സംസ്‌കൃതഭാഷയിലെ പ്രമുഖ മഹാകാവ്യമാണ് നൈഷധീയചരിതം. ഇതു നൈഷധം മഹാകാവ്യം എന്ന പേരിലും അറിയപ്പെടുന്നു. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശ്രീഹര്‍ഷന്‍ ആണ് ഇത് രചിച്ചതെന്ന് കരുതുന്നു. ചടുലമായ വാഗ് വൈഭവത്താലും വര്‍ണ്ണനാമിടുക്കുകൊണ്ടും ഗംഭീരമാണ് നൈഷധീയചരിതം. സംസ്‌കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളില്‍ ഒന്നാണിത്. മറ്റുള്ളവ രഘുവംശം, കുമാരസംഭവം, കിരാതാര്‍ജ്ജുനീയം, ശിശുപാലവധം എന്നിവയാണ്.
    മഹാഭാരതത്തില്‍ നിഷധരാജാവായ നളന്റെയും പത്‌നിയായ ദമയന്തിയുടേയും കഥ വിവരിക്കുന്നുണ്ട്. ആ നളചരിതത്തിലെ പ്രധാനപ്പെട്ട ചെറിയൊരു ഭാഗമാണ് ശ്രീഹര്‍ഷന്‍ ഈ മഹാകാവ്യത്തിനായി തെരഞ്ഞെടുത്തത്. വര്‍ണ്ണനകളാലും വിവരണങ്ങള്‍ കൊണ്ടും ഒരു മഹാകാവ്യത്തിനുവേണ്ട എല്ലാ ലക്ഷണങ്ങളും ഗുണങ്ങളും ഈ കൃതിയിലുണ്ട്.
    നിഷധരാജകുമാരനായ നളനും വിദര്‍ഭ രാജപുത്രി ദമയന്തിയും പരസ്പരം കാണാതെ പ്രണയബന്ധിതരാവുന്നു. ഒരു ഹംസത്തിന്റെ സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം കൈമാറിയ അവര്‍ പിരിയാനാവാത്ത വിധം അടുക്കുന്നു. പുത്രിയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ രാജാവ് അവളുടെ സ്വയംവരം നിശ്ചയിക്കുന്നു. സ്വയംവരവിവരം ഹംസം മുഖേന അറിഞ്ഞ നളന്‍ ഉത്സാഹത്തോടെ യാത്ര തിരിക്കുന്നു. യാത്രാമദ്ധ്യേ ഇന്ദ്രന്‍, വരുണന്‍ തുടങ്ങിയ ദിഗ്പാലകരെ നളന്‍ കണ്ടുമുട്ടുന്നു. ദമയന്തിയുടെ സ്വയംവരവിവരം അറിഞ്ഞ് അവളെ കെട്ടാന്‍ അവരും കുണ്ഡിനപുരിയിലേക്കു തിരിച്ചിരിക്കുകയാണ്. ദിഗ്പാലകരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവരുടെ ദൂതുമായി നളന് ദമയന്തിയുടെ അടുത്തേക്കു പോകേണ്ടി വരുന്നു. ദമയന്തിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ദ്രവരുണാദികള്‍ നാലുപേരും നളനും സ്വയംവരപന്തലില്‍ എത്തിച്ചേരുന്നു. അഞ്ചുപേരും ഒരേ വേഷത്തിലും രൂപത്തിലുമാണ് വന്നിരിക്കുന്നത്. ദമയന്തി നളനെ തിരിച്ചറിയാന്‍ സാധിക്കാതെ കുഴങ്ങുന്നു. ഒടുവില്‍ ദമയന്തി ദേവേന്ദ്രനെ പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സോടെ നളനെ തിരിച്ചറിയുകയും സ്വയംവരം നടത്തുകയും ചെയ്യുന്നു. നളചരിതത്തിലെ ഇത്രയും ഭാഗമാണ് നൈഷധീയചരിതത്തിനു വേണ്ടി ശ്രീഹര്‍ഷന്‍ സ്വീകരിച്ചിരിക്കുന്നത്.
    ഇരുപത്തിരണ്ടു സര്‍ഗങ്ങളും രണ്ടായിരത്തി എഴുന്നൂറോളം പദ്യങ്ങളും ഉള്ള കൃതിയാണിത്. ഗ്രന്ഥം ആരംഭിക്കുന്നത് നളന്റെ വര്‍ണനയോടു കൂടിയാണ്. രണ്ടാം സര്‍ഗത്തിലാണ് കുണ്ഡിനപുരവര്‍ണന. ഏഴാം സര്‍ഗം മുഴുവന്‍ ദമയന്തീവര്‍ണനയാണ്. ഇതിനുവേണ്ടി മാത്രമായി ശ്രീഹര്‍ഷന്‍ നൂറോളം പദ്യങ്ങള്‍ രചിച്ചു. പത്തുമുതല്‍ പതിനാലു വരെ ഉള്ള സര്‍ഗങ്ങളില്‍ സ്വയംവര വര്‍ണനയും അതിനുവേണ്ടി വന്നുചേര്‍ന്ന രാജാക്കന്മാരുടെ വര്‍ണനയുമാണ്. പതിമൂന്നാം സര്‍ഗത്തിലെ പഞ്ചനളീകം നൈഷധത്തിലെ ഒരു പ്രധാനഭാഗമാണ്. ഒരേ രൂപത്തിലും വേഷത്തിലും സ്വയംവരവേദിയില്‍ പ്രത്യക്ഷരായ അഞ്ചുനളന്മാരേയും ദമയന്തിയുടെ സ്വയംവരസഖിയായി എത്തിയ സരസ്വതി പരിചയപ്പെടുത്തുന്ന ഭാഗമാണിത്. അതിലെ ഓരോ പദ്യത്തിനും പലരിതിയിലുള്ള അര്‍ത്ഥങ്ങള്‍ കല്പിച്ചിരിക്കുന്നു. ഒരേസമയം ദിഗ്പാലകരെ സംബന്ധിക്കുന്നതും യഥാര്‍ത്ഥ നളനെ സംബന്ധിക്കുന്നതും ആയ രീതിയിലുള്ള വിശദീകരണമാണ് സരസ്വതിയിലൂടെ ശ്രീഹര്‍ഷന്‍ നല്‍കുന്നത്. അവസാനം യഥാര്‍ത്ഥ നളനെ പരിചയപ്പെടുത്തുന്ന ഭാഗം വളരെയേറെ കടുപ്പമേറിയതാണ്. ആ പദ്യത്തില്‍ നളനേയും ദിഗ്പാലകരിലോരോരുത്തരേയും വിശദീകര്‍ക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വയംവരവും വിവാഹവും കഴിഞ്ഞ് നവദമ്പതികള്‍ നിഷധപുരിയില്‍ താമസമാക്കി.
    ഒട്ടേറെ കാവ്യദോഷങ്ങള്‍ ഈ കൃതിയില്‍ ഉണ്ടെന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട്. നൈഷധത്തില്‍ കാണുന്ന കാവ്യദോഷങ്ങളുടെ ബാഹുല്യം സൂചിപ്പിക്കുന്ന ഒരു ഐതിഹ്യം തന്നെയുണ്ട്. കാവ്യപ്രകാശത്തിന്റെ കര്‍ത്താവായ മമ്മടന്‍ ശ്രീഹര്‍ഷന്റെ അമ്മാവനായിരുന്നു. അമ്മാവന്റെ അഭിപ്രായമറിയാനായി ശ്രീഹര്‍ഷന്‍ കൃതി മമ്മടനെ ഏല്പിച്ചുവത്രേ. കവിത മുഴുവന്‍ വായിച്ചശേഷം മമ്മടന്‍ പറഞ്ഞു: 'നിന്റെ കാവ്യം ഞാന്‍ നേരത്തേ കണ്ടിരുന്നുവെങ്കില്‍ കാവ്യപ്രകാശത്തിലെ ദോഷപ്രകരണത്തിന് ഉദാഹരണങ്ങളന്വേഷിച്ച് വേറെങ്ങും എനിക്കു പോകേണ്ടിവരുമായിരുന്നില്ല'.ദര്‍ശനസിദ്ധാന്തങ്ങളും ബുദ്ധധര്‍മ്മവും വിശദമായി വിവരിക്കുന്ന ഈ ഗ്രന്ഥത്തിന് അനേകം വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. അതില്‍ മല്ലീനാഥന്റേയും നാരായണന്റേയും ഗ്രന്ഥങ്ങളാണ് പ്രാധാന്യമുള്ളവ.