ഒരു ഭാഷാസാഹിത്യ വിനോദമാണ് സമസ്യാപൂരണം. സംസ്‌കൃത ഭാഷയിലാണ് ഈ സാഹിത്യ വിനോദത്തിന്റെ തുടക്കം. നാലു വരികളുള്ള സംസ്‌കൃത വൃത്തത്തിലുള്ള ശ്ലോകത്തിന്റെ മൂന്നു വരികളും മറച്ചുവച്ച് ഒരു വരി മാത്രം നല്‍കി ബാക്കി പൂരിപ്പിക്കാനായി ആവശ്യപ്പെടുന്നതാണ് സമ്പ്രദായം; ചിലപ്പോള്‍ ഒരു വരിയുടെ ഒരു ഭാഗം മാത്രം കൊടുത്ത് ബാക്കി പൂരിപ്പിക്കാന്‍ നല്‍കും. സമസ്യാ പൂരണം പിന്നീട് പാണ്ഡിത്യ പ്രകടനത്തിനുള്ള മാര്‍ഗ്ഗമായി.
മഹാകവി കാളിദാസനും ഭാസനും മുതലുള്ള കവികളെല്ലാം സമസ്യാപൂരണങ്ങള്‍ നടത്തിയിരുന്നു. മലയാളത്തില്‍ വെണ്മണിക്കവികളാണ് സമസ്യാപൂരണത്തിനു പ്രാധാന്യം നല്‍കിയത് . കുഞ്ഞിക്കുട്ടന്‍ തമ്പുരാനും വെണ്മണി മഹനും മറ്റുമടങ്ങുന്നവര്‍ ഈ വിനോദത്തെ പരിപോഷിപ്പിച്ചവരാണ്. ഭാഷാപോഷിണി കവനകൗമുദി തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളില്‍ ഇത് സാധാരണമായിരുന്നു.