പ്രതിവചനഭാഗം ഒരു ഗായകന്‍/ഗായിക പാഠവേദിയെ സമീപിച്ച് പാടുന്നു. ജനങ്ങള്‍ ആ വരികള്‍ ആവര്‍ത്തിക്കുന്നു. സങ്കീര്‍ത്തനത്തിന്റെ മറ്റു വരികള്‍ ഗായകന്‍/ ഗായിക ആവര്‍ത്തനം കൂടാതെ പാടുന്നു. ജനങ്ങള്‍ പ്രതിവചനം ഗായകനോടൊപ്പം ആവര്‍ത്തിച്ചാലപിക്കുന്നു. അതതു ദിവസത്തിലെ പ്രതിവചന സങ്കീര്‍ത്തനംതന്നെ പാടേണ്ടതാണ്.
(സങ്കീ.138)
ഗായകന്‍: സമ്പൂര്‍ണ്ണ ഹൃദയത്തിന്‍ സംഗീതത്തില്‍
          സര്‍വ്വേശ്വരാ നിന്നെ കീര്‍ത്തിക്കുന്നു
ജനം :    സമ്പൂര്‍ണ്ണ…..
ഗായകന്‍: നാമം ജപിപ്പൂ നിന്‍ സന്നിധിയില്‍
          നന്ദിയര്‍പ്പിക്കുന്നു നന്മകള്‍ക്കായ്
          സ്‌തോത്രമേകുന്നു നിന്‍ കാരുണ്യവും
          വിശ്വസ്തതയും ഞാനോര്‍മ്മിക്കുമ്പോള്‍
ജനം:     സമ്പൂര്‍ണ്ണ…..
ഗായകന്‍: വാഗ്ദാനവും നിന്‍ തിരുനാമവും
           മഹനീയവും മനനീയവും
           പ്രാര്‍ത്ഥനകള്‍ ഞാനര്‍പ്പിക്കുകില്‍
           ഉത്തരം നല്‍കും ഉദാരമായി
ജനം:      സമ്പൂര്‍ണ്ണ….
ഗായകന്‍:  ധൈര്യം പകര്‍ന്ന് ശക്തി തന്നു
           സാഫല്യമേകുന്നു ദൈവമേ നീ
           കേട്ടറിഞ്ഞോരും ഭൂപാലകരും
           നിന്‍ വചസെ്‌സല്ലാം കീര്‍ത്തിക്കുന്നു.
ജനം:      സമ്പൂര്‍ണ്ണ….
ഗായകന്‍: ദിവ്യവൃത്താന്തങ്ങള്‍ വര്‍ണ്ണിക്കും ഞാന്‍
          അത്യുന്നതമല്ലോ നിന്‍ മഹത്വം
          പാവങ്ങളെ നീ സംരക്ഷിക്കും
          പാലനം ചെയ്യും ജീവനെയും
ജനം:     സമ്പൂര്‍ണ്ണ….
ഗായകന്‍: നിറവേറ്റിടും നീ നിശ്ചയമായ്
          എന്നില്‍ വിടരും അഭിലാഷവും
          ദൈവകാരുണ്യം അനന്തമല്ലോ
          തൃക്കൈകളെന്നെ രക്ഷിച്ചീടും
ജനം:     സമ്പൂര്‍ണ്ണ…..

അഥവാ

(സങ്കീ.104)
ഗായകന്‍: കര്‍ത്താവാം ദൈവത്തെ സ്തുതിച്ചുപാടും
          കര്‍ത്താവിലെന്നുമെന്‍ ആനന്ദം
          കര്‍ത്താവിന്‍ മഹത്വം ശാശ്വതമല്ലോ
          കര്‍ത്താവിന്‍ നാമം കീര്‍ത്തിക്കാം.
ജനം:     കര്‍ത്താവാം…..
ഗായകന്‍: പര്‍വ്വതനിരകളില്‍ സമൃദ്ധിയേകി
          താഴ്‌വാരങ്ങളില്‍ നീര്‍ച്ചാലുമേകി
          ഭൂമിയെ ഫലപുഷ്ടിയാക്കിടുന്ന
          ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു
ജനം:     കര്‍ത്താവാം….
ഗായകന്‍: ഭൂമിയിലെങ്ങുമേ നിറഞ്ഞിടുന്നു
          വൈവിദ്ധ്യപൂര്‍ണ്ണമാം സൃഷ്ടികളെ
          മര്‍ത്ത്യന്റെ നന്മക്കായ് നല്‍കിയ കാരുണ്യ
          ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു.
ജനം:     കര്‍ത്താവാം….
ഗായകന്‍: ജീവശ്വാസം അങ്ങു നല്‍കിടുന്നു
          സൃഷ്ടികളില്‍ ജീവന്‍ തുടിച്ചിടുന്നു
          ഭൂമുഖമെന്നും നവമാക്കി മാറ്റിടും
          ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു.
ജനം:     കര്‍ത്താവാം…..
ഗായകന്‍: ജീവിതകാലം മുഴുവന്‍ നിന്നുടെ
          മഹിമകള്‍ വാഴ്ത്തിടാം കൃപയേകിടാം
          സമൃദ്ധിയാലെന്നെ സമ്പന്നമാക്കിയ
          ദൈവമേ നിന്‍ നാമം വാഴ്ത്തിടുന്നു.
ജനം:     കര്‍ത്താവാം….

അഥവാ

(സങ്കീ.23)
ഗായകന്‍: കര്‍ത്താവെന്‍ നല്ലോരിടയന്‍
          വത്‌സലനാം നായകനും താന്‍
          തന്‍ കൃപയാല്‍ മേച്ചിടുമെന്നെ
          കുറവേതുമെനിക്കില്ലതിനാല്‍.
ജനം:     കര്‍ത്താവെന്‍…..
ഗായകന്‍: പച്ച പുല്‍ത്തകിടികളില്‍ താന്‍
           വിശ്രാന്തി എനിക്കരുളുന്നു.
           നിശ്ചലമാം നീര്‍ച്ചോലയതിന്‍
           സവിധത്തില്‍ ചേര്‍ത്തിടുമെന്നെ.
ജനം:      കര്‍ത്താവെന്‍….
ഗായകന്‍:  ഇരുള്‍ മൂടിയ സാനുവിലും ഞാന്‍
           ഭയമെന്തെന്നറിയുന്നില്ല.
           ചെങ്കോലും  ശാസക ദണ്ഡും
           എന്‍ കാലില്‍ മാര്‍ഗ്ഗമതാവും.
ജനം:      കര്‍ത്താവെന്‍…..
ഗായകന്‍: ശത്രുക്കള്‍ കാണ്‍കെയെനിക്കായ്
          പ്രത്യേക വിരുന്നുമൊരുക്കി.
          അവിടുന്നെന്‍ മൂര്‍ദ്ധാവില്‍ തന്‍
          തൈലത്താലഭിഷേചിച്ചു.
ജനം:     കര്‍ത്താവെന്‍…..
ഗായകന്‍: കവിയുന്നെന്‍ ചഷകം നിത്യം
          അവിടുന്നെന്‍ നല്ലോരിടയന്‍
          കനിവായ്ത്താന്‍ സ്‌നേഹിച്ചിടുമെന്‍
          കര്‍ത്താവും നാഥനുമങ്ങ്.
ജനം:     കര്‍ത്താവെന്‍…..
ഗായകന്‍: തന്‍  വരവും കൃപയും നിത്യം
          പിന്‍തുടരും സുതനാമെന്നെ.
          കര്‍ത്താവെന്‍ ഭവനം തന്നില്‍
          പാര്‍ത്തീടും ചിരകാലം ഞാന്‍.
ജനം:     കര്‍ത്താവെന്‍….