(നോവല്‍)
യു.എ.ഖാദര്‍
എന്‍.ബി.എസ്

അരനൂറ്റാണ്ടു മുമ്പ് പുറത്തുവന്ന നോവല്‍. വടക്കേ മലബാറിന്റെ മുസ്ലിം സാമൂഹികജീവിതത്തിന്റെ ആദ്യത്തെ ചരിത്രരേഖ എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് യു.എ ഖാദറിന്റെ ‘ചങ്ങല’. ഒരു അഭിമുഖത്തില്‍ ഖാദര്‍തന്നെ ഇങ്ങനെ പറഞ്ഞു: ചങ്ങല അടിച്ചുവന്ന പ്രസിദ്ധീകരണത്തില്‍ത്തന്നെ ഈ നോവല്‍ വരുന്ന കാലത്ത് ഇതു വരാതിരിക്കാന്‍ വേണ്ടി പല ശ്രമവും നടന്നു… എന്‍.കെ. ദാമോദരന്റെ ആമുഖത്തോടെ അതു പുസ്തകമായത് എന്‍.ബി.എസ് വഴിയായിരുന്നു. അക്കാലത്ത്, എം.ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞത് ഇതു മുസ്ലിങ്ങളുടെ ഇന്ദുലേഖ എന്നാണ്.
ചങ്ങലയില്‍ ഉപ്പുകുറുക്കലും ബ്രിട്ടീഷുകാര്‍ക്കെതിരായ സമരവുമുണ്ട്. ജന്മി-കുടിയാന്‍ വ്യവസ്ഥയുടെ തകര്‍ച്ചയും മഹായുദ്ധത്തിന്റെ അലയൊലികളുമുണ്ട്. സുന്നി-മുജാഹിദ് തര്‍ക്കങ്ങളും കാണാം. നോവലിനെപ്പറ്റി പി.കെ.പാറക്കടവ് ഇങ്ങനെ എഴുതുന്നു: ” ബ്രിട്ടീഷുകാരന്റെ മൂടുതാങ്ങിയായ, കണ്ട ചാത്തനും പോത്തനും സ്വാതന്ത്ര്യം ലഭിച്ചാല്‍ അധികാരത്തില്‍ വരുമെന്ന് പരസ്യമായി പറഞ്ഞ കുഞ്ഞാമു അധികാരിതന്നെയായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനും. ഇന്നും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സവര്‍ക്കര്‍മാര്‍ ആഘോഷിക്കപ്പെടുന്ന കാലത്ത്, ‘ചങ്ങല’യില്‍ അരനൂറ്റാണ്ട് മുമ്പ് എഴുതിയ കാര്യങ്ങള്‍ പ്രസക്തമാണെന്ന് നാമറിയുന്നു.”