പദ്യങ്ങളില്‍ ഓരോ പാദത്തിലും രണ്ടാമതായി വരുന്നത് ഒരേ അക്ഷരമായിരിക്കുക എന്ന രീതിയാണ് ദ്വിതീയാക്ഷരപ്രാസം. ശബ്ദാലങ്കാരങ്ങളില്‍ ദ്വിതീയാക്ഷരപ്രാസത്തോട് കേരളീയ കവികള്‍ക്കുള്ള പ്രത്യേക പ്രതിപത്തി മുന്‍നിര്‍ത്തി കേരളപ്രാസം എന്നും വിളിക്കുന്നു. മലയാള കവിതയുടെ പൂര്‍വരൂപമായ പാട്ടില്‍ 'എതുക' എന്ന പേരില്‍ പ്രയോഗിച്ചുവന്നിരുന്നത് ഈ പ്രാസമാണ്. ലീലാതിലകത്തില്‍ പാട്ടിന്റെ ലക്ഷണം പറയുമ്പോള്‍ 'എതുക'യെക്കുറിച്ചു പറയുന്നുണ്ട്. രാമചരിതത്തിലും കണ്ണശ്ശരാമായണത്തിലും പ്രാചീന ചമ്പുക്കളിലും എതുക സാര്‍വത്രികമായി കാണാം. ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും ദ്വിതീയാക്ഷരപ്രാസം ധാരാളമായി പ്രയോഗിച്ചിരുന്നു. അതുപോലെ രാമപുരത്തുവാര്യരും ഉണ്ണായിവാര്യരും തങ്ങളുടെ കൃതികളില്‍ ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചിരുന്നു.