മരിച്ചയാളുടെ പിണ്ഡകര്‍ത്താക്കള്‍ ചെയ്യേണ്ട പരേതക്രിയ, ഓരോ സമുദായത്തിനും ഓരോ പ്രകാരമാണ് ഇതിന്റെ ചടങ്ങുകള്‍. ബ്രാഹ്മണര്‍ പത്തുദിവസം പുറത്തുബലിയിട്ട് പതിനൊന്നാം ദിവസം പിണ്ഡകര്‍മ്മം നടത്തുന്നു. ചില സമുദായക്കാര്‍ പന്ത്രണ്ടാം ദിവസവും ചിലര്‍ പതിമൂന്നാം ദിവസവുമാണ് പിണ്ഡം നടത്തുക. ഉണക്കലരി വേവിച്ച് എള്ളും നെയ്യും പഴവും ചേര്‍ത്ത് ഉരുട്ടിയാണ് പിണ്ഡം വയ്ക്കും. ബ്രാഹ്മണര്‍ ഈ ബലി പുറത്തുകൊണ്ടിടും. അത് കാക്ക തിന്നുകൊള്ളും. തീയരും മറ്റും പന്ത്രണ്ടാം ദിവസം രാത്രി പിണ്ഡം വച്ച്, അത് നദിയിലൊഴുക്കുകയാണ് പതിവ്. പരേതന്റെ മക്കളോ, മരുമക്കളോ ആണ് ബലിയിടേണ്ടത്. സമുദായം തോറും ഇതിന് സമ്പ്രദായഭേദം കാണാം. മക്കളും മരുമക്കളും ഒപ്പം ബലിയിടുന്ന പതിവുണ്ട്. പിണ്ഡം വലിയ അടിയന്തിരമായിട്ടാണ് സാധാരണ നടത്തുക.