Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 38

ആശ്രമോപാന്തെ ദശരഥപുത്രനു
ണ്ടാശ്രിത വത്സല! പാര്‍ത്തിരുന്നീടുന്നു
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്‌തേ
സമാദായ സാര്‍ഘ്യ പാദ്യാദിയും
ഗത്വാ രഘുത്തമ സന്നിധൌ സത്വരം
ഭക്തവൈ്യപൂജയിത്വാ സഹലക്ഷമണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബെ്ധൗ മുഴുകിനാന്‍
ദാശരഥിയും ഭരദ്വാജപാദങ്ങ
ളാശു വണങ്ങിനാന്‍ ഭാര്യാനുജാന്വിതം
ആശിര്‍വചനപൂര്‍വ്വം മുനിപുംഗവ
നാശയാനന്ദമിയന്നരുളിച്ചെയ്തു:
പാദരജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പര്‍ണശാലാമിമാ
ഇത്ഥമുക്തട്വോജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം
പൂജാവിധാനേന പൂജിച്ചുടന്‍ ഭര
ദ്വാജതപോധനശ്രേഷ്ഠനരുള്‍ ചെയ്തു:
നിന്നോടു സംഗമമുണ്ടാകകാരണ
മിന്നുവന്നു തപസ്‌സാഫല്യമൊക്കവേ
ജ്ഞാതം മയാ തവോദന്തം രഘുപതേ!
ഭൂതമാഗാമികം വാ കരുണാനിധേ!
ഞാനറിഞ്ഞേന്‍ പരമാത്മാ ഭവാന്‍ കാര്യ
മാനുഷനായിതു മായയാ ഭൂതലേ
ബ്രഝണാ പണ്ടു സംപ്രാര്‍ത്ഥിതനാകയാല്‍
ജന്മമുണ്ടായതു യാതൊന്നിനെന്നതും
കാനനവാസാവകാശമുണ്ടായതും
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ!
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ
ജ്ഞാനമൂര്‍ത്തേ! സകലത്തേയും കണ്ടു ഞാന്‍
എന്തിനു ഞാന്‍ വളരെപ്പറഞ്ഞീടുന്നു
സന്തുഷ്ടബുദ്ധ്യാ കൃതാര്‍ത്ഥനായേനഹം
ശ്രീപതി രാഘവന്‍ വന്ദിച്ചു സാദരം
താപസശ്രേഷ്ഠനോടേവമരുള്‍ ചെയ്തു :
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!
ഇത്ഥമന്യോന്യമാഭാഷണവും ചെയ്തു
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്‌

Exit mobile version