ആണ്ടുതോറും ആദ്യത്തെ വിളവെടുപ്പു കഴിഞ്ഞ് പുന്നെല്ലരി ഭക്ഷിച്ചതുടങ്ങുന്ന ചടങ്ങാണ് പുത്തരി. വിഭവസമൃദ്ധമായ സദ്യ പുത്തരിക്കു തയ്യാറാക്കും. സദ്യക്കുമുമ്പ് പുത്തരിയുണ്ട കഴിക്കും. ചിരവിയ നാളികേരവും ശര്‍ക്കരയും നെയ്യും തേനും പച്ചക്കുരുമുളകും പുന്നെല്ലരിയും ചേര്‍ത്തു കഴുച്ചു ഉരുളയാക്കിയതാണ് പുത്തരിയുണ്ട. പുത്തരിയില്‍ കല്ലുകടിക്കരുതെന്നാണ് പഴമൊഴി. മുഹൂര്‍ത്തം നോക്കിയാണ് പുത്തരി കഴിക്കേണ്ടത്. കാവുകളിലും ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പുത്തരി പതിവുണ്ട്. ഉര്‍വരതാനുഷ്ഠാന മുറകളിലൊന്നാണത്.