ഗിരിവരമകളുടെ കളവചനം
പരിചൊടു കരുതിന പുരമഥനൻ
സരസമൊരു വചനമരുളി മുദാ:
“സരസിജായതദലസമനയനേ!
സുരവരസുതനുടെ മനസ്സിൽ മദം
പെരുതതു കരുതുക ഗിരിതനയേ!
പരവശമവനൊരു തരിമ്പുമില്ലാ
കരളിലഹമ്മതിക്കു കുറവുമില്ലാ
സുരകുലവരനുടെ തനയനെന്നും
സരസിജശരനൊടു സദൃശനെന്നും
സരസചരിതങ്ങളിൽ പടുത്വമെന്നും
മരുത്തിൻറെ മകനുടെ സഹജനെന്നും
കുരുപതികളിലേറ്റം പ്രസിദ്ധനെന്നും
മരുത്തിൻറെ മകനേക്കാൾ വലിപ്പമെന്നും
കരുത്തുള്ള പരിഷയിലധീശനെന്നും
ഗുരുത്വമുള്ളവർകളിൽ പ്രഥമനെന്നും
കരത്തിൽ വില്ലെടുത്തോരിൽ പ്രമുഖനെന്നും
ഗുരുക്കൻമാരേക്കാട്ടിൽ പ്രഥിതനെന്നും
നരകമഥനനോടു സഖിത്വമെന്നും
നരപതികളിലേറ്റം പ്രസിദ്ധനെന്നും
തരുണീകുലമണിക്കു രമണനെന്നും
തരണിഗുണമുടയ പുരുഷനെന്നും
ഇത്തരമുള്ളൊരു ഗർവ്വു ശമിപ്പാൻ
ഇത്തിരി പാകം വന്നേ തീരൂ
യുദ്ധം ചെയ്തു തളർച്ച വരുമ്പോൾ
ബുദ്ധിയിൽ നല്ല വിവേകവുമുണ്ടാം;
പാകം വന്നു പഴുത്തോരൊടുകിനു
നീരു കെട്ടിയുറച്ചുചമഞ്ഞാൽ
ക്ഷാരം വച്ചു പഴുപ്പിച്ചവിടെ
ദ്വാരം വച്ചു മൃദുത്വം വന്നാൽ
വ്യാധിയെടുത്തു കളഞ്ഞതിനകമേ
ശോധന ചെയ്താലുടനെതന്നെ
വരളാനുള്ള കുഴമ്പുമതിൻമേൽ
പിരളുന്നേരം താനേ വരളും;
തരളാംബുജദളനയനേ! നിന്നൊടു
കുരള പറഞ്ഞിട്ടെന്തൊരു കാര്യം!
ദുഷ്ടു കിടക്കെ വരട്ടും വ്രണമതു
പൊട്ടും പിന്നെയുമൊരു സമയത്തിൽ;
ഒട്ടും വൈകാതവനൊടു യുദ്ധം
പെട്ടെന്നുണ്ടതു കണ്ടാലും നീ;
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം
നോറ്റു വിശന്നുകിടക്കും ഫൽഗുന-
നേറ്റു വരുമ്പോൾ ഭൂമി കുലുങ്ങും;
കാറ്റിൻ മകനുടെ സോദരനെന്നതു
കാട്ടിത്തരുവൻ കണ്ടാലും നീ;
കാട്ടാളാകൃതി കൈക്കൊണ്ടിഹ ഞാൻ
വേട്ടയുമാടി നടക്കുന്നേരം
കോട്ടം കൂടാതവനൊടു സമരം
കൂട്ടുവതിന്നും സംഗതിയുണ്ടാം;
മട്ടോലും മൊഴിയാളേ നീയൊരു
കാട്ടാളസ്ത്രീവേഷമെടുക്ക;
കൂട്ടക്കാരിവർ ഭൂതഗണം പല
കാട്ടാളൻമാരായി വരേണം
കുംഭോദരനും കുംഭീധരനും,
കുംഭാണ്ഡകനും കുംഭീലകനും,
സിംഹീരണനും, ശൂലാഘ്രിപനും,
ശൂലാവൃതനും, കുംഭനികുംഭൻ
കുണ്ഡീവരദൻ കുഞ്ജരജംഘ-
നുദഗ്രൻ വീരൻ, ഗണ്ഡൂകാക്ഷൻ,
കണ്ഠീരവനും ഭൃംഗീരടിയും
ഘണ്ടാരവനും ഭയിർപ്പീരജനും
തുംഗരാജ, നസുരമർദ്ദനഭദ്രൻ
വീരഭദ്രനതിഭദ്രനുദഗ്രൻ
ഭൈരവൻ, മണിവരൻ, മണികണ്ഠൻ
നനടികേശ്വരനിവർക്കെജമാനൻ
നന്നിതൊക്കെ വനചാരികളാവാൻ;
ശ്വാക്കളായി ചിലരൊട്ടു കുരച്ചും
പോർക്കു പോലെ ചിലരൊട്ടു തടിച്ചും
വെക്കമമ്പൊടു നടപ്പിനശേഷം
തക്കമിന്നു മമ വേട്ടകളാടാൻ.”