കേരളത്തിലെ യാദവന്‍മാര്‍. മണിയും ആണിയുമുള്ള ഉപകരണം ഉപയോഗിച്ച് ക്ഷേത്രാദികള്‍ പണിയുന്നവരായതുകൊണ്ടാണ് ‘മണിയാണി’ എന്നു ജാതി സംജ്ഞ ഉണ്ടായതെന്നൊരഭിപ്രായമുണ്ട്. എന്നാല്‍, ശ്രീകൃഷ്ണന്റെ സ്യമന്തകമണിയെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഈ പേരെന്ന് ചിലര്‍ പറയുന്നു. ‘മണിയം’ എന്ന പ്രാദേശികമായ ഭരണാധികാരം ഉണ്ടായിരന്നതു കൊണ്ടാണെന്നും ചിലര്‍ക്കു പക്ഷമുണ്ട്. മണിയാണിമാരില്‍ കോലയാന്‍, എരുവാന്‍ എന്ന് രണ്ടു വിഭാഗക്കാരുണ്ട്. ഗോകുലങ്ങളെ പാലിക്കുന്നവര്‍ കോലയാന്‍മാരും, എരുമകളെ പാലിക്കുന്നവര്‍ എരുവാന്‍മാരും ആണെന്ന് വിശ്വസിക്കപ്പെടുന്നു. കണ്ണങ്കാട്ടുഭഗവതി, തായിപ്പരദേവത തുടങ്ങിയ ദേവതകളെ ഇവര്‍ ആരാധിച്ചുപോരുന്നു. ഇവര്‍ പൂരക്കളിയില്‍ ഏര്‍പ്പെടാറുണ്ട്. കണ്ണോത്തുകഴകം, കാപ്പാട്ട് കഴകം, കല്യോട്ടുകഴകം എന്നിവ ഇവരുടെ ആരാധനാലയങ്ങളായ മുഖ്യകഴകങ്ങളാണ്. കണ്ണോത്ത് കഴകം ആദ്യത്തേതാണ്. ഓടങ്കരം, മാടങ്കാരം, കുമ്മണാറ്, കരിന്തളം എന്നീ നാല് കളരികളും മണിയാണിമാരുടേതാണ്. കോലയാന്‍മാര്‍ ‘ആറു കിരിയ’ക്കാരും എരുവാന്‍മാര്‍’ആറ് ഇല്ല’ ക്കാരുമാണ്.