വിധിയുടെ തടവില്‍നിന്നും മോചിതനാകാന്‍ കഴിയാത്ത ആധുനികമനുഷ്യന്റെ നിര്‍ഭാഗ്യമാണ് മുകുന്ദന്‍ ഈ നോവലില്‍ ചിത്രീകരിക്കുന്നത്. പ്രഭാകരന്‍ ആദ്യമായി കേട്ടത് പാപത്തിന്റെ സ്വരമായിരുന്നു. കണ്ടത് പാപത്തിന്റെ മുഖമായിരുന്നു. തന്റെ മുത്തശി ശരീരം വിറ്റുകഴിഞ്ഞവളാണ്. അച്ഛന്‍ വിടനായിരുന്നു. ഭാര്യ ഒരു പ്രൊഫസര്‍ക്ക് കിടപ്പറ പങ്കിടുന്നു. അങ്ങനെ അനാഥനും സമൂഹത്തില്‍നിന്നും പുറംതള്ളിയവനും അസ്ഥിത്വപ്രശ്‌നം അനുഭവിക്കുകയും ചെയ്യുന്ന ഒരാളെയാണ് പ്രഭാകരനില്‍ കാണുന്നത്. നഗരത്തിന്റെ അന്തരീക്ഷത്തില്‍ ഒഴുകിനടക്കാന്‍ കഴിയാതെ വേരുകള്‍തേടി പ്രഭാകരന്‍ ഗ്രാമത്തില്‍ തിരികെയെത്തുന്നു. വിവാഹംകഴിച്ചു ജീവിതമാരംഭിക്കുന്നു. അവിടെയും പ്രഭാകരന് ശാന്തി ലഭിക്കുന്നില്ല. പൂര്‍വ്വകാമുകന്റെ കരവലയത്തിലൊതുങ്ങി കിടക്കുന്ന ഭാര്യയെ കാണുന്നു. പ്രഭാകരന്‍ നിഷ്‌കരുണമായി ജീവിതത്തില്‍നിന്നും പുറംതള്ളപ്പെടുന്നു. ആധുനികലോകത്തിന്റെ അയഥാര്‍ത്ഥവും അരാജകത്വവും പ്രഭാകരനെ ദു:ഖിതനാക്കുന്നു.