എല്ലാ പരിഷ്‌കാരങ്ങളുടെ ഉള്ളിലും ഒരു പ്രകൃതി വീക്ഷണമുണ്ട്. പ്രകൃതിയെ വരുതിയില്‍ നിര്‍ത്തുകയും തൊഴുത്തില്‍ കെട്ടിയ പശുവിനെപ്പോലെ അതിനെ മതിയാവോളം എടുക്കുകയും ചെയ്യുക എന്നതാണ് പാശ്ചാത്യലോകത്ത് ഉദയം ചെയ്തതും ഇന്ന് ലോകം മുഴുവന്‍ പരന്നുകഴിഞ്ഞിട്ടുള്ളതുമായ ആധുനിക പരിഷ്‌ക്കാരത്തിന്റെ പ്രകൃതിവീക്ഷണം. പുരുഷ പ്രതാപത്തിനും പ്രകൃതി അടക്കിവാഴുന്നതിലും അധിഷ്ഠിതമായ ഈ പരിഷ്‌കാരം പാശ്ചാത്യദേശത്ത് ഉദയംചെയ്തിട്ട് നാലുനൂറ്റാണ്ടേ ആയിട്ടുള്ളൂ. ബലത്തിലൂടെയും അസമമായ വ്യാപനത്തിലൂടെയും അതു ലോകം മുഴുവന്‍ പരന്നിരിക്കുകയാണ്. ഇന്ന് ലോകത്തിലെ ഒെേയാരു പരിഷ്‌കൃതി എന്ന അവകാശവാദത്തിലാണ് അതിന്റെ നിലനില്‍പ്പ്. എന്നാല്‍, പരിഷ്‌കൃതി സാര്‍വാദൃതമല്ല. തുടക്കംതൊട്ടുതന്നെ അതിനെ വിമര്‍ശിക്കുകയും അതിന്റെ ചൂഷണപരവും അധീശത്വപരവുമായ പ്രകൃതിവീക്ഷണത്തെ എതിര്‍ക്കുകയും ചെയ്യുന്ന പ്രതിബോധങ്ങള്‍ യൂറോപ്പില്‍ ഉണ്ടായിട്ടുണ്ട്. റൂസ്സോ മുതല്‍ അഡോര്‍ണോയും ഫൂക്കോയും വരെയുള്ള ചിന്തകര്‍ ഈ പ്രതിരോധപംക്തിയില്‍പ്പെട്ടവരാണ്.
ആധുനികപരിഷ്‌കൃതിയുടെ ഉത്പാദന സമ്പ്രദായം, വൈദ്യസമ്പ്രദായം, അറിവ് വിതരണ സമ്പ്രദായം ഇവക്കൊക്കെ എതിരായ പ്രബോധനങ്ങള്‍ എഴുപതുകളോടെ പാശ്ചാത്യലോകത്ത് വികസിപ്പിക്കാന്‍ തുടങ്ങി. ആഗോളതലത്തില്‍ ഗാന്ധിജി മുതല്‍ ഫുക്കുവോക്ക വരെയുള്ളവര്‍ പരിഗണനീയമായ ഒരു പ്രകൃതിസംസ്‌കൃതിയുടെ രൂപരേഖകളെക്കുറിച്ച് ചിന്തിച്ചു. ഈ പ്രതിബോധങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് പരിസ്ഥിതിബോധം. ആധുനിക പരിഷ്‌കൃതി മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിക്കും, അവരെ നിലനിര്‍ത്തുന്ന ജലത്തിനും, അവന്‍ ശ്വസിക്കുന്ന വായുവിലും ഏല്‍പ്പിക്കുന്ന പ്രത്യക്ഷവും ഭൗതികവുമായ ആഘാതഭൂഷണങ്ങളാണ് 70കളില്‍ പരിസ്ഥിതിബോധത്തിനും പരിസ്ഥിതി പ്രസ്ഥാനത്തിനും രൂപം നല്‍കിയത്. എന്നാല്‍, ഈ പരിസ്ഥിതിബോധം വെറുംപറച്ചില്‍ സ്‌നേഹം മാത്രമാണെന്നും ആധുനിക പരിഷ്‌കൃതികളില്‍ വികസിച്ചുവന്ന അതിനെതിരായുള്ള സമഗ്രമായ ഒരു പ്രതിരോധബോധമാണെന്നും അതിന്റെ ചരിത്രം വ്യക്തമാക്കുന്നു.
ഈ പുതിയ പരിസ്ഥിതി ബോധത്തിലും ഒരു പ്രകൃതിവീക്ഷണം അടങ്ങിയിട്ടുണ്ട്. പ്രകൃതി മനുഷ്യന് ഇഷ്ടംപോലെ തിന്നുതീര്‍ക്കാനുള്ള ഉപഭോഗവസ്തുവല്ലെന്നും, മനുഷ്യനും പ്രകൃതിയും തമ്മില്‍ അധീശ ്വത്തിനുപകരം സര്‍ഗാത്മകമായ ബന്ധമാണ് വേണ്ടതെന്നും പുതിയ പ്രകൃതിവീക്ഷണം നമ്മെ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ശാസ്ത്രമായി മാറുന്നു പരിസ്ഥിതി ശാസ്ത്രം. പ്രകൃതിയില്‍ ലഭ്യമായ ഊര്‍ജത്തിന്റെ അമിതമായ ചൂഷണവും, ഇതില്‍ അധിഷ്ഠിതമായി വളര്‍ന്നു വന്നിട്ടുള്ള ഉപഭോക്തൃ സംസ്‌കാരവും നമ്മെ സര്‍വനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് പരിസ്ഥിതി വാദത്തിന്റെ അടിത്തറയും.
സാഹിത്യനിരൂപണത്തിന്റെ ഭാഷയില്‍ ഇത്തരം കൃതികളെ വിശകലനം ചെയ്യുമ്പോള്‍ മൂന്നുതരത്തില്‍പ്പെട്ട ബിംബങ്ങള്‍ അവയില്‍ ആവിര്‍ഭവിച്ച് കടന്നുവരുന്നതു കാണാം. ഭൂമിയെ സംബന്ധിച്ചത്, ജലത്ത സംബന്ധിച്ചത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഭൂമി, ജലം, സസ്യം എന്നിവയാണ് ഈ കൃതിയിലെ മൗലികമായ മൂന്ന് ഇക്കോളജിക്കല്‍ ബിംബങ്ങള്‍. ഇവയാണ് പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്റെ കണ്ണില്‍ ഇക്കോളജിക്കല്‍ ഇമേജുകള്‍ എന്നു പറയാം.