സാഹിത്യവിമര്‍ശകന്‍ എം. കൃഷ്ണന്‍ നായര്‍ മലയാളത്തില്‍ എഴുതിയിരുന്ന ഒരു പ്രതിവാരപംക്തിയായിരുന്നു സാഹിത്യവാരഫലം. സാഹിത്യനിരൂപണങ്ങളുടെ ശുഷ്‌കശൈലിയില്‍ നിന്നു വ്യത്യസ്തമായി സാധാരണവായനക്കാരെ ആകര്‍ഷിക്കുന്ന മട്ടില്‍ എഴുതിയിരുന്ന ഈ പംക്തി ഏറെ ജനപ്രീതി നേടുകയും മൂന്ന് ആനുകാലികങ്ങളിലായി മുപ്പത്താറു വര്‍ഷം തുടരുകയും ചെയ്തു. 1969ല്‍ മലയാളനാടുവാരികയില്‍ ആരംഭിച്ച 'വാരഫലം' ആ വാരിക നിലച്ചതോടെ, ആദ്യം കലാകൗമുദിയിലും പിന്നീട് സമകാലിക മലയാളം വാരികയിലും തുടര്‍ന്നു. 2006 ഫെബ്രുവരി മാസത്തില്‍ കൃഷ്ണന്‍ നായര്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പുവരെ ഈ പംക്തി പ്രത്യക്ഷപ്പെട്ടു. സാധാരണവായനക്കാരുടെ സാഹിത്യകൗതുകത്തെ ലക്ഷ്യം വച്ച് എഴുതിയിരുന്ന 'വാരഫലം' സാഹിത്യനിരൂപണമല്ലെന്ന് ഏറ്റുപറഞ്ഞ കൃഷ്ണന്‍ നായര്‍ അതിനെ 'ലിറ്റററി ജേര്‍ണലിസം' എന്നാണ് വിശേഷിപ്പിച്ചത്.
സാഹിത്യവും ഇതരവിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ കഥകളും അനുഭവാഖ്യാനങ്ങളും ചേര്‍ന്ന ഒരുതരം 'കൊളാഷ്' ആയിരുന്നു. സാഹിത്യനിരൂപണങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ശരാശരി വായനക്കാരന് വാരഫലത്തിന്റെ ഈ ചേരുവ ഹൃദ്യമായി. ലോകസാഹിത്യത്തിലെ നായകശില്പങ്ങളുമായി മലയാളത്തിലെ രചനകളെ ചേര്‍ത്തുവച്ചു മലയാളസാഹിത്യത്തിന്റെ ദരിദ്രാവസ്ഥയെ വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ കൃഷ്ണന്‍ നായര്‍ ശ്രമിച്ചു. ഇതരസാഹിത്യങ്ങളിലെ എണ്ണപ്പെട്ട കൃതികളെ 'മൂല്യനിര്‍ണയത്തിനു സഹായകമാവുന്ന വിധം സംഗ്രഹിച്ച് അവതരിപ്പിച്ചു.