കേരളബ്രാഹ്മണരുടെ വിവാഹം. അഗ്നിസാക്ഷിയായുള്ള വിവാഹമാണത്. വേളി നിശ്ചയമാണ് ആദ്യത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് ഈരണ്ടുപേര്‍ അഭിമുഖമായിരുന്ന വിളക്കുവെച്ച് വെറ്റിലകൊടുത്ത് വേലി നിശ്ചയിക്കുന്നു.

ബന്ധുമിത്രാദികളോടൊപ്പമിരുന്ന് മംഗലഭോജനം കഴിഞ്ഞാണ് വേളിക്കാര്‍ പുറപ്പെടുക. വധുഗ്രഹത്തിലെത്തിയാല്‍ സല്‍ക്കരിച്ചിരുത്തി സദ്യ നല്‍കും. ‘ആയനിയൂണ്’ എന്നാണ് അതിന് പേര്‍. പിന്നെ, കുളിച്ചുവന്ന് നാന്ദിമുഖം കഴിക്കുന്നു. വധുവിന് ഉടുക്കുവാനുള്ള മന്ത്രകോടി വരനും, വരന് ഉടുക്കുവാനുള്ളത് വധുവും എടുത്തുകൊടുക്കണം. ‘മുഖദര്‍ശന’മാണ് അടുത്ത ചടങ്ങ്. വധുവന്മാര്‍ പരസ്പരം കാണുന്ന സന്ദര്‍ഭമാണത്. പിന്നെ, കന്യകയെക്കൊണ്ട് വനര് പണക്കിഴി ഉദാരപൂര്‍വ്വം കൊടുപ്പിക്കും. ആഭരണാദികള്‍ അലങ്കരിച്ച കന്യകയെ പിതാവ് വരന് ദാനം ചെയ്യുന്നു. പാണിഗ്രഹണം വേളിയുടെ മുഖ്യചടങ്ങാണ്. കന്യകയുടെ വലതുകൈ വരന്‍ പിടിച്ചുകൊണ്ട് ഹോമാഗ്നിക്ക് പ്രദക്ഷിണം ചെയ്യും. ലാജഹോമം വേളിക്ക് പ്രധാനമാണ്. വേളിഹോമത്തിനിടയില്‍ ‘സപ്തദി’ എന്നൊരു ചടങ്ങുണ്ട്. കന്യകയുടെ കൈ ഗ്രഹിച്ച് വടക്കോട്ട് ഏഴു പാദം വയ്ക്കുകയാണ് പതിവ്. ബന്ധം സുദൃഡമാക്കുവാനുള്ള സങ്കല്‍പമാണ് അതില്‍ അടങ്ങിയിട്ടുള്ളത്.

വേളി കഴിഞ്ഞ് ദീക്ഷ വിരിക്കുകയെന്ന ചടങ്ങാരംഭിച്ച് നാലാം ദിവസ മാത്രമേ വരന്‍ വധുവിനെ പ്രാപിക്കുകയുള്ളൂ. നാലാംവേളി, സേകം, നിഷേകം എന്നീ പേരുകള്‍ അതിനു പറയും.പഞ്ചമേഹിനി, ദശമേഹിനി തുടങ്ങിയ കര്‍മങ്ങളും വേളിയോട് അനുബന്ധിച്ച് ചെയ്യേണ്ടതായുണ്ട്.