സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
അങ്ങേത്തിരുച്ചിത്തമൊന്നിനാലല്ലയോ
ഞങ്ങളീ ഭൂമിയില്‍ ജാതരായി
നിന്‍ പരിപാലന വൈഭവമല്ലയോ
ഞങ്ങളെ നിത്യം നയിച്ചിടുന്നു
മണ്ണും പൊടിയുമാം മാനവര്‍ നിന്‍ കൃപാ-
വായ്പിനാല്‍ പാപവിമുക്തരായി
നിന്‍ തിരുപുത്രന്റെ ദിവ്യ മരണത്താല്‍
വീണ്ടെടുക്കപ്പെട്ട മര്‍ത്ത്യരെല്ലാം
തന്നുയിര്‍പ്പിന്റെ മഹിമയിലെന്നുമേ
നിന്‍ തിരുവിഷ്ടത്താലാനീതരായ്
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.