ജനസാമാന്യത്തിന് പ്രിയമായ ഒരു നാടന്‍ പലഹാരം പച്ചരി (അല്‍പം പുഴുങ്ങലരിയും ചേര്‍ക്കാം) പൊടിച്ച് ചൂടാക്കിയെടുത്ത് ഉപ്പു കലക്കിയ വെള്ളം കുടഞ്ഞ് പുട്ട്കുറ്റിയില്‍ നിറയ്ക്കും. അല്പം നിറച്ചാല്‍ ചിരവിയ തേങ്ങ അല്‍പം വിതറും. വീണ്ടും പൊടിനിറയ്ക്കും വീണ്ടും തേങ്ങ നിറയ്ക്കും. ആവിയില്‍ വേവിച്ചെടുത്താല്‍ പുട്ടുകഷണങ്ങള്‍ കിട്ടും. ആദ്യകാലങ്ങളില്‍ ചിരട്ടയിലാണ് പൊടി നിറച്ചിരുന്നത്. അതിന് ചിരട്ടപ്പുട്ട് എന്നു പറയും. പിന്നീട് മുളംകുറ്റി ഉപയോഗിക്കാന്‍ തുടങ്ങി. അതിന് കുറ്റിപ്പുട്ട് എന്നോ ഒണ്ടപ്പുട്ട് എന്നോ പേര്‍ പറയും. നാല് കുറ്റികളുള്ള പുട്ടുകുടങ്ങളുണ്ട്.

ഇപ്പോള്‍ അലൂമിനിയം, സ്റ്റീല്‍ എന്നിവകൊണ്ടുള്ള പുട്ട്കുറ്റികള്‍ ലഭിക്കും. അടുപ്പത്തു വച്ച് വെള്ളം തിളപ്പിക്കുന്ന പാത്രത്തില്‍ വായ കുറ്റിക്കു കണക്കായിരിക്കും. കുറ്റിമേലെ വെച്ചാല്‍ ആവി പുറത്തു പോകയില്ല. എല്ലാ സമുദായക്കാരും ഇപ്പോള്‍ പുട്ട് ഉണ്ടാക്കാറുണ്ടെങ്കിലും, ആദ്യകാലങ്ങളില്‍ തീയരും മറ്റുമാണ് ഇതിന് പ്രചാരം നല്‍കിയത്. ചില ആദിവാസികള്‍ക്കിടയില്‍ നൂലുപുട്ട് എന്നൊരു പലഹാരമുണ്ട്.

പുട്ട് എന്ന പലഹാരത്തിന്റെ തുടക്കക്കാലത്ത് കല്‍പ്പുട്ട് ആണ് ഉണ്ടാക്കിയിരുന്നത്. കലത്തിനു തുണി ചുറ്റി പൊടികള്‍ വിതറുകയായിരുന്നു പതിവ്.