ശാകുന്തളത്തിലെ ചില പദ്യങ്ങൾ

ലിലകണാർദ്രസമീരസാന്ദ്ര-
സരസിജപത്രത്താൽ, മന്ദംമന്ദം,
അരികിലിരുന്നൊരു താലവൃന്ത-
മനുപമേ, വീശിത്തരട്ടയോ ഞാൻ?
വടിവിൽനിൻ രംഭോരു സാദരമെൻ
മടിയിലെടുത്തുവെച്ചാത്തരാഗം,
തുടുചെന്താരൊത്ത നിൻചേവടികൾ
തടവിത്തരട്ടെയോ, ബാലികേ, ഞാൻ?

ചണ്ടികൾ മൂടിയിരിക്കിലെന്ത-
ത്തണ്ടാരിനാഭ കുറവതുണ്ടോ?
പങ്കമൊരല്പമിരിക്കിലെന്ത-
ത്തിങ്കളിനായതും ഭംഗിയല്ലേ?
ആവിധംതന്നെയിത്തയ്യലാളി-
ന്നാകർഷകമാണീ വല്ക്കലവും.
സുന്ദരമാമൊരു വിഗ്രഹത്തി-
നെന്തുവസ്തുക്കളും ഭൂഷണംതാൻ!

അതിലോലപല്ലവതല്ലജംപോ-
ലരുണമനോഹരമാമധരം
കുളിർകാറ്റിൽച്ചാഞ്ചാടും ചില്ലകൾപോൽ
കുതുകദമോമലിൻ പാണിയുഗ്മം.
നവയൗവനക്കുളിരുടലിൽ
നറുമലർപോലെ വിരിഞ്ഞുനില്പൂ.

 

നശിക്കാത്ത കവിത

(ജോൺ കീറ്റ്സ്)

ഭൂമണ്ഡലത്തിൽ കവിതയൊരിക്കലും
നാമാവശേഷമായ്ത്തീർന്നിടില്ല.
ഉച്ചക്കൊടുംവെയിലേറ്റു തളർന്നോരോ
പച്ചക്കിളികൾ വിവശരായി
സ്വച്ഛന്ദം പൂമരച്ചാർത്തിൽ കുളിരണി-
പ്പച്ചപ്പടർപ്പിലൊളിച്ചിരിക്കേ,
ഓരോരോ വേലിയിൽനിന്നുമുയർന്നോരു
നേരിയ നാദം തളർന്നൊഴുകും.
‘ചാട്ടക്കുതിര’ തൻ പാട്ടാണതിനൊരു
കോട്ടവും വേനലിൽ തട്ടുകില്ല.
ഉല്ലാസപൂർവ്വകം ചാടിക്കളിക്കയാൽ
തെല്ലൊരു താന്തത സംഭവിക്കേ-
ചേലിൽ സുഖാലസവിശ്രമം പൂണുന്നി-
താലോലവല്ലിപ്പടർപ്പിലവൻ.
കാളും കൊടുവെയിലാളുന്ന വേനലിൽ-
പ്പോലുമവനു പരമാനന്ദം!

ഭൂമണ്ഡലത്തിൽ കവിതയൊരിക്കലും
നാമാവശേഷമായ്ത്തീരുന്നില്ല.
ഘോരമഹാമാരിയേറ്റു തണുപ്പിനാൽ
പാരാകെയൊട്ടു വിറച്ചുനില്ക്കേ,
കാലവർഷാഗമകാലത്തു മേല്ക്കുമേൽ
കൂരിരുളാളുന്ന യാമിനിയിൽ
ഉഗ്രനിശ്ശബ്ദതയൊന്നെങ്ങും ചേരുമ്പോൾ
ഉദ്ഗമിച്ചീടുന്നു നാദമേകം.
ആയതു ചീകീടിൻ പാട്ടാണതിനെഴു-
മാലാപം മേന്മേലുയർന്നൊഴുകും.
പച്ചപ്പുല്ക്കുന്നിന്നടിയിലായ് പാതിയു-
മച്ചെറുജീവിതൻ ഗാനപൂരം
ചെന്നു മറഞ്ഞു കഴിഞ്ഞെന്നുനിദ്രയാൽ
കണ്ണടഞ്ഞീടുന്നവനു തോന്നും.