ഭക്തിദീപിക
രചന: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1933)
ആദിശങ്കരാചാര്യസ്വാമിക്കു പിൻകാലത്തി-
 ലാദിശിഷ്യനായ്ത്തീർന്നോരാശ്ചര്യവിദ്യാധനൻ,
 ഭക്തിയാൽ പ്രസന്നയായ്പ്പാദത്തിൽ ഗങ്ഗാദേവി
 പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ സനന്ദനൻ,
 ശ്രീശുകബ്രഹ്മർഷിപണ്ടേഴുനാൾപ്പരീക്ഷിത്തിൻ
 പ്രാശനം നിവർത്തിച്ച പഞ്ചാരപ്പാൽപ്പായസം-
 ആ മഹാപുരാണംതൻ-ശ്രോത്രത്താൽ നുകർന്നുപോൽ
 കോമളക്കുട്ടിക്കളിപ്രായത്തിൽക്കുറേദ്ദിനം;
 അത്യന്തം സമാകൃഷ്ടനായിപോലതിൽപ്പെടും
 സപ്തമസ്കന്ധത്തിലേ പ്രഹ്ലാദ്യോപാഖ്യാനത്താൽ
 താരുണ്യോദയത്തിങ്കൽത്തൻമൂലമാശിച്ചുപോൽ
 നാരസിംഹാകാരത്തിൽ ശാർങ്ഗിയെദ്ദർശിക്കുവാൻ.
ആരുതാൻ പ്രബുദ്ധനായ്ത്തീരാത്തോൻ ജഗത്തിങ്കൽ
ഭാരതപ്രാതസ്സന്ധ്യാഭാനുമാൻ പ്രഹ്ലാദനാൽ?
ഭക്തിയാം കാശിന്നായിബ്ഭുക്തയാം മദ്യം വില്ക്കും
 വർത്തകൻ ജഗൽപിതാവെന്നോർപ്പാൻ ലജ്ജിച്ചവൻ;
 ആർത്തിപൂണ്ടൊറ്റപ്രാണി ലോകത്തിൽ ശ്വസിപ്പോളം
 പേർത്തും താൻ മോക്ഷേച്ഛുവല്ലെന്നോതാൻ മുതിർന്നവൻ;
 അച്ഛനും മുത്തച്ഛനും സഞ്ചരിച്ചതാം മാർഗ്ഗ-
 മച്ഛമല്ലെന്നാൽ വിടാൻ മാമൂലാൽ മടിക്കാത്തോൻ;
 ഭീതിയാം പിശാചിക്കു തീണ്ടുവാൻ സാധിക്കാത്തോൻ;
 ചോദനയ്ക്കന്തര്യാമി മാത്രമായ്ജ്ജീവിച്ചവൻ;
 ശ്രേഷ്ഠനാമബ്ബാലനെബ്ഭാരതീയരാം നമ്മൾ
 ജ്യേഷ്ഠനെന്നോർമ്മിച്ചാവൂ ശ്രേയസ്സിന്നാശിക്കുകിൽ.
ചാലവേ സനന്ദനൻ തന്മനോരഥം നേടാൻ
 ചോളദേശാന്തഃസ്ഥമാമാരണ്യമൊന്നിൽപ്പുക്കാൻ.
 ചീരവാസസ്സായ്, ജടാധാരിയായ്, വെയ്‌ലും മഞ്ഞും
 മാരിയും സഹിച്ചു, മെയ് പർണ്ണാംബുക്കളാൽപ്പോറ്റി,
 ഏറെനാൾ തപസ്സുചെയ്തക്കാട്ടിൽ വാണാൻ വിപ്രൻ
 തീരെത്തന്നാശാവല്ലി മൊട്ടിടാൻ തുടങ്ങാതേ.
 ഏങ്ങകം പാകപ്പെടാൻ നാൾ നീങ്ങേണ്ടൊരബ്ഭവ്യ-
നെങ്ങജത്രിനേത്രർക്കും മൃഗ്യനാം വിശ്വംഭരൻ?
പാലാഴി ചാരത്തെങ്ങുമ, ല്ലതിൻ നടുക്കെത്താൻ
 മേലാർക്കും യഥേച്ഛ, മൊട്ടെത്തിടാമെന്നാൽപ്പോലും
 ആയിരം ഫണം വിരിച്ചാടിറ്റും പാമ്പിൽത്തങ്ങും
 മായിതൻ പള്ളിക്കുറുപ്പാർക്കുതാൻ ഭഞ്ജിക്കാവൂ?
കാമക്രോധാവിഷ്ടനല്ലപ്പുമാൻ, യമാദിയാം
 സാമഗ്രി സമ്പാദിച്ചോൻ, സല്ലക്ഷ്യൻ, സൽപ്രസ്ഥാനൻ;
 എങ്കിലും വിദ്യാമദം വായ്ക്കകൊണ്ടവന്നല്പം
 പങ്കിലും ഹൃൽകന്നരം, മാത്സര്യമോഹഗ്രസ്തം
 ഓർത്തുപോമസ്സാധു: “എൻ സ്വാമിക്കിശ്രമം വേണ്ടാ-
 ദ്ദൈത്യൻതൻ സദസ്സിൽ ഞാനന്നൊരാളിരിക്കുകിൽ
 കേവലം ശിശുപ്രായൻ പ്രഹ്ലാദന്നാകുന്നതോ
 ദേവൻതൻ പാരമ്യത്തെ വാദത്താൽ സ്ഥാപിക്കുവാൻ?
 ആകട്ടെ, ഞാനിച്ചര്യയ്ക്കപ്പുറം നാട്ടിൽച്ചെന്നു
 ലോകത്തിൽ തമസ്തോമം ധ്വംസിക്കാമെൻ സൂക്തിയാൽ”
 നോക്കുന്നുണ്ടധോക്ഷജൻ നൂഅമജ്ജല്പാകനെ-
 പ്പാൽക്കടൽത്തിരക്കോൾ തൻ പുഞ്ചിരിച്ചാർത്താലേറ്റി
ഓർക്കുമദ്വിജൻ വീണ്ടും. “അന്നൃസിംഹമെൻ മുന്നിൽ
 വായ്ക്കിൽ ഞാൻ വാങ്ങും വാദിവാരണദ്ധ്വംസം വരം;
 സ്വച്ഛന്ദം പിന്നെച്ചെന്നെൻ മേധതൻ ബലത്തിനാൽ
 ദിഗ്ജയം ചെയ്യും; വിദ്വച്ചക്രവർത്തിയായ്ത്തീരും;
 വാരൊളിപ്പുത്തൻപുകൾപ്പട്ടിനാൽപ്പുതപ്പിക്കും
പാരിടപ്പൂമേനിയെൻ വൈഖരീഗങ്ഗാത്സരി,
ധന്യൻ ഞാനനന്തരം നവ്യയൗവനം മെത്തു-
 മെൻ യശഃകായം കാണുമെന്നെന്നും സ്വർഗ്ഗസ്ഥനായ്.”
 ആദിവൈദ്യനെത്തേടിപ്പോകയാണക്കീർത്ത്യർത്ഥി-
 യാത്മഹത്യയ്ക്കുള്ളോരു പാരദം വാങ്ങിക്കുവാൻ!
 കാണുന്നുണ്ടക്കാഴ്ചയും കാർവർണ്ണൻ മഹാമായ
 നാണിക്കുംമട്ടിൽത്തെല്ലു ചില്ലിക്കോൺചുളിപ്പേന്തി!!

ജാതിക്കുമ്മി എന്ന കൃതി സ്കൂള്‍ ക്ലാസുകളില്‍ പാഠപുസ്തകമാക്കേണ്ടതാണ്.
വിജയകൃഷ്ണന്