സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
രക്ഷകനേശുവിലൂടെ സമസ്തവും
ഉദ്ധരിച്ചീടുവാന്‍ ചിത്തമായി
ഞങ്ങളെ താവക സമ്പൂര്‍ണ്ണ ജീവനില്‍
പങ്കുകാരാകാന്‍ വിളിച്ചുവല്ലോ
ദൈവത്തിന്‍ പുത്രനാം ക്രിസ്തു മഹേശ്വരന്‍
ദൈവമായ്ത്തന്നെയിരുന്നുകൊണ്ട്
പാരിതിങ്കല്‍ സ്വയം നിസ്‌സാരനാക്കിനാന്‍
പാപവിനാശകനേശുനാഥന്‍
ക്രൂശിലൊഴുക്കിയ ചെന്നിണധാരയില്‍
ശാന്തി പകര്‍ന്നു ജഗത്തിനേകി
സൃഷ്ട വസ്തുക്കളിലേതിലും മേലെയായ്
വിഷ്ടപനാഥനുയര്‍ന്നു ചെമ്മേ
തന്നനുയായികളേവര്‍ക്കും ശാശ്വത
രക്ഷയ്ക്കു കാരണഭൂതനായി
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ