(ആത്മകഥ)
ജെറി അമല്‍ദേവ്
2021 പതിപ്പ്
പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ ആത്മകഥയാണിത്. നൗഷാദ് മുതല്‍ മുഹമ്മദ് റാഫിയും ലതാ മങ്കേഷ്‌കറും വരെയുള്ള പ്രതിഭകള്‍ക്കൊപ്പം ഹിന്ദി സിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ പ്രശസ്തമായ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ സംഗീതം അഭ്യസിച്ച, ഒടുവില്‍ മലയാളസിനിമാസംഗീതത്തിലെ മഞ്ഞില്‍ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമല്‍ദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു. അദ്ദേഹം കൃതിയില്‍ ഇങ്ങനെ പറയുന്നു:
”ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സുമുതല്‍ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാന്‍ മസ്താനായോടും നൂര്‍ജഹാനോടും ലതാ മങ്കേഷ്‌കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകള്‍ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാല്‍ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓര്‍ക്കെസ്‌ട്രെയ്‌റ്റെഴ്‌സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകള്‍ പാടിക്കൊടുക്കുന്നതിനേക്കാള്‍ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതല്‍ കഴമ്പുള്ളതെന്ന് ഞാന്‍ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സര്‍വോപരി, നിങ്ങള്‍ ഇന്നും ഓര്‍ത്തുവച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം.”