Keralaliterature.com

പരേതര്‍ക്കുവേണ്ടി 2

 

സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
മണ്ണാല്‍ മെനഞ്ഞതാം മര്‍ത്ത്യന്‍ മരിച്ചിടും
നിര്‍ണ്ണയമെന്നൊരു ചിന്തയാലെ
ആകുല ചിന്തയില്‍ വാടി വിവശരായ്
മേവും മനുഷ്യര്‍ക്കു ധൈര്യമേകാന്‍
നിത്യം അമര്‍ത്ത്യത നേടുമെന്നുള്ളതാം
വാഗ്ദാനമാശ്വാസമേകിടുന്നു
താതനില്‍ വിശ്വാസമര്‍പ്പണം ചെയ്യുന്ന
ജീവിതം നാശമടയുകില്ല
പിന്നയോ മാറ്റം വരുന്നുവെന്നേയുള്ളു
ഉന്നതനീവിധം ചിത്തമായി
മന്നിലെ ജീവിത ഗേഹം തകരുമ്പോള്‍
വിണ്ണിലനശ്വരകാന്തി പൂരം
തിങ്ങിടും ദിവ്യമാം ഗേഹമവര്‍ക്കങ്ങു
തന്നിടും നിസ്തുല കാരുണ്യമേ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.

Exit mobile version