അടിക്കുല പൂക്കുമ്പം പന്തീരായിരം-    നക്ഷത്രങ്ങള്‍.

അടിയില്ലാത്ത ഭരണി- കിണര്‍.
അഞ്ചുനായരും കുഞ്ചുനായരും കൂടി ഗുഹ കാണാന്‍ പോയി അഞ്ചു നായര്‍ ഇങ്ങോട്ടും പോന്നു, കുഞ്ചുനായര്‍ അങ്ങോട്ടും പോയി-   ഊണ് കഴിക്കല്‍.

അടി മുള്ള്, നടുന്ന കാട്, തല പൂവ്-    പൂവന്‍ക്കോഴി.

അതെടുത്തതിലേക്കിട്ടു, ഇതെടുത്തിതിലേക്കിട്ടു-      പായനെയ്യുക.

അനേകം വേലി കെട്ടി, അതിനകത്തൊരു വെള്ളിക്കോല്‍-ഉണ്ണിപ്പിണ്ടി.

അനിയത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, അമ്മച്ചി മഞ്ഞച്ച്- തളിരില, പച്ചില, പഴുത്ത ഇല.

അന്തണന്‍ വെന്തു, പൂണൂല് കരിഞ്ഞില്ല-കാട്ടിലെ നടപ്പാത.

അന്തിയാവോളം അകത്തോ പുറത്തോ, അന്തിയായാല്‍ പുറത്തു തന്നെ -വാതില്‍പ്പടി.

അങ്ങുചെന്നു കിരുകിരുക്കും, ഇങ്ങുചെന്നു കിരുകിരുക്കും, പിന്നെ മിണ്ടാതെ മുക്കിലിരിക്കും-ചൂല്.

അങ്ങേതിലെ ചങ്ങാതിക്ക് ഊണുകഴിഞ്ഞാല്‍ പിന്നെ കായ്ക്കാത്ത, പൂക്കാത്ത,ചെടിയുടെ ഇല വേണം-  വെറ്റില.

അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട്- ആമ.

അപ്പാട്ടെ പട്ടിക്ക് നാക്കില്‍ പല്ല്-   ചിരവ.

അപ്പാട്ടുണ്ടൊരു കൊട്ടത്തേങ്ങ, തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-മുട്ട.

അടയ്ക്കും തുറക്കും മണിമുത്തില്‍ പത്തായം-   കണ്ണ്.

അടി മദ്ദളം, ഇല ചുക്കിരി, കായ കൊക്കിരി-    പുളിമരം.

അടിക്കു കൊടുത്താല്‍ മുടിക്കു കാണാം   -തെങ്ങ്.

അടിക്ക്‌വെട്ട്, നടുക്ക് കെട്ട് തലയ്ക്ക് ചവിട്ട്-    നെല്ല്.

അടയുടെയുളളിലൊരു പെരുമ്പട    -തേനീച്ചക്കൂട്.

അടുക്കള കോവിലില്‍ മൂന്ന് ദൈവങ്ങള്‍-  അടുപ്പ്.

അടിയില്‍ കിണ്ണം, നടുവില്‍ വടി, മേലെ കുട-    ചേന.

അടി പാറ,നടു വടി,തല കാട്-  ചേന.

അടി ചെടി, നടു മദ്ദളം, തല നെല്‍ച്ചെടി-    കൈതച്ചക്ക.

അടിയിലും മുകളിലും തട്ടിട്ടിരിക്കുന്ന പെരുന്തച്ചന്‍-    ആമ.

അടിക്കാത്ത മുറ്റത്തിന്‍ പേരു ചൊല്ലാമോ  -ആകാശം.

അടുക്കളയിലെ അമ്മായിഅമ്മ-    പൂച്ച.

അട്ടത്തൊരു കുട്ടിച്ചാത്തന്‍ അങ്ങോട്ടിങ്ങോട്ടോടുന്നു-  എലി.