കേരളം കണ്ട അസാധാരണപ്രതിഭനായ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. സാമൂഹികവിമര്‍ശനം, നിശിതമായ പരിഹാസ ം, തനികേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാരുടെ മാത്രം പ്രത്യേകതയായി നിരൂപകര്‍ എടുത്തുകാട്ടുന്നു. ഈ പ്രത്യേകതകളാണ് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത ജനപ്രീതി നേടിക്കൊടുത്തത്. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്ന് നമ്പ്യാര്‍ അറിയപ്പെട്ടത് അങ്ങനെയാണ്.
പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികളെങ്കിലും അവയില്‍ കഴിയുന്നത്ര നര്‍മ്മവും സാമൂഹികപ്രസക്തിയുള്ള പരിഹാസവും കലര്‍ത്തുവാന്‍ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തില്‍, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകള്‍ വര്‍ണ്ണിക്കുന്ന ഭാഗം നോക്കുക:

‘നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്ന
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം
കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ,
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു,
ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞ-
വനപ്പുരയുടെ ചുറ്റും മണ്ടി നടന്നു. ‘

കല്യാണസൗഗന്ധികം എന്ന തുള്ളലില്‍, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപുഷ്പം തേടിപ്പോകുന്ന ഭീമന്‍, ഒരു വൃദ്ധവാനരനെന്ന മട്ടില്‍ വഴിമുടക്കി കിടന്ന ഹനുമാനോട് കയര്‍ക്കുന്ന ഭാഗം രസകരമാണ്:

‘നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന
മര്‍ക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ!
ദുര്‍ഘടസ്ഥാനത്തു വന്നുശയിപ്പാന്‍
നിനക്കെടാ തോന്നുവനെന്തെടാ സംഗതി? ‘

തന്റെ അവശസ്ഥിതി കണ്ട് വഴിമാറിപ്പോകാന്‍ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമന്‍ പിന്നെയും ഇടയുന്നു:
‘ ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!
പാരം മുഴുക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തില്‍ പിറന്നു വളര്‍ന്നൊരു
പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ,
ധീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ
നേരായ മാര്‍ഗ്ഗം വെടിഞ്ഞു നടക്കയി-
ല്ലാരോടു മിജ്ജനം തോല്‍ക്കയുമില്ലേടോ,
മാറിനില്ലെന്നു പറയുന്ന മൂഢന്റെ
മാറില്‍ പതിക്കും ഗദാഗ്രമെന്നോര്‍ക്കണം. ‘

ഇതിനു മറുപടിയായി ഹനുമാന്‍, നാലഞ്ചു ഭര്‍ത്താക്കന്മാര്‍ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓര്‍മ്മിപ്പിക്കുന്നു. ദുശ്ശാസനന്‍ പണ്ട് കൗരവസഭയില്‍ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണുംമിഴിച്ച് കണ്ടുനിന്നപ്പോള്‍ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും ഹനുമാന്‍ ചോദിക്കുന്നുണ്ട്.

സമൂഹത്തിന്റെ കണ്ണാടി

പതിനെട്ടാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന സാമൂഹികസ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികള്‍ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, നാടന്‍ തത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി, നാടന്‍ വിനോദങ്ങള്‍, ഉത്സവങ്ങള്‍, അങ്ങാടി വാണിഭം, മത്സ്യബന്ധനം, ചികിത്സാരീതികള്‍, കൃഷിയറിവുകള്‍, കടലറിവുകള്‍, കാട്ടറിവുകള്‍, നാടന്‍ ഭക്ഷണ രീതികള്‍, നാട്ടുസംഗീതം, മുത്തശ്ശിച്ചൊല്ലുകള്‍ തുടങ്ങിയ നിരവധി അറിവുകള്‍ നമ്പ്യാരുടെ കവിതകളിലൂടെ ലഭിക്കുന്നു.

തുള്ളല്‍ക്കവിതകളില്‍ പലതിന്റെയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാര്‍ നല്‍കുന്നത് കേരളീയപശ്ചാത്തലമാണ്. കഥാപാത്രങ്ങള്‍ക്ക് തനി മലയാളിത്തം കല്പിക്കുന്നു. ഭീമന്‍, ദുര്യോധനന്‍, ദേവേന്ദ്രന്‍, ദമയന്തി, ദ്രൗപദി, സീത, പാര്‍വതി തുടങ്ങിയ കഥാപാത്രങ്ങള്‍ തനി മലയാളികളായി തുള്ളലുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ നമ്പ്യാരുടെ ഭാവനയില്‍ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും അളകാപുരിയിലും, സ്വര്‍ഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയര്‍ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടെയുണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങള്‍ ഇല്ല.
സന്താനഗോപാലത്തിലെ അര്‍ജുനന്‍, യമപുരിയില്‍ ചെന്നപ്പോള്‍ ‘കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു’ എന്നാണ് എഴുതിയിരിക്കുന്നത്. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയില്‍ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, ‘പട്ടാണികള്‍ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും’ ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുന്‍പ് സേനകള്‍ക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:
‘ ഇലവച്ചങ്ങു നിരന്നു തുടങ്ങീ,
വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേര്‍ത്തുകലക്കി
ചട്ടം കൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു ‘

കാര്‍ത്തവീരാര്‍ജ്ജുനവിജയത്തില്‍ രാവണന്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും തനി കേരളീയം:
‘ വിളവില്‍ പാതി നമുക്കു തരേണം,
മുളകു സമസ്തവുമേല്പ്പിക്കേണം;
തെങ്ങുകവുങ്ങുകള്‍ മാവും പ്ലാവും
എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മാടമ്പികളുടെ പദവികളൊന്നും,
കൂടുകയില്ലാ നമ്മുടെ നാട്ടില്‍;
വീടന്മാരും വിളവുകള്‍ നെല്ലുകള്‍
വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും,
നാലാക്കൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാര്‍
പടവില്ലും കുന്തവുമേന്തിച്ചൊല്ലും
വേലയെടുത്തു പൊറുക്കണമെല്ലാനാളും
പാര്‍ത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാര്‍ക്കിടി
കൊള്ളുന്താനുമതോര്‍ത്തീടേണം. ‘

പൊള്ളുന്ന സാമൂഹികവിമര്‍ശനം

പതിനെട്ടാം ശതകത്തില്‍ സമൂഹത്തിലുണ്ടായിരുന്ന തിന്മകളെ പൊള്ളുന്ന പരിഹാസം കൊണ്ടാണ് നമ്പ്യാര്‍ നേരിട്ടത്. ഫലിതം കലര്‍ന്ന ശൈലിയില്‍ നമ്പ്യാര്‍ വിമര്‍ശിക്കുമ്പോള്‍ അതു പലരിലും ചെന്നു കൊള്ളുന്നുണ്ടായിരുന്നു.

‘വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
കാരസ്‌കരഘൃതം ഗുല്‍ഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൊണ്ടുചെ
ന്നോരോവിധം പണം കൈക്കലാക്കീടുന്നു. ‘

എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമര്‍ശിക്കുന്നു ധൃവചരിതത്തില്‍.

ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാന്‍ അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാര്‍ ഹരിണീസ്വയംവരത്തില്‍ വര്‍ണിക്കുന്നതിങ്ങനെ:

‘ സര്‍വ്വാധികാരിയെക്കണ്ടാല്‍ നമുക്കിന്നു
കാര്യങ്ങള്‍ സാധിക്ക വൈഷമ്യമായ്‌വരും.
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു
നാണിയം നാട്ടില്‍ നടത്താതിരിക്കണം. ‘

ദേഹമനങ്ങി ജോലിയൊന്നും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാര്‍ പാത്രചരിതത്തില്‍ വരച്ചുകാട്ടുന്നു:

‘ ഉണ്ണണമെന്നുമുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണില്‍ക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.’

നമ്പ്യാര്‍ക്കും കിട്ടി വിമര്‍ശകന്റെ തല്ല്

എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയിട്ടും നമ്പ്യാര്‍ കവിത വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ ‘സംസ്‌കാരലോപത്തെ’പ്പറ്റി കുട്ടികൃഷ്ണമാരാരും, പി.കെ.ബാലകൃഷ്ണനും എഴുതിയിട്ടുണ്ട്.
ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും കേരളീയസാഹചര്യങ്ങളില്‍ ഫലിതത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാഗ്‌വ്യഭിചാരമായാണ് മാരാര്‍ വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ ‘ഭീമഹനൂമല്‍സംവാദ’ത്തിന്റെ നിശിതമായ വിമര്‍ശനം മാരാരുടെ ‘ഭാരതപര്യടനം’ എന്ന കൃതിയിലുണ്ട്. നമ്പ്യാര്‍ ഹനുമാനെ ‘അങ്ങാടിക്കൂളനും’ ഭീമസേനനെ ‘മേനിക്കണ്ടപ്പനും’ ആയി തരംതാഴ്ത്തിയെന്ന് മാരാര്‍ പറയുന്നു:
മാരാരുടെ വാക്കുകള്‍ നോക്കുക:’ പാണ്ഡവന്മാരുടെ തീര്‍ഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തില്‍ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കള്‍ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ഠനായ ഹനുമാന്‍ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ദര്‍ഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രാതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തില്‍ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു ‘ഹാസസാഹിത്യസമ്രാട്ട്’ എഴുതിയ തുള്ളലില്‍ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാന്‍ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനന്‍ എന്തു തെറികേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാന്‍ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്‌വ്യഭിചാരങ്ങളെ ഉല്‍കൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരുത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിര്‍ക്കുന്നത്. ‘
പ്രസിദ്ധനിരുപകനായ കെ.പി. അപ്പന്‍ ഈ വിമര്‍ശനത്തിനു മറുപടി പറയുന്നു:
‘ ദേവന്മാരേയും പുരാണകഥാപാത്രങ്ങളേയും സമകാലികതയുടെ ഹൃദ്യമായ കളങ്കത്തിലേക്കു കൂട്ടിക്കൊണ്ടു വരുക വഴി പുരാണകഥകളിലെ കാലത്തെയും സമകാലിക ചരിത്രകാലത്തേയും പരസ്പരം കലര്‍ത്തുകയാണ് നമ്പ്യാര്‍ ചെയ്ത്. മനുഷ്യവര്‍ഷവും ദേവവര്‍ഷവും കൂടിക്കലരുമ്പോള്‍ ഒരു ദേവവര്‍ഷം അനേകം മനുഷ്യവര്‍ഷങ്ങള്‍ ചേര്‍ന്നതാണെന്ന കാലഗണന കീഴ്‌മേല്‍ മറിയുന്നു. ദേവവര്‍ഷവും മനുഷ്യവര്‍ഷവും ഒരേപ്രവാഹപാതയില്‍ എന്നവണ്ണം ചലിക്കുന്ന അനുഭവം ഉണ്ടാകുന്നു. വായനയുടെ സര്‍ഗ്ഗാത്മകമായ വേളയില്‍ രണ്ടിന്റേയും ഏകകാലികമായ നിലനില്പ് സ്പര്‍ശിച്ചറിയുന്ന നല്ല വായനക്കാരന്‍ ഒരേഘട്ടത്തില്‍ രണ്ടുകാലങ്ങളില്‍ ജീവിക്കുന്നു. ഈ സങ്കീര്‍ണ്ണമായ കാലദര്‍ശനം അവതരിപ്പിക്കാനുള്ള ഉപാധി ആയിരുന്നു നമ്പ്യാര്‍ക്ക് പുരാണങ്ങളും സമകാലിക ജീവിതവും. ഉപാധികള്‍ക്കപ്പുറത്തേക്കു പോയി കറുപ്പും വെളുപ്പും പോലെ സുവ്യക്തമായി തെളിയുന്ന ഈ കാലദര്‍ശനത്തില്‍ എത്താന്‍ കഴിയാതിരുന്നതു കൊണ്ടാണ് നമ്പ്യാര്‍ എന്ന ഉന്നതജ്ഞാനിയായ കോമിക് ജീനിയസ്സിന്റെ സംസ്‌കാരലോപത്തെക്കുറിച്ച് മാരാരും പി.കെ.ബാലകൃഷ്ണനും പരാതി പറഞ്ഞത്.’

നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകള്‍

നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകള്‍ ധാരാളമായി പ്രചരിച്ചിട്ടുണ്ട്. സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും ഉണ്ട്.

ആന ഇറങ്ങിയതുമൂലം കലങ്ങികിടന്നിരുന്ന ഒരു കുളം കണ്ടപ്പോള്‍ വാര്യര്‍ അതിനെ 'കരി കലക്കിയ കുളം' എന്നും നമ്പ്യാര്‍ 'കളഭം കലക്കിയ കുളം' എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, വ്യത്യാസ്ത അര്‍ഥങ്ങളും ശ്രദ്ധേയം. കുളത്തിന്റെ അവസ്ഥയുടെ ചിത്രീകരണം കൂടിയുണ്ട് അതില്‍.
കുളിക്കാന്‍ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോള്‍ വാര്യര്‍ 'കാതിലോല?' (കാ അതിലോല ആരാണു് അവരില്‍ സുന്ദരി?) എന്നു ചോദിച്ചപ്പോള്‍ നമ്പ്യാര്‍ 'നല്ലതാളി' (നല്ലത് ആളി  തോഴിയാണ് കൂടുതല്‍ സുന്ദരി) എന്നു മറുപടി പറഞ്ഞുവത്രെ. ഇവിടെ അര്‍ത്ഥം മനസ്സിലാകാത്തവര്‍ യജമാനത്തി കാതില്‍ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യില്‍ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതിയുള്ളൂ. ദ്വയാര്‍ഥപ്രയോഗ സാമര്‍ഥ്യമാണ് ഇവിടെകാണുന്നത്.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ രാജാവ് നിര്‍മ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശില്‍പഭംഗി വര്‍ണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികള്‍ അലങ്കാരഭംഗി നിറഞ്ഞ ശ്‌ളോകങ്ങള്‍ ചമച്ച് രാജാവിനെ പ്രീണിപ്പിച്ചു. തന്റെ ഊഴം വന്നപ്പോള്‍ നമ്പ്യാര്‍ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന വരികളായിരുന്നു:

‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം,
ഇത്യര്‍ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.’

കൊട്ടാരത്തില്‍നിന്ന് നമ്പ്യാര്‍ക്ക് ദിനംപ്രതി രണ്ടേകാല്‍ ഇടങ്ങഴി അരി കൊടുക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് കൊടുത്തിരുന്ന കല്പന, രാജാവിന്റെ മരണശേഷം ഉദ്യോഗസ്ഥര്‍ വ്യത്യസ്തമായി വ്യാഖ്യാനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാന്‍ ശ്രമം നടത്തി. രണ്ടേകാല്‍ എന്നതിന് രണ്ടുകാല്‍ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അര്‍ത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാല്‍ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാല്‍ ഇടങ്ങഴി (നാഴി) അരിവീതം രണ്ടുകാല്‍ ഇടങ്ങഴി മതിയാവും എന്ന് കലവറക്കാരന്‍ പണ്ടാല വിശദീകരണവും കൊടുത്തു. ഇതില്‍ പ്രതിഷേധിച്ച് നമ്പ്യാര്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:

‘രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും. ‘

നമ്പ്യാരുടെ ലോകോക്തികള്‍

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാര്‍ക്കവിതയില്‍ നിന്നു വന്നവയാണ്:

നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു
കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ.

…………………..

കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ
കൊണ്ടാലറിയുമതിനില്ല സംശയം.

…………………

കൂനന്‍ മദിച്ചെന്നാല്‍
ഗോപുരം കുത്തുമോ?

…………….
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.
…………….
കനകംമൂലം കാമിനിമൂലം കലഹം
പലവിധമുലകില്‍ സുലഭം.
……………..

തള്ളക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ.
……………..
വല്ലാമക്കളിലില്ലാമക്കളി
തെല്ലാവര്‍ക്കും സമ്മതമല്ലോ.

…………….
ദുഷ്ടുകിടക്കെവരട്ടും വ്രണമതു
പൊട്ടും പിന്നെയുമൊരു സമയത്തില്‍.
……………..
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം.