ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്ക്ക്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ചലച്ചിത്ര മേളയില്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു. ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ കുറിച്ചു. പുരസ്‌കാര നേട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് ജയസൂര്യ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.