നമ്പ്യാന്മാര്‍ കഥാകഥനത്തിനുപയോഗിച്ചിരുന്ന വിശേഷ വ്യവഹാരഭാഷ. സംസ്‌കൃത പ്രാതിപദികങ്ങള്‍ ധാരാളമായിച്ചേര്‍ന്ന ഭാഷ. സംസ്‌കൃതപദ ബഹുലമോ ആര്യശൈലീ നിബദ്ധമോ അല്ല. വിഭക്ത്യന്ത സംസ്‌കൃതമില്ലാത്തതിനാല്‍ ലീലാതിലകകാരന്‍ നന്വ്യാന്തമിഴിനെ മണിപ്രവാള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. ബ്രഹ്മാണ്ഡപുരാണം, അംബരീഷോപാഖ്യാനം, നളോപാഖ്യാനം, ദേവീമാഹാത്മ്യം എന്നിവയാണ് പ്രധാന കൃതികള്‍. നമ്പ്യാന്തമിഴിനെപ്പറ്റി ആധികാരികമായ പരാമര്‍ശം ലീലാതിലകത്തില്‍ ഉണ്ട്.
അക്കാലത്ത് കൂടിയാട്ടം എന്ന ക്ഷേത്രകല ആസ്വദിക്കുവാന്‍ ത്രൈവര്‍ണികരോടൊപ്പം സാധാരണക്കാരും വന്നിരുന്നു. സംസ്‌കൃതപ്രഭാവമുള്ള ആ കലാരൂപം കാണാനല്ലാതെ, എല്ലാം മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അപ്പോള്‍ കൂടിയാട്ടത്തിന്റെ ചില ഭാഗങ്ങള്‍ ചൊല്ലി വിസ്തരിച്ചു മലയാളത്തില്‍ കൂത്തുപറയുന്ന രീതിയുണ്ടായി. ചാക്യാന്മാരാണ് ഇത് തുടങ്ങിവച്ചത്. പതിമൂന്നാം ശതകമായപ്പോഴേക്കും പുരാണകഥകളും അവയുടെ സംക്ഷേപവും നാട്ടുഭാഷയില്‍ എഴുതിത്തുടങ്ങി. ആ ഭാഷയാണ് നമ്പ്യാന്തമിഴ് ആയി മാറിയത്. ചാക്യാന്മാര്‍ കൂത്ത് പറയുമ്പോള്‍ അത് വിസ്തരിച്ച് സാധാരണക്കാര്‍ക്ക് വിവരിച്ചുകൊടുക്കുന്നത് നമ്പ്യാന്മാരായിരുന്നു. അങ്ങനെ നമ്പ്യാന്തമിഴ് എന്ന പേരില്‍ അറിയപ്പെട്ടു.

നമ്പ്യാന്തമിഴിന്റെ മാതൃക:

‘ അക്കാലത്തു ഭദ്ര ശ്രേണ്യനുമൊട്ടു പെഴുതു കിടന്ന മോഹം തീര്‍ന്നവാറെ ഭാര്യാസഹിതനായ് മാഹിഷമതിയെ പ്രാപിച്ചാന്‍. ഹരിണിയെ വിവാഹം ചെയതാന്‍. അവളില്‍ അക്കാലത്തെ ദുര്‍മ്മദനാകിന്റെ പുത്രനുളനായാന്‍. തന്നുടെ മാതുലനുടെ മകളെ സ്വയംവരത്തില്‍ വെച്ചു വിവാഹം പെണ്ണി അവളില്‍ കനകനെന്റൊരു പുത്രന്‍ ഉളനായാന്‍. ഭദ്രശ്രേണ്യന്‍ പുത്രനോടും പൌത്രനോടും കൂടി തന്റെ രാജ്യത്തില്‍ പലകാലം സുഖിച്ചിരുന്നാന്‍’.
ലകാലം സുഖിച്ചിരുന്നാന്‍’.