മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ ജനിച്ച സ്ഥലമായി കരുതുന്ന തുഞ്ചന്‍ പറമ്പ് ഇപ്പോള്‍ ഒരു സാംസ്‌കാരിക സമുച്ചയമാണ്. മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചന്‍പറമ്പിലാണ് തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന എഴുത്തച്ഛന്റെ പള്ളിക്കൂടം നിലനിന്നിരുന്നത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചന്‍ പറമ്പ്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയില്‍ തിരൂര്‍ പൂങ്ങട്ടുകുളം കൂട്ടായി റോഡില്‍ സ്ഥിതി ചെയ്യുന്ന തുഞ്ചന്‍ സ്മാരകം ആണ് തുഞ്ചന്‍ പറമ്പ് എന്ന് അറിയപ്പെടുന്നത്. എല്ലാ വിദ്യാരംഭ വര്‍ഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാന്‍ ആയിരകണക്കിന് കുരുന്നുകള്‍ ഇവിടെ എത്താറുണ്ട്. എം.ടി. വാസുദേവന്‍ നായരാണ് തുഞ്ചന്‍ പറമ്പിന്റെ ചെയര്‍മാന്‍.