എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളെയും കൂട്ടി അവര്‍ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു ‘സ്‌റ്റൈലിലാണ്’ എന്നാണ് ബഷീര്‍ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് ‘എന്റെ ആട് പെറട്ടെ, അപ്പൊ കാണാം’. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന സ്ത്രീയാണവര്‍.  പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കല്‍ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിന്‍ പാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ നന്നാക്കുന്നതുള്‍പ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാര്‍ക്കു വേണ്ടി ആടിന്റെ പാല്‍ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കല്‍ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരള്‍ വരട്ടിയതും വച്ച് സല്‍ക്കരിക്കുന്നു. എന്നാല്‍ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുല്‍ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാന്‍ പറ്റുന്നില്ല. പാത്തുമ്മായുടെ ഭര്‍ത്താവ് അവര്‍ക്കു നല്‍കാനുണ്ടായിരുന്ന പണത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും പാത്തുമ്മായേയും മകള്‍ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാല്‍ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്. കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാല്‍ അവര്‍ കറന്നെടുക്കുകയും ചെയ്തിരുന്നു.