് വെള്ളം കുടിച്ചു-നിലവിളക്കിന്റെ തിരി.

വരുമ്പോള്‍ കുന്തം, വരിയുമ്പോള്‍ പായ-വാഴയില.

വരുമ്പോള്‍ കരഞ്ഞ്, പോകുമ്പോള്‍ കരയിച്ച്-മനുഷ്യന്റെ ജനനവും മരണവും.

വരുമ്പോള്‍ ഒരു കുന്തം, പോകുമ്പോള്‍ നൂറു കുന്തം-തെങ്ങോല.

വരുമ്പോള്‍ കറുത്തിട്ട്, പോകുമ്പോള്‍ വെളുത്തിട്ട്-തലമുടി.

വരുമ്പോള്‍ ചുവിന്നിട്ട്, പോകുമ്പോള്‍ കറുത്തിട്ട്-മകലം.

വരുമ്പോള്‍ മത്തങ്ങ, പോകുമ്പോള്‍ ചേന-മകലം.

വഴിയില്‍ കരഞ്ഞവന്‍ ചന്തയില്‍-ചീര.

വഴിവക്കില്‍ തൂങ്ങും, മലോകരുടെ സുഖദു:ഖങ്ങള്‍ പേറും ഞാന്‍-തപാല്‍പ്പെട്ടി.

വഴിവക്കില്‍ വാ പൊളിച്ചു നില്‍ക്കും കുഞ്ഞേട്ടന്‍, ചെങ്കുപ്പായമിട്ട് വാ പൊളിച്ച് നില്‍ക്കും കുഞ്ഞേട്ടന്‍-തപാല്‍പ്പെട്ടി.

വളാവഞ്ചനും, പറമ്പില്‍ കൂനനും വെള്ളത്തില്‍ കൂനനും കൂട്ടിമുട്ടി-ചെമ്മീന്‍,വാളന്‍പുളി,അരിവാള്‍

വള്ളി വള്ളി ആയിരം വള്ളി വെള്ളത്തിലിട്ടാലൊരു വള്ളി-തലമുടി.

വള്ളി വള്ളി ആയിരം വള്ളി ആദ്യം കറുത്തിട്ട’് പിന്നെ വെളുത്തിട്ട’്-തലമുടി.

വലിച്ചിട്ടും പുറത്തുകയറും നാക്കില്‍ കൊടുക്കും മുക്കണ്ണനെ-ചിരവ.

വലിയൊരു മരവും ചെറിയൊരു ഇലയും കൊക്കരയുള്ളൊരു കായും-പുളിമരം.

വലിയൊരു വയറും പേറി കാറ്റില്‍ പറന്നു നടക്കും ഞാന്‍-ബലൂണ്‍.

വലിയ പറമ്പില്‍ ചെറിയ വെള്ളിത്തളിക-ആകാശത്ത് ചന്ദ്രന്‍.

വലിയ മുത്തശ്ശിയുടെ ഛര്‍ദ്ദില്‍ ചെറിയ മുത്തശ്ശിയുടെ വായില്‍-അരിവാര്‍ക്കുക.

വലിയൊരു വണ്ണന്‍ പുഴുവാണതിനുടെ വാലിന്മേലുണ്ടെല്ലാം മുള്ളും-വഴുതിന.

വാലു രണ്ട്, മൂക്ക് മൂന്ന്, നാക്ക് നാല്, നട കാല് പത്ത് ഞാനാര്-നിലം ഉഴുക.

വാകൊണ്ട് വിതച്ച് ചെവികൊണ്ട് കൊയ്യുക-പറയലും കേള്‍ക്കലും.

വായ മൂടി മുഖത്തടിച്ചാല്‍ കേള്‍ക്കാനിമ്പം-മദ്ദളം.

വായില്ല, നാക്കുണ്ട്,നാക്കില്‍ പല്ലുണ്ട്-ചിരവ.

വാങ്ങുന്നവനുപയോഗമില്ല, ഉപയോഗിക്കുന്നവനറിയുന്നില്ല-ശവപ്പെട്ടി.

വായില്ലാ ഭരണിയില്‍ രണ്ടച്ചാര്‍-മുട്ട.

വായില്ലാത്തവന്‍ വെള്ളം കുടിച്ചു-സ്‌പോഞ്ച്.

വായില്ലാത്തവന്‍ കഞ്ഞി കുടിച്ചു-മുണ്ട്.

വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കള്‍-തവള.

വാലു കണ്ടത്തില്‍, കഴുത്ത് വരമ്പത്ത്, വായില്‍ തീ-നിലവിളക്ക്.

വാലുകൊണ്ട് കുടപിടിച്ച് നൃത്തം വയ്ക്കുന്ന ഞാനാര്-മയില്‍.

വില്ലാണ് പക്ഷേ, ഞാണില്ല കെട്ടാന്‍, അമ്പല്ല പെയ്യുന്നതായിരം തുള്ളി-മഴവില്ല്.

വില്ലാണ് ഞാണില്ല വില്ലാണ്, അഴു നിറങ്ങളുള്ള വില്ലാണ്-മഴവില്ല്.

വീട്ടിലെ പാവത്താന്‍, കാട്ടിലെ മുഠാളന്‍-തേക്ക്.

വീണു വിരിഞ്ഞ വെള്ളരി പൂക്കള്‍-മലര്.

വെട്ടിയ കുറ്റി പൊടിച്ചാല്‍, ആയിരം പൊന്‍പണം ഞാന്‍ തരാം-പൊക്കിള്‍ക്കൊടി.
വടിയെടുത്താല്‍ പായും കാള-വഞ്ചി.

വിശറി വീശി നടക്കുന്നു. ചൂട്ടുമിന്നിച്ച് നടക്കുന്നു. ചങ്ങലയിട്ടു നടക്കുന്നു-ആന.

വീട്ടമ്മയുടെ വയറ്റില്‍ ആശാരി ചെക്കന്റെ ബ്രേക്ക് ഡാന്‍സ്-തൈരുകടയുക.

വീട്ടില്‍ കുറ്റി, കാട്ടില്‍ കൊലയാളി-തോക്ക്.

വീഴുന്നേരം പൊന്‍മുത്ത്, വീണു പിടഞ്ഞാല്‍ വെണ്‍മുത്ത്-മലര്‍.

വെടിപ്പൊത്തില്‍ തീക്കട്ട-കാതില്‍തോട.

വെട്ടിവെയ്ക്കുമ്പോള്‍ തൂപ്പുപോലെ, വാരിനോക്കുമ്പോള്‍ മുത്തുപോലെ-എള്ള്.

വെളിച്ചത്ത് ചന്ദ്രക്കല, ഇരുട്ടത്ത് പൂര്‍ണ്ണചന്ദ്രന്‍-പൂച്ചയുടെ കണ്ണ്.

വെളുത്ത കണ്ടത്തില്‍ കറുത്ത വിത്ത് വിതച്ച് വാകൊണ്ടു കൊയ്തു-വെള്ളകടലാസില്‍ എഴുതി വായിച്ചു.

വെളുത്ത സായ്പിനു കറുത്ത തൊപ്പി-തീപ്പെട്ടിക്കൊള്ളി.

വെളുവെളുത്തൊരു പലഹാരം, അതിനുള്ളില്‍ മധുരക്കള്ള്-തേങ്ങ.

വെളുവെളുത്തൊരു സുന്ദരി, ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.

വെള്ളമുണ്ട്, വെള്ളിയുണ്ട്, കൂടുണ്ട്, കാടുമുണ്ട്-തേങ്ങ.

വെള്ളം കുടിയന്‍ പെരുവയറന്‍ ഒന്നു വീണാല്‍ പിന്നെ കുപ്പയില്‍-മകുടം.

വെള്ളമില്ലാത്ത ആഴിയില്‍ ആളില്ലാത്ത വള്ളം-ആകാശത്ത് ചന്ദ്രന്‍.

വെള്ളാമ്പല്‍ വിരിഞ്ഞു, കുളം വറ്റി-നിലവിളക്ക്.

വെള്ളിക്കിണ്ണത്തില്‍ നിന്ന് പൂ പൊഴിക്കുക- നാളികേരം ചിരകുക.

വെള്ളോം വേണ്ടാ, വറ്റും വേണ്ടാ വായു മാത്രം ഭക്ഷണം-ബലൂണ്‍.

വേരില്ല, തടിയില്ല, കൊമ്പില്ല, ഇലയില്ലാ പൂമരം-നക്ഷത്രങ്ങളുള്ള ആകാശം.

വേലി നീളെ നീലക്കണ്ണുകള്‍-നീലശംഖുപുഷ്പം.

വേലിപ്പൊത്തില്‍ പൊന്നെഴുത്താണി-പാമ്പ്.

വേലിപ്പൊത്തില്‍ വൈരക്കല്ല്-മിന്നാമിനുങ്ങ്.

വേലീന്മേല്‍ നുറുങ്ങരി-ചിതല്‍.

വേലിയില്‍ പടര്‍ന്ന കുത്താത്ത വിതയ്ക്കാത്ത വള്ളി-ചിതല്‍.

വൈക്കോല്‍ വിത്തിനിട്ടു. വിത്ത് വിറ്റ് മാമുണ്ടു-കുരുമുളക്

വെള്ളക്കാളക്ക് നെറുകയില്‍ കൊമ്പ്-നിലവിളക്ക്.

വെള്ളക്കാളക്ക് പള്ളയ്ക്ക് കൊമ്പ്-കിണ്ടി.

വെള്ളക്കാളയേയും കറുത്ത കാളയേയും കുളിപ്പിക്കാന്‍ കൊണ്ടുപോയി കുളിച്ചു വരുമ്പോള്‍ വെള്ളക്കാള മാത്രം-ഉഴുന്ന്.

വെള്ളക്കാളയെ മാറ്റിക്കെട്ടി, ചുവ കാളയെ കൂട്ടിക്കെട്ടി-തീ കൂട്ടുക

വെളിച്ചത്തില്‍ കൂടെ നിവന്‍ ഇരുട്ടിയപ്പോളവിടെപ്പോയ്-നിഴല്‍.

വെള്ളക്കാളകള്‍ തുള്ളിമറയുന്നു-അരിതിളയ്ക്കുക.

വെള്ളക്കാരെ മാറ്റിയിരുത്തി, ചോപ്പച്ചാരെ ഇറക്കിയിരുത്തി-ചാരം വാരി തീ കൂട്ടി.

വെള്ളത്തില്‍ ജനിച്ചു, വായുവില്‍ വളര്‍ന്നു-കൊതുക്.

വെള്ളത്തിലിട്ടാല്‍ നനയില്ല, വെയിലത്തിട്ടാല്‍ വാടും-ചേമ്പില.

വെള്ളമതില്‍ക്കെട്ടുകളുള്ളില്‍ വെള്ളിവടി-വാഴപ്പിണ്ടി.

വെളുവെളുത്തൊരു സുന്ദരി, ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.

ശാശാ പോട്ടില്‍ രത്‌നകല്ല്.

ശാശി ശുമ്മാകെടാ, ശപ്പന്‍ നായരുടെ മേലെ കെടാ- കടുക് വറുത്ത് കറിയിലിടുക.

ശടകു കുടകണ്ണാ ശംഖു കോര്‍ത്ത കര്‍ണ്ണാ നടുവില്‍ കുംഭകര്‍ണ്ണാ-തൊട്ടിലില്‍ ഉറങ്ങുന്ന കുട്ടി.

ശാരി വള്ളി ശുകുന്തള വള്ളി വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി-തലമുടി.

ശാരി വള്ളി ശകുന്തള വള്ളി ആദ്യം കറുത്തിട്ട് പിന്നെ വെളുത്തിട്ട്-തലമുടി.

സഞ്ചരിക്കുമ്പോള്‍ തീവണ്ടി, സങ്കോചിക്കുമ്പോള്‍ ചക്രം-തേരട്ട.

സദ്യയ്ക്കു മുമ്പില്‍ ഇലയ്ക്കു പിമ്പന്‍-കറിവേപ്പില.

സാക്ഷപ്പൊത്തില്‍ മിന്നാമിനുങ്ങ്-കമ്മല്‍.

സുന്ദരനെങ്കിലുമൊറ്റക്കണ്ണന്‍-കുന്നിക്കുരു.

സുന്ദരിക്കുട്ടി ഉടുതുണിയില്ലാതെ കുട ചൂടി നില്‍ക്കുന്നു-കൂണ്‍.

സുന്ദരന്‍ കുളിച്ചപ്പോള്‍ ചൊറിക്കുട്ടനായി-പപ്പടം.

സൂചിക്കാലില്‍ വട്ടം തിരിയും മൊട്ടത്തലയന്‍ കുട്ടപ്പന്‍-പമ്പരം.

സൂര്യനിലുണ്ട്, ചന്ദ്രനിലില്ല ചിങ്ങത്തിലുണ്ട്, മിഥുനത്തിലില്ല ഞാനാര്-സൂചി.

സൂചി പോലെയില വന്നു, പായപോലെയില വിരിഞ്ഞു-വാഴ

Exit mobile version