(ചരിത്രപഠനം)
എ.ടി.യൂസുഫ് അലി
കേരള മുസ്ലിം ഹെരിറ്റേജ് ഫൗണ്ടേഷന്‍

1921: അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയാല്‍ വൈദേശികാധിപത്യത്തോട് സമരസപ്പെടാനോ സന്ധിചെയ്യാനോ സന്നദ്ധമല്ലാത്ത ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിന്റെ ഇരമ്പുന്ന ചരിത്രമാണിത്. സ്വാതന്ത്ര്യ സമരത്തോട് കൊളോണിയല്‍ ഭരണകൂടം സ്വീകരിച്ച സമാനതകളില്ലാത്ത ക്രൂരതകളുടെ തെളിഞ്ഞ സാക്ഷ്യങ്ങള്‍ ഇതിലുണ്ട്. ദീര്‍ഘവും സഹനഭരിതവുമായ ഈ ത്യാഗകാലവുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അപൂര്‍വ ചരിത്രരേഖകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴില്‍ മലബാറില്‍ നിലനിന്നിരുന്ന ഭരണസംവിധാനത്തിന്റെ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക രേഖകളായി സൂക്ഷിച്ച പ്രമാണങ്ങളിലൂടെ വര്‍ഷങ്ങളോളം പരതിയാണിതത്രയും കണ്ടെത്തിയത്. 1921ല്‍ ബ്രിട്ടീഷ് കോളനിപ്പട നടത്തിയ ക്രൂരമായ നരനായാട്ടിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ രേഖകളത്രയും. അവയിലൂടെ കടന്നുപോകുമ്പോള്‍ കാരുണ്യത്തിന്റെ അംശലേശമുള്ളവരുടെയെല്ലാം ഇടനെഞ്ച് പൊട്ടും, ഒരു നിമിഷമവര്‍ സ്തബ്ധരാവും.. ഒരു നൂറ്റാണ്ടുമുമ്പ് പ്രസിദ്ധീകരിച്ച ‘യോഗക്ഷേമം’ വാരിക 1921ലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും ഏതാനും ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
1921ല്‍ മലബാറിലുണ്ടായ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഹിന്ദു-മുസ്ലിം ജനത പുലര്‍ത്തിയ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചാരുതയാര്‍ന്ന ദൃശ്യങ്ങളും ഈ കൃതിയിലുണ്ട്. മലബാര്‍ വിമോചന സമര ചരിത്രരചനകളില്‍ സമാനതകളില്ലാത്ത കൃതിയാണിത്. ഇതുവരെ വെളിച്ചം കാണാത്ത നിരവധി രേഖകള്‍, എഴുത്തുകള്‍. തീര്‍ച്ചയായും സാമ്പ്രദായിക ചരിത്രരചനാ രീതികളില്‍നിന്ന് ഏറെ വേറിട്ടുനില്‍ക്കുന്ന ഈ കൃതി ചരിത്രാന്വേഷികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ചലചിത്ര പ്രവര്‍ത്തകര്‍ക്കും ഒപ്പം സാധാരണക്കാര്‍ക്കും വലിയ മുതല്‍ക്കൂട്ടാണ്.